ത്രികാലപ്രാര്‍ത്ഥന പരിപാടി 22 ജൂലൈ 2018
- ഫാദര്‍ വില്യം നെല്ലിക്കല്‍
ദൗത്യനിര്‍വ്വഹണം കഴിഞ്ഞെത്തിയ ശിഷ്യന്മാര്‍
വിളിച്ച ശിഷ്യന്മാരെ പഠിപ്പിച്ച്, ഒരുക്കി ദൈവരാജ്യത്തിന്‍റെ സുവിശേഷം അറിയിക്കുന്നതിന് ജനമദ്ധ്യത്തിലേയ്ക്ക് ആദ്യമായി ക്രിസ്തു പറഞ്ഞയച്ചു (30). അതു സംബന്ധിച്ചായിരുന്നു ഞായറാഴ്ചത്തെ സുവിശേഷഭാഗം (മര്‍ക്കോസ് 6, 30-34). ഗുരുനാഥന്‍ തങ്ങളെ ഏല്പിച്ച കാര്യങ്ങള്‍ നിവര്‍ത്തിച്ചു എന്ന ആത്മവിശ്വാസത്തോടും ഉത്സാഹത്തോടുംകൂടിയാണ് അവര്‍ തിരിച്ചെത്തിയത്. എന്നാല്‍ അവര്‍ ക്ഷീണിതരായിരുന്നു. പരിക്ഷീണിതരായവര്‍ യേശുവോടൊപ്പം ഒരു തോണിയില്‍ ഗലീലിയക്കടല്‍ കടന്ന് മറുകരെ തിബേരിയസിലേയ്ക്ക് പുറപ്പെട്ടു. അവിടെ വിജനപ്രദേശത്ത് തെല്ലൊന്ന് വിശ്രമിക്കാനായിരുന്നു ശിഷ്യന്മാരെ യേശു അവിടേയ്ക്കു കൂട്ടിക്കൊണ്ടു പോയത് (31). എന്നാല്‍ യേശുവിന്‍റെയും ശിഷ്യന്മാരുടെയും ആഗ്രഹം നടക്കാതെപോകുന്നു. കാരണം ഏകാന്തത തേടി ആ സ്ഥലത്തേയ്ക്കു യേശു പോകുമെന്നു മനസ്സാലാക്കിയ ജനം അവര്‍ക്കുമുന്നേ കരയും കടലും കടന്ന് അവിടെ എത്തിയിരുന്നു.
അനുകമ്പയുള്ള ഇടയന്‍
നമ്മുടെയൊക്കെ ജീവിതത്തിലും ഇതു സംഭവിക്കാം. അതായത്, നാം പദ്ധതിയൊരുക്കുന്ന കാര്യങ്ങള്‍ നിവര്‍ത്തിതമാക്കാന്‍ സാധിക്കാത്തവിധം അടിയന്തിരാവശ്യങ്ങള്‍ അപ്രതീക്ഷിതമായി വന്നുകൂടാം. ഈ സാഹചര്യത്തിലും ആവശ്യങ്ങള്‍ മനസ്സിലാക്കി അപരനെ സഹായിക്കാന്‍ നാം സന്നദ്ധരാകണം. നമ്മുടെ ആവശ്യങ്ങള്‍ മാറ്റിവച്ചും അപരന്‍റെ ആവശ്യങ്ങള്‍ നിവര്‍ത്തിക്കാന്‍ തയ്യാറാകുന്നതാണ് യഥാര്‍ത്ഥ സഹായം, ഉപവിപ്രവൃത്തി. യേശു അതാണു ചെയ്തത്.
അപരനെ സഹായിക്കാനൊരു സാഹചര്യം അല്ലെങ്കില്‍ സന്ദര്‍ഭം ജീവിതത്തില്‍ ഉണ്ടായാല്‍
യേശുവിനെയാണ് നാം അനുകരിക്കേണ്ടത്. “ഓടിക്കൂടിയ ജനങ്ങളെ കണ്ടിട്ട് യേശുവിന് അവരോട് അനുകമ്പ തോന്നി. കാരണം, അവര്‍ ഇടയനില്ലാത്ത ആടുകളെപ്പോലെയായിരുന്നു. എന്നിട്ട് അവിടുന്ന് അവരെ പലേ കാര്യങ്ങളും പഠിപ്പിക്കാന്‍ തുടങ്ങി” (34). ഈ വചനത്തില്‍ ഒത്തിരികാര്യങ്ങള്‍ സമഗ്രമായി ഒതുക്കിവച്ചിരിക്കുകയും, ഉള്‍ച്ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. ദിവ്യഗുരുവിന്‍റെ മൗലികമായ മനഃസ്ഥിതിയെയും പ്രബോധനശൈലിയെയും ഒരൊറ്റ വചനത്തില്‍ ഇവിടെ വരച്ചുചേര്‍ക്കുകയാണ് സുവിശേഷകന്‍.
ഇടയന്‍റെ 3 സവിശേഷ ചെയ്തികള്‍
വചനത്തിന്‍റെ ചിത്രീകരണത്തെ ബലപ്പെടുത്താന്‍ സുവിശേഷകന്‍ ഉപയോഗിക്കുന്ന ശ്രദ്ധേയമായ മൂന്നു ക്രിയകളുണ്ട്. ആദ്യമായി നിരീക്ഷിക്കുക. രണ്ടാമതായി കാരുണ്യം കാട്ടുക, മൂന്നാമതായി പ്രബോധിപ്പിക്കുക. ഈ മൂന്നു ക്രിയകളും ഇടയനുമായി ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ബന്ധപ്പെട്ടവയാണ്. നിരീക്ഷണം അല്ലെങ്കില്‍ നോട്ടം, അത് ക്രിസ്തുവിനെക്കുറിച്ചു പറയുമ്പോള്‍ നിസംഗമായൊരു നോട്ടമല്ല. തണുപ്പനോ, ഊഷ്മളതയില്ലാത്തതോ ആയ മനോഭാവമല്ലിത്. മറിച്ച്, അവിടുത്തെ നോട്ടം ഹൃദയത്തിന്‍റെ നോട്ടമാണ്, സ്നേഹത്തിന്‍റെ സൂക്ഷ്മ ദൃഷ്ടിയാണ്! കാരണം അവിടുത്തെ ഹൃദയം കരുണാര്‍ദ്രമാണ്. അത് ജനങ്ങളുടെ പ്രതിസന്ധികളോടോ, ജീവിത ക്ലേശങ്ങളോടോ വൈകാരികമായല്ല പ്രതികരിക്കുന്നത്. മനുഷ്യരുടെ നിഗൂഢമായ ആവശ്യങ്ങള്‍പോലും തിരിച്ചറിയുന്ന കരുണാര്‍ദ്ര ഭാവമാണത്. അല്ല, അതിനുമപ്പുറം അവിടുത്തെ ഹൃദയം മനുഷ്യരോടും മനുഷ്യചരിത്രത്തോടും പക്ഷംചേരുന്ന സ്നേഹത്താല്‍ കത്തിയെരിയുന്ന തുറന്ന ഹൃദയമാണ്. ചുരുക്കത്തില്‍ ദൈവത്തിന് മനുഷ്യരോടുള്ള സ്നേഹവും കരുതലും ക്രിസ്തുവില്‍ പുനര്‍നിര്‍വചനം ചെയ്യുന്ന ക്രിയകളാണ് ഇവ മൂന്നും – നിരീക്ഷിക്കുക, കാരുണ്യംകാട്ടുക, പ്രബോധിപ്പിക്കുക!
സത്യമാകുന്ന ദൈവവചനം
വീണ്ടും ജെനാസറത്തിന്‍റെ പശ്ചാത്തലത്തിലേയ്ക്കു വരുമ്പോള്‍ - അവിടെ യേശുവിന്‍റെ സഹായത്തിനും സഹതാപത്തിനും, അവിടുത്തെ ഉപദേശങ്ങള്‍ക്കുമായി കാത്തിരിക്കുകയും, തേടിയെത്തുകയും ചെയ്ത ജനാവലിയെ കണ്ട് അവിടുത്തെ മനസ്സലിഞ്ഞു. അതിനാല്‍ അവിടുന്നു ചിലപ്പോള്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുമെന്ന് ശിഷ്യന്മാര്‍ ഉള്‍പ്പെടെ പലരും കരുതിക്കാണാം. ഇല്ല! അവിടുന്ന് അവരെ പല കാര്യങ്ങളും പഠിപ്പിക്കുകയാണു ചെയ്തത്. വിശക്കുന്നവര്‍ക്കും വഴിതെറ്റിപ്പോയവര്‍ക്കും രക്ഷകനായ മിശിഹാ ആദ്യം നല്കുന്ന ഭോജ്യം അവിടുത്തെ തിരുമൊഴികളാണ്, തിരുവചനമാണ്! മനുഷ്യന്‍റെ ജീവിതവഴികളെ തെളിയിക്കാനും അവര്‍ക്ക് മാര്‍ഗ്ഗദീപമാകാനും അവിടത്തെ സത്യവചനം അനിവാര്യമാണ്.
ക്രിസ്തുവാകുന്ന സത്യമില്ലാതെയും, വചനമാകുന്ന ക്രിസ്തുവില്ലാതെയും നമ്മുടെ ജീവിതങ്ങളെ ക്രമീകരിക്കാനോ, ജീവിതങ്ങള്‍ക്ക് ദിശാബോധം നല്കാനോ സാദ്ധ്യമല്ല. ഒരാള്‍ ക്രിസ്തുവില്‍നിന്നും അവിടുത്തെ സ്നേഹത്തില്‍നിന്നും അകന്നുപോകുമ്പോള്‍ അയാളുടെ ജീവിതദിശ നഷ്ടമാവുകയും, നിരാശയിലേയ്ക്കും അസംതൃപ്തിയിലേയ്ക്കും ജീവിതം വഴുതിവീഴുകയും ചെയ്യുന്നു. യേശു നമ്മുടെ പക്ഷത്തുണ്ടെങ്കില്‍ നമുക്ക് സുരക്ഷിതമായി മുന്നേറാം, ദൈവസ്നേഹത്തില്‍ നാം മുന്നേറും അതുപോലെ സഹോദരസ്നേഹത്തിലും....! ലോകത്തിനുവേണ്ടിയും മനുഷ്യരക്ഷയ്ക്കുവേണ്ടിയും യേശു സ്വയാര്‍പ്പണംചെയ്തു, അവിടുന്നു തന്നെത്തന്നെ ദാനമായി നല്കി. അങ്ങിനെ അവിടുന്നു നമുക്ക് സ്നേഹത്തിന്‍റെ മാതൃക നല്കുകയും, സ്നേഹത്തിന്‍റെ പാഠം പഠിപ്പിക്കുകയും ചെയ്തു.
സേവനത്തിന്‍റെയും പങ്കുവയ്ക്കലിന്‍റെയും മനോഭാവത്തോടെ സഹോദരങ്ങളുടെ ജീവിതവ്യഥകളിലും ക്ലേശങ്ങളിലും പങ്കുചേരാന്‍ നമ്മെ സഹായിക്കണേ എന്ന് ഏറ്റവും പരിശുദ്ധയായ കന്യകാനാഥയോടു പ്രാര്‍ത്ഥിക്കാം! ഇങ്ങനെയാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: