ക്രിസ്തു നൽകുന്ന സമാധാനം കടലാഴത്തിലെ പ്രശാന്തതയെ പോലെയാണ്
സി.റൂബിനി സി.റ്റി.സി
ജീവിതത്തിൽ പ്രലോഭനങ്ങളും പ്രതിസന്ധികളുണ്ടാകുമ്പോൾ സമാധാനമില്ലാത്ത ജീവിതമായാണ് നാം കാണുന്നത്. എന്നാൽ അഷ്ടസൗഭാഗ്യങ്ങളില്‍ ക്രിസ്തു പറയുന്നത് “എന്നെപ്രതി മനുഷ്യര്‍ നിങ്ങളെ അവഹേളിക്കുകയും, പീഡിപ്പിക്കുകയും എല്ലാവിധ തിന്മകളും നിങ്ങൾക്കെതിരെ വ്യാജമായി പറയുകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ” എന്നാണെന്ന് ഓർമ്മിപ്പിച്ച പാപ്പാ ക്രിസ്തു നൽകുന്ന സമാധാനമെന്നത് കടലിന്‍റെ ആഴത്തിലുള്ള പ്രശാന്തതയെ പോലെയാണെന്ന് വ്യക്തമാക്കി.
സമുദ്ര പ്രതലത്തിൽ തിരമാലകളാടിയുലഞ്ഞാലും കടലിന്‍റെ ആഴം ശാന്തമായിരിക്കുന്നത് പോലെ ദൈവം നൽകുന്ന സമാധാനത്തിൽ ജീവിക്കുമ്പോള്‍ പ്രതിബന്ധങ്ങളുടെയും, പ്രക്ഷോഭങ്ങളുടെയും മദ്ധ്യത്തിലാ യിരുന്നാലും പ്രശാന്തതയിൽ ജീവിക്കാൻ കഴിയുമെന്ന് പാപ്പാ വ്യക്തമാക്കി. ക്രിസ്തു നൽകുന്ന സമാധാനം പ്രത്യാശയോടെ മുന്നോട്ടു പോകുവാൻ നമ്മെ പഠിപ്പിക്കുന്നു. എല്ലാം സഹിക്കുവാനും, വഹിക്കുവാനും, നമ്മുടെ മനസ്സിലാക്കലിന്‍റെയും അപ്പുറത്ത് നമ്മുടെ തോളിൽ വഹിച്ചുകൊണ്ട് മുന്നേറുവാൻ നമ്മെ സഹായിക്കുന്നു.
പരിശുദ്ധാത്മാവ് നമ്മുടെ ഉള്ളിൽ വസിക്കുമ്പോൾ ക്രിസ്തുനാഥൻ നൽകുന്ന സമാധാനം നമുക്ക് അനുഭവിക്കാൻ കഴിയുമെന്ന് ഉദ്ബോധിപ്പിച്ച പാപ്പാ സമാധാനത്തില്‍ ജീവിക്കുന്ന വ്യക്തിക്ക് നർമ്മബോധം നഷ്ടമാകുന്നില്ലായെന്നും, സ്വയം സന്തോഷിക്കുവാനും മറ്റുള്ളവരെ സന്തോഷിപ്പിക്കുവാനും കഴിയുമെന്നും നർമ്മബോധം ദൈവകൃപയോടു ചേർന്നു നിൽക്കുന്നതാണെന്നും പാപ്പാ വിശദീകരിച്ചു.
നമ്മുടെ അനുദിനജീവിതത്തിൽ ക്രിസ്തു നൽകുന്ന സമാധാനം നമ്മുടെ പ്രതിബന്ധങ്ങളിലും നർമ്മബോധത്തോടെ ജീവിക്കുവാൻ നമ്മെ സഹായിക്കുന്നു. പരിശുദ്ധാത്മാവിൽ നിന്ന് വരുന്ന സമാധാനം ദൈവം നമുക്ക് നൽകട്ടെയെന്നും ആ സമാധാനം നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന പ്രതിസന്ധികളെ വഹിക്കുവാനും, സഹിക്കുവാനും നമ്മെ കെൽപ്പുള്ളതാക്കട്ടെയെന്നും പാപ്പാ വ്യക്തമാക്കി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: