ഫ്രാന്‍സീസ് പാപ്പാ ദിവ്യപൂജാര്‍പ്പണവേളയില്‍ സുവിശേഷചിന്തകള്‍ പങ്കുവയ്ക്കുന്നു, വത്തിക്കാനില്‍, “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ 14-02-2020 ഫ്രാന്‍സീസ് പാപ്പാ ദിവ്യപൂജാര്‍പ്പണവേളയില്‍ സുവിശേഷചിന്തകള്‍ പങ്കുവയ്ക്കുന്നു, വത്തിക്കാനില്‍, “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ 14-02-2020  (� Vatican Media)

ജീവിതയാത്രയില്‍ നമുക്കു തുണയായിരിക്കുന്നവരെ സ്മരിക്കുക!

നമ്മുടെ ജീവിതത്തില്‍ നമ്മെ തുണയ്ക്കുന്നവരില്‍ അയല്‍ക്കാരും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും സഹപാഠികളും ഒക്കെ ഉണ്ടാകാമെന്നും, നാം ഒരിക്കലും ഒറ്റയ്ക്കല്ലെന്നും, നാം കൂട്ടായ്മയിലായിരിക്കണമെന്നതാണ് ദൈവേഷ്ടമെന്നും ഫ്രാന്‍സീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

നമ്മുടെ അനുദിനജീവിതത്തില്‍ നമ്മെ തുണയ്ക്കുന്ന സകലരെയും നാം നന്ദിയോടെ സ്മരിക്കണമെന്നും അത് ദൈവത്തിനുള്ള കൃതജ്ഞാതാര്‍പ്പണമാണെന്നും മാര്‍പ്പാപ്പാ.

വത്തിക്കാനില്‍ താന്‍ വസിക്കുന്ന വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ വെള്ളിയാഴ്ച (14/02/20) രാവിലെ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ വചനസന്ദേശം നല്കുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

മാതാപിതാക്കളും മക്കളും മുത്തശ്ശീമുത്തശ്ശന്മാരും ചെറുമക്കളുമൊക്കെ അടങ്ങിയ ഒരു കുടുംബത്തിലുപരി, വിശാലമായ ഒരു കുടുംബത്തെക്കുറിച്ചു പരാമര്‍ശിച്ചുകൊണ്ടാണ് പാപ്പാ ഈ സ്മരണയുടെ ആവശ്യകത വ്യക്തമാക്കിയത്.

ഈയൊരു പശ്ചാത്തലത്തില്‍ പാപ്പാ “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തില്‍ ജോലിചെയ്യുന്നവരില്‍ ചിലരെയൊക്കെ പേരെടുത്തു പറഞ്ഞു അനുസ്മരിച്ചു. 

പെന്‍ഷന്‍പ്രായമായതിനാല്‍ ഈ മന്ദിരത്തിലെ ജോലിയില്‍ നിന്ന് വരിമിക്കുന്ന പത്രീസിയ എന്ന മഹിളയെയും പാപ്പാ നന്ദിപൂര്‍വ്വം അനുസ്മരിച്ചു. 

പ്രാര്‍ത്ഥനയും നര്‍മ്മ സംഭാഷണവും ഒക്കെ ഈ ഭവനത്തില്‍ നടക്കുന്നുണ്ടെന്നും എന്നാല്‍ ചിലപ്പോള്‍ സ്നേഹത്തിനെതിരായ പാപവും സംഭവിക്കാമെന്നും പറഞ്ഞ പാപ്പാ അങ്ങനെ സംഭവിക്കുമ്പോള്‍, ഹൃദയപൂര്‍വ്വം ക്ഷമാപണം നടത്തണമെന്ന് ഓര്‍മ്മിപ്പിച്ചു.

നമ്മുടെ ജീവിതത്തില്‍ നമ്മെ തുണയ്ക്കുന്നവരില്‍ അയല്‍ക്കാരും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും സഹപാഠികളും ഒക്കെ ഉണ്ടാകാമെന്നും, നാം ഒരിക്കലും ഒറ്റയ്ക്കല്ലെന്നും, നാം കൂട്ടായ്മയിലായിരിക്കണമെന്നതാണ് ദൈവേഷ്ടമെന്നും പാപ്പാ വിശദീകരിച്ചു.

നാം സ്വാര്‍ത്ഥരാകരുതെന്ന് കര്‍ത്താവ് ആഗ്രഹിക്കുന്നുവെന്നും സ്വാര്‍ത്ഥത പാപമാണെന്നും പാപ്പാ പറഞ്ഞു. 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 February 2020, 12:56
വായിച്ചു മനസ്സിലാക്കാന്‍ >