റെഗനേലോ നദീദുരന്തം : പാപ്പാ പ്രാര്‍ത്ഥന യാചിച്ചു
- ഫാദര്‍ വില്യം നെല്ലിക്കല്‍
ആഗസ്റ്റ് 22-Ɔο തിയതി ബുധനാഴ്ച വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ നടന്ന പൊതുകൂടിക്കാഴ്ചാ പ്രഭാഷണത്തിന്റെ അന്ത്യത്തിലാണ് ചൊവ്വാഴ്ച രാവിലെ തെക്കെ ഇറ്റലിയിലെ കലാബ്രിയയില്‍ റെഗാനേലോ നദിയില്‍ സാഹസീക യാത്രയ്ക്കിറങ്ങിയവരില് മരണമടഞ്ഞ 11 പേരുടെ ആത്മശാന്തിക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്ന് പാപ്പാ അഭ്യര്‍ത്ഥിച്ചത്. 38 പേരുടെ സംഘം രണ്ടു ഗ്രൂപ്പുകളായി സഞ്ചരിക്കവെ നദിയില്‍ ആകസ്മികമായി ഉയര്‍ന്ന വെള്ളപ്പാച്ചിലില്‍പ്പെട്ടാണ് 11 പേര് മരണമടഞ്ഞത്.
ഉല്ലാസയാത്രയ്ക്കിടെ നാടകീയമായി ദൈവസന്നിധിയിലേയ്ക്ക് യാത്രയായവരെന്ന് മരണമടഞ്ഞവരെ പാപ്പാ വിശേഷിച്ചു. അവരുടെ കുടുംബങ്ങളെ പ്രാര്‍ത്ഥനാപൂര്‍വ്വം പാപ്പാ അനുശോചനം അറിയിച്ചു. മുറിപ്പെട്ടവര്ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നും പൊതുകൂടികാഴ്ചാ പ്രഭാഷണത്തിന്റെ അന്ത്യത്തില്‍ ഹാളില്‍ സംഗമിച്ച ആയിരങ്ങളോട് പാപ്പാ അഭ്യാര്‍ത്ഥിച്ചു.
യൂറോപ്പിലെ വേനലില്‍ പതിവായി വറ്റിയൊഴുകുന്ന മലയോര അരുവിയിലൂടെ മലയിടുക്കുകളിലേയ്ക്ക് സാഹസികയാത്രയ്ക്കിറങ്ങിയവരില് 11 ഇറ്റലിക്കാരാനാണ് പെട്ടന്നുണ്ടായ വെള്ളപ്പാച്ചിലില്‍ മരണമടഞ്ഞത്. 10 പേര് ഗൗരവകരമായി മുറപ്പെട്ടിട്ടുമുണ്ട്.
അയര്‍ലന്‍ഡ് അപ്പോസ്തോലിക യാത്രയുടെ വിജയത്തിനായി പ്രാര്‍ത്ഥിക്കണമെന്നായിരുന്നു പൊതുകൂടിക്കാഴ്ചയുടെ അന്ത്യത്തില്‍ പാപ്പാ നടത്തിയ രണ്ടാമത്തെ അഭ്യര്‍ത്ഥന.
ആഗസ്റ്റ് 25, 26 ശനി, ഞായര്‍ ദിവസങ്ങള്‍ പൂര്‍ണ്ണമായും കുടുംബങ്ങളുടെ ആഗോള സംഗമത്തില്‍ താന്‍ ചെലവഴിക്കുമ്പോള്‍ അത് കുടുംബങ്ങളില്‍ ദൈവകൃപ വര്‍ഷിക്കപ്പെടുന്ന ദിനങ്ങളാകാന്‍ പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് പൊതുകൂടിക്കാഴ്ചാ പ്രഭാഷണം പാപ്പാ ഫ്രാന്‍സിസ് ഉപസംഹരിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: