പാപ്പാ സാന്താ മാര്‍ത്തയില്‍ ദിവ്യബലിയർപ്പിക്കുന്നു. പാപ്പാ സാന്താ മാര്‍ത്തയില്‍ ദിവ്യബലിയർപ്പിക്കുന്നു. 

പാപ്പാ: അധികാരം ആജ്ഞാപിക്കലല്ല

അധികാരം ആജ്ഞാപിക്കലല്ല മറിച്ച് ക്രിസ്തുവുമായി അനുരൂപപ്പെടുന്നതും സാക്ഷ്യമാകുന്നതുമാണെന്ന് ജനുവരി പതിനാലാം തിയതി ചൊവ്വാഴ്ച പേപ്പൽ വസതിയായ സാന്താ മാർത്തയിലെ കപ്പേളയിൽ അർപ്പിക്കപ്പെട്ട ദിവ്യബലി മദ്ധ്യേ നൽകിയ വചന സന്ദേശത്തില്‍ ഫ്രാൻസിസ് പാപ്പാ പ്രബോധിപ്പിച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

സ്ഥിരതയില്ലാത്ത ക്രിസ്ത്യാനികളും,  ക്രിസ്തുവിന്‍റെ രീതികളിൽ നിന്നകന്ന് അവന്‍റെ ശരിയായ ആധികാരികതയ്ക്ക് സാക്ഷ്യം നൽകാത്ത ഇടയരും വരുത്തുന്ന തിന്മകൾ അനവധിയെന്ന്  പാപ്പാ ദൈവജനത്തോടു പറഞ്ഞു. ദേവാലയത്തിൽ പഠിപ്പിക്കുന്ന യേശുവിന്‍റെയും നിയമജ്ഞരുടേയും പഠിപ്പിക്കലിന്‍റെ ആധികാരികതയുടെ  വ്യത്യസ്ഥതയിൽ  അത്ഭുതപ്പെടുന്ന ജനത്തെക്കുറിച്ചാണ് ഇന്നത്തെ സുവിശേഷം വിവരിക്കുന്നത്.  ഈ താരതമ്യമാണ് ഫ്രാൻസിസ് പാപ്പാ വചന വിചിന്തനത്തിന് ഉപയോഗിച്ചത്.

യേശുവിനുള്ള അധികാരം എന്താണ്?  വിശിഷ്ടമായ ആ അധികാരം ആന്തരീകമാണെന്നും അത് തന്‍റെ ചലനങ്ങളിലും, പഠനങ്ങളിലും, സൗഖ്യദാനങ്ങളിലും, ശ്രവണത്തിലും കാണിച്ച സ്ഥിരതയായിരുന്നുവെന്നും അത് യേശു പറയുന്നതും ചെയ്യുന്നതും തമ്മിലുള്ള പൊരുത്തമായിരുന്നുവെന്നും പാപ്പാ വ്യക്തമാക്കി. യേശുവിന്‍റെ അധികാരം തിരിച്ചറിയുന്നത് ഈ പൊരുത്തത്തിലും സാക്ഷ്യത്തിലുമാണ്.

നിയമജ്ഞർ പറയുന്നു, എന്നാൽ  പ്രവർത്തിക്കുന്നില്ല

നിയമജ്ഞർ യേശുവിനെ പോലായിരുന്നില്ല എന്ന് പാപ്പാ ചൂണ്ടിക്കാണിച്ചു. ഒരു വശത്ത് "അവര്‍ നിങ്ങളോടു പറയുന്നതെല്ലാം അനുസരിക്കുകയും അനുഷ്‌ഠിക്കുകയും ചെയ്യുവിന്‍. എന്നാല്‍, അവരുടെ പ്രവൃത്തികള്‍ നിങ്ങള്‍ അനുകരിക്കരുത്‌. അവര്‍ പറയുന്നു;  പ്രവര്‍ത്തിക്കുന്നില്ല." എന്ന് ജനങ്ങൾക്ക് താക്കീത് നൽകുകയും മറുവശത്ത്  അവരെ ശാസിക്കുയും ചെയ്യുന്നു. കാരണം ഇത്തരം പെരുമാറ്റം അവരെ ഒരുതരം മാനസീക രോഗമുള്ള ഇടയന്മാരാക്കുന്നു. ഇത്തരം സംഭവങ്ങൾ സുവിശേഷത്തിൽ പലയിടത്തd കാണാം.  ചിലയിടത്ത് യേശു അവരെ വിഷമത്തിലാക്കുന്നുമുണ്ട്, ചിലപ്പോൾ ഒരു ഉത്തരവും നൽകാതെയും അവർക്ക് വിശേഷണങ്ങൾ  നൽകുകയും ചെയ്തിട്ടുണ്ടെന്ന് പാപ്പാ വിശദീകരിച്ചു. അവരുടെ പ്രവർത്തിക്ക് യേശു നൽകിയ വിശേഷണം " കപടത" എന്നാണ്, അത് നീണ്ട ഒരു ജപമാല പോലെ നമുക്ക് മത്തായിയുടെ ഇരുപത്തിമൂന്നാം അദ്ധ്യായത്തിലുണ്ടന്നും പാപ്പാ ഓർമ്മിപ്പിച്ചു. ജനത്തിന്‍റെ മേൽ ഉത്തരവാദിത്വമുള്ളവർ, അജപാലന ദൗത്യമുള്ളവർ വാക്കിലും, പ്രവർത്തിയിലും പൊരുത്തമില്ലാതെ വരുമ്പോൾ കപടരായി തീരുന്നുവെന്നും, ആധികാരികത നഷ്ടപ്പെടുന്നെന്നും, ദൈവജനം ശാന്തരായി അത് സഹിക്കുകയാണെന്നും പാപ്പാ അറിയിച്ചു.

അഭിഷേകത്തിന്‍റെ കൃപ

ദൈവജനം അത് സഹിക്കുന്നു എന്നാൽ അവർക്ക് ദൈവകൃപയുടെ ശക്തി തിരിച്ചറിയാൻ കഴിയുമെന്ന് ആദ്യവായനയിൽ വയോധികനായ ഏലിക്ക് അധികാരമെല്ലാം നഷ്ടപ്പെട്ടിരുന്നെങ്കിലും അഭിഷേകത്തിന്‍റെ കൃപ മാത്രം അവശേഷിച്ചിരുന്നു. ആ ആശീർവ്വാദമാണ് അന്നയ്ക്ക് അമ്മയാകാനുള്ള പ്രാർത്ഥനയ്ക്ക് ഉത്തരം നല്‍കിയ അത്ഭുത്തിന് വഴിതെളിച്ചതെന്ന്  പാപ്പാ വ്യക്തമാക്കി. ഒരു വ്യക്തിയുടെ അധികാരത്തേയും അഭിഷേകത്തിന്‍റെ കൃപയേയും ദൈവജനം നന്നായി തിരിച്ചറിയുന്നു. ചില കുമ്പസാരക്കാരുടെയടുത്തേക്ക് പോകാൻ എനിക്ക് അദ്ദേഹം ദൈവം പോലെയാണെന്ന് പറയുന്ന ദൈവജനത്തിന്‍റെ നൈപുണ്യം അതേ സമയം തന്നെ പലവട്ടം വാക്കിലും പ്രവർത്തിയിലും പൊരുത്തമില്ലാത്ത നിയമജ്ഞരെ പോലുള്ള ഇടയന്മാരെയും, ദിവ്യബലിക്ക് പോകുകയും അവിശ്വാസികളെപ്പോലെ ജീവിക്കുകയും ചെയ്യുന്ന ക്രിസ്ത്യാനികളെയും സഹിക്കുകയാണെന്നും അതൊരുപാട് ഉതപ്പും നാശവും സൃഷ്ടിക്കുന്നുണ്ടെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു.

മാമ്മോദീസാ സ്വീകരിച്ച എല്ലാ ക്രിസ്ത്യാനികൾക്കും അധികാരമുണ്ടാവട്ടെ, അത് ആജ്ഞാപിക്കാനോ തന്നെത്തന്നെ മറ്റുള്ളവരെ കേൾപ്പിക്കാനുള്ളതല്ല മറിച്ച് വാക്കും പ്രവർത്തിയും തമ്മിലുള്ള പൊരുത്തത്തിലും, യേശുവിന്‍റെ വഴിയിലിലെ സഹയാത്രികരായി സാക്ഷികളാകുന്നതിലുമുള്ളതാകട്ടെ എന്ന ഹഹപ്രാർത്ഥനയോടെയാണ്  ഫ്രാൻസിസ് പാപ്പാ തന്‍റെ വചനപ്രഘോഷണം അവസാനിപ്പിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 January 2020, 15:27
വായിച്ചു മനസ്സിലാക്കാന്‍ >