നോമ്പുകാലം ഫലദായകമാക്കാനുള്ള ത്രികര്‍മ്മങ്ങള്‍!
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
മറ്റുള്ളവരെ വിധിക്കാതിരിക്കുകയും അവരെ നിന്ദിക്കാതിരിക്കുകയും അവരോടു പൊറുക്കുകയും ചെയ്യുമ്പോള്‍ നാം സ്വര്‍ഗ്ഗീയ പിതാവിന്‍റെ കാരുണ്യഭാവം സ്വന്തമാക്കിത്തീര്‍ക്കുകയാണെന്ന് മാര്‍പ്പാപ്പാ.
വത്തിക്കാനില്‍, തന്‍റെ വാസയിടമായ, വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലുള്ള കപ്പേളയില്‍ തിങ്കളാഴ്ച (18/03/2019) രാവിലെ, അര്‍പ്പിച്ച ദിവിബലിമദ്ധ്യേ, ലൂക്കായുടെ സുവിശേഷം അദ്ധ്യായം 6,36-38 വരെയുള്ള വാക്യങ്ങളെ അവലംബമാക്കി സുവിശേഷ പ്രഭാഷണം നടത്തുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.
കാരുണ്യത്തിന്‍റെ സരണിയില്‍ സഞ്ചരിക്കുന്നതിന് ക്രിസ്തുനാഥന്‍ കാണിച്ചുതരുന്ന പ്രായോഗിക മാര്‍ഗ്ഗങ്ങളാണ് വിധിക്കാതിരിക്കുകയും നിന്ദിക്കാതിരിക്കുകയും പൊറുക്കുകയും ചെയ്യുന്ന പ്രവൃത്തികള്‍ എന്ന് പാപ്പാ വശദീകരിച്ചു.
ജീവിതത്തില്‍ തെറ്റു പറ്റാതിരിക്കണമെങ്കില്‍ നാം ദൈവപിതാവിനെ അനുകരിക്കണമെന്നും അവിടത്തെ കണ്‍മുന്നില്‍ നടക്കണമെന്നും പാപ്പാ തദ്ദവസരത്തില്‍ ഓര്‍മ്മിപ്പിച്ചു.
വളരെ മോശമായ സ്വഭാവമാണ് മറ്റുള്ളവരെ വിധിക്കുന്നതെന്നും, നോമ്പുകാലത്തില്‍ സവിശേഷമാംവിധം വര്‍ജ്ജിക്കേണ്ട ഒരു പ്രവൃത്തിയാണ് അതെന്നും പാപ്പാ പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: