സേവനം ദൈവമഹത്വത്തിനായിരിക്കട്ടെ : പാപ്പാ ഫ്രാന്‍സിസ്
- ഫാദര്‍ വില്യം നെല്ലിക്കല്‍
ദൈവമഹത്വം ഒരു ദിശാമാപിനി
മനുഷ്യന്‍റെ പ്രവര്‍ത്തികളുടെ നിര്‍ണ്ണായകമായൊരു മാനദണ്ഡമാണ് എല്ലാറ്റിലും ദൈവമഹത്വം കാണുകയെന്നത്. അത് ക്രിസ്തുവുമായുള്ള
സൗഹൃദം ജീവിക്കുന്നതിനു തുല്യമായിരിക്കും. നമ്മുടെ ചെയ്തികളിലെ ദൈവമഹത്വം കണ്ടെത്തുക എന്നത്, എന്താണ് ശരിയെന്നും, എന്താണു ചെയ്യേണ്ടതെന്നുമുള്ള വ്യക്തത ഇല്ലാതിരിക്കെ നമ്മെ സഹായിക്കുന്ന വലിയ ഘടമകമാണ്. നമ്മുടെ ഉള്ളില്‍ മന്ത്രിക്കുന്ന ദൈവികസ്വരം ശ്രവിക്കാന്‍ അതു സഹായിക്കും. ദൈവമഹത്വം നമ്മുടെ മനഃസാക്ഷിയില്‍ ഉണര്‍ത്തുന്ന ചിന്തയെയാണ് നാം ദൈവതിരുമനസ്സെന്നു വിളിക്കുന്നത്. അതിനാല്‍ ദൈവമഹത്വം മനസാക്ഷിയുടെ ദിശാമാപിനിയാണെന്ന് (Compass) പാപ്പാ സമര്‍ത്ഥിച്ചു.
വിശ്വാസത്തിന്‍റെ സന്തോഷം
വിശുദ്ധ പൗലോസ് അപ്പസ്തോലന്‍ നമ്മെ ഉദ്ബോധിപ്പിക്കുന്നത്, എല്ലാക്കാര്യങ്ങളിലും എല്ലാവരെയും ആദരിക്കുന്നതുവഴി സകലരുടെയും ആത്മരക്ഷ നമുക്ക് നേടാനാകും. നാം എല്ലാവരും ദൈവമക്കളായിരിക്കെ, നമ്മുടെ ആഗ്രഹങ്ങളും ജീവിതസ്വപ്നങ്ങളും ഒന്നാണ്. അതിന്‍റെ കൂട്ടത്തില്‍ ആരെങ്കിലും ഒരാള്‍ നിരാശനായിരിക്കുകയോ വേദനിക്കുകയോ ചെയ്യുമ്പോള്‍ നാമാണ് ഉള്ളില്‍ പ്രത്യാശയുടെ നാളം തെളിയിക്കേണ്ടത്. അവരുടെ ഹൃദയങ്ങളെ പ്രശാന്തമാക്കേണ്ടത് നമ്മള്‍തന്നെയാണ്. അതുവഴി നമ്മുടെ ജീവിതയാത്ര സുഗമമാകുകയും, അനുദിന ജീവിത്തില്‍ ദൈവസ്നേഹത്തിനും വിശ്വാസത്തിന്‍റെ സന്തോഷത്തിനും സാക്ഷ്യംവഹിക്കാന്‍ സാധിക്കുകയും ചെയ്യും. ഇത് അത്ര എളുപ്പമല്ലെന്നും, വളരെ ഉന്നതമായ ലക്ഷ്യമാണെന്നും നമുക്ക് തോന്നിയേക്കാം. തീര്‍ച്ചയായും ലക്ഷ്യം സമുന്നതാണ്, എന്നാല്‍ അത് സാദ്ധ്യവുമാണ്.
വിശുദ്ധരുടെ ജീവിതമാതൃക
വിശുദ്ധ പൗലോസ് അപ്പസ്തോലന്‍ തന്നെയാണ് നമ്മെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഞാന്‍ ക്രിസ്തുവിന്‍റെ അനുഗാമിയായിരിക്കുന്നതുപോലെ നിങ്ങള്‍ എന്‍റെ അനുഗാമിയായിരിക്കുക. ക്രിസ്തുവിനെ അത്രയേറെ അടുത്ത് അനുഗമിച്ച പൗലോശ്ലീഹായെയും, മറ്റു സഭയിലെ വിശുദ്ധാത്മാക്കളെയും വിശ്വാസത്തില്‍ നമുക്കു മാതൃകയാക്കാവുന്നതാണ്. നാം വിശുദ്ധാത്മാക്കളെ ശ്രദ്ധിക്കുകയാണെങ്കില്‍ അവര്‍ ജീവിക്കുന്ന സുവിശേഷമാണ്. കാരണം അവര്‍ക്ക് അത്രയേറെ ക്രിസ്തുവിന്‍റെ മൂല്യങ്ങള്‍ ഗാഢമായി ജീവിതത്തില്‍ ഉള്‍ക്കൊള്ളാനും പകര്‍ത്താനും സാധിച്ചു. ഉദാരഹരണത്തിന്, വിശുദ്ധ ഇഗ്നേഷ്യസ് ലൊയോള ( ജൂലൈ 31-ന് നാം തിരുനാള്‍ ആചരിച്ച സിദ്ധന്‍) ആദ്യം സന്തോഷം കണ്ടെത്തിയത് യുദ്ധത്തിന്‍റെ വിജയത്തിലായിരുന്നു. എന്നാല്‍ പിന്നീട് ദൈവമഹത്വത്തില്‍ അദ്ദേഹം യഥാര്‍ത്ഥമായ സന്തോഷം കണ്ടെത്തി. അത് അദ്ദേഹത്തിന്‍റെ ജീവിതത്തിന്‍റെ കേന്ദ്രവും അര്‍ത്ഥവുമായി അന്ത്യംവരെ പരിണമിച്ചു. വിശുദ്ധരെ നമുക്ക് അനുകരിക്കാം. അങ്ങനെ എല്ലാം ദൈവമഹത്വത്തിനും സഹോദരനന്മയ്ക്കുമായി നമുക്കു ചെയ്യാന്‍ സാധിക്കും.
എന്നാല്‍ ക്രിസ്ത്വാനുകരണത്തിന്‍റെയും ജീവിതവിശുദ്ധിയുടെയും പാതയില്‍ അലസതയക്ക് ഒട്ടും പ്രസക്തിയോ പ്രാധാന്യമോ ഇല്ല! യുവജനങ്ങള്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ടും നന്ദിപറഞ്ഞുകൊണ്ടും പാപ്പാ വാക്കുകള്‍ ഉപസംഹരിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: