പുണ്യശ്ലോകനായ പാപ്പായുടെ കാലാതീതമായ പ്രബോധനം
- ഫാദര്‍ വില്യം നെല്ലിക്കല്‍
ഒരു പ്രവാചകപ്രബോധനം
Humanae Vitae “മനുഷ്യജീവന്‍,” പോള്‍ ആറാമന്‍ പാപ്പായുടെ കാലാതീതമായ പ്രവാചക പ്രബോധനമാണെന്ന് റോമിലെ സപിയെന്‍സാ സര്‍വ്വകലാശാലയിലെ ചരിത്രഗവേഷക, ലുചേത്താ സ്കറാഫിയ പ്രസ്താവിച്ചു. വാഴ്ത്ത്പ്പെട്ട പോള്‍ ആറാമന്‍ പാപ്പായുടെ ചാക്രികലേഖനത്തിന്‍റെ (L’Osservatore Romano) 50-Ɔο വാര്‍ഷികനാളില്‍, ജൂലൈ 25-Ɔο തിയതി ബുധനാഴ്ച വത്തിക്കാന്‍റെ ദിനപത്രം “ലൊസര്‍വത്തോരെ റൊമാനോ”-യില്‍ പുറത്തുവന്ന ലേഖനത്തിലാണ് സ്കറാഫിയ ഇങ്ങനെ പ്രസ്താവിച്ചത്.
ഉതപ്പായത് പിന്നീട് അനുഗ്രഹം
1968-ല്‍ ആധുനികകാലത്ത് സഭ അല്ലെങ്കില്‍ ഒരു ആഗോളസഭാ തലവന്‍ ആദ്യമായി മനുഷ്യന്‍റെ ലൈംഗികതയെയും ഗര്‍ഭരോധനോപധികളെ, പ്രത്യേകിച്ച് അക്കാലത്ത് ഇറങ്ങിയ ഗര്‍ഭനിരോധന ഗുളികകളെ (Pill) വിമര്‍ശിച്ചെഴുതിയത് ഒരു വിധത്തില്‍ ലോകത്തിന് ഉതപ്പും അസ്വീകാര്യവുമായിരുന്നു. സമ്പന്ന രാഷ്ട്രങ്ങളിലെ ജനപ്പെരുപ്പം നിയന്ത്രിക്കാനും സമ്പത്ത് വീണ്ടും സമ്പന്നരുടെ കൈകളില്‍ ഉതുക്കിപ്പിടിക്കാനുമുള്ള അറിഞ്ഞോ അറിയാതെയോ ഉള്ള മനുഷ്യന്‍റെ സ്വാര്‍ത്ഥനീക്കമായിരുന്നു മനുഷ്യജീവനെ തടയുകയും, ക്രിതൃമമായി മാറ്റിനിറുത്തുകയും ചെയ്യുന്ന ആധുനിക ഗര്‍ഭനിരോധന രീതികളെന്ന് (Contraceptive methods) സ്കെറാഫിയ ലേഖനത്തില്‍ വിമര്‍ശിക്കുന്നുണ്ട്.
ജീവനോടുള്ള അവഗണനയും സ്വാര്‍ത്ഥതയും
മനുഷന്‍റെ മനോനിര്‍മ്മിതമായ രണ്ടു സ്വാര്‍ത്ഥ സ്വപ്നങ്ങളാണ് ചാക്രികലേഖനത്തില്‍ പാപ്പാ ഖണ്ഡിച്ചതും തച്ചുടച്ചതുമെന്ന് 50 വര്‍ഷര്‍ഷങ്ങള്‍ക്കുശേഷം തെളിയിക്കപ്പെടുന്നു. കാരണം ജീവനോടും ജീവന്‍റെ ഉല്പത്തിയോടുമുള്ള ക്രിതൃമരീതകിളൊന്നും മാനവരാശിക്ക് സംതൃപ്തിയോ സന്തോഷമോ ഫലപ്രാപ്തിയോ നല്കുന്നതായിരുന്നില്ല. മറിച്ച് അവ നവമായ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് പുണ്യശ്ലോകനായ പോള്‍ ആറാമന്‍ പാപ്പായുടെ ചാക്രികലേഖനം സമര്‍ത്ഥിക്കുന്നുണ്ട്. സ്ത്രീയുടെ ആരോഗ്യവും ദമ്പതികള്‍ തമ്മിലുള്ള ബന്ധവും നിലനിര്‍ത്തുന്ന പ്രകൃതിദത്തമായ ഗര്‍ഭനിരോധന രീതികളാണ് ചാക്രിലേഖനത്തില്‍ പുണ്യശ്ലോകനായ പാപ്പാ നിര്‍ദ്ദേശിച്ചത്.
ജീവനും പ്രകൃതിരമ്യതയും
തങ്ങളുടെ ആരോഗ്യം പാരിസ്ഥിതികമായി സംരക്ഷിക്കാന്‍ പ്രകൃതിദത്തമായ ഗര്‍ഭധാരണത്തിന്‍റെയും നിയന്ത്രണത്തിന്‍റെയും മാര്‍ഗ്ഗങ്ങള്‍ നവയുഗത്തിലെ സ്ത്രീകള്‍ തേടിനടക്കുമ്പോള്‍, 50 വര്‍ഷങ്ങള്‍ക്കുമുന്‍പ് ജൂലൈ 25-ന് 1968-ല്‍ പ്രബോധിപ്പിച്ച സഭയുടെ പ്രമാണരേഖ, മനുഷ്യജീവന്‍ Humanae Vitae വായിച്ചാല്‍ മതിയാകും ജീവനെക്കുറിച്ചുള്ള ശരിയായ വെളിച്ചം അവിടെ ലഭിക്കുമെന്ന്. ലേഖിക പ്രഫസര്‍ സ്കെറാഫിയ ചൂണ്ടിക്കാട്ടി.
ജീവനുള്ള പ്രണാമം!
മനുഷ്യജീവന്‍ Humanae Vitae എന്നു ശീര്‍ഷകംചെയ്ത തന്‍റെ ചാക്രികലേഖനം പാപ്പാ സമര്‍പ്പിക്കുന്നത് ദമ്പതികളുടെ കൂട്ടായ്മയ്ക്കും, തലമുറകളുടെ കുടുംബഭദ്രതയ്ക്കും, പുതുതായി പിറക്കുന്ന കുഞ്ഞുങ്ങള്‍ക്കുമായിട്ടാണ്. അങ്ങനെ തന്‍റെ ഏഴാമാത്തെയും അവസാനത്തെയും പ്രബോധനം മനുഷ്യജീവന്‍റെ ബഹുമാനാര്‍ത്ഥവും അതിനെ പരിപോഷിപ്പിക്കാന്‍ മനുഷ്യന്‍ നേരിടുന്ന വെല്ലുവിളികള്‍ക്കുള്ള അംഗീകാരവും അഭിനന്ദനവുമായിട്ടാണ് വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പാ സമര്‍പ്പിച്ചിരിക്കുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: