സന്തോഷസന്താപ സാന്ദ്രം ക്രിസ്തീയ ജീവിതം-പാപ്പാ
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
ക്രിസ്തീയജീവിതം സുഖദുഃഖ സമ്മിശ്രമാണെന്ന് മാര്‍പ്പാപ്പാ ഓര്‍മ്മിപ്പിക്കുന്നു.
വത്തിക്കാനില്‍ താന്‍ വസിക്കുന്ന വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ വെള്ളിയാഴ്ച (01/02/19) രാവിലെ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ വചനസന്ദേശം നല്കുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.
ദൈവത്തിന്‍റെ ഇഷ്ടം നിറവേറ്റി അവിടത്തെ വാഗ്ദാനം പ്രാപിക്കുന്നതിന് സഹനശക്തിയുള്ളവരായിരിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് പ്രബോധിപ്പിക്കുന്ന ഹെബ്രായക്കാര്‍ക്കുള്ള ലേഖനം 10-Ↄ○ അദ്ധ്യായം 32-39 വരെയുള്ള വാക്യങ്ങളായിരുന്നു പാപ്പായുടെ വിചിന്തനത്തിന് അവലംബം.
ക്രിസ്തീയ ജീവിതത്തില്‍ സുന്ദരങ്ങളായ നിമിഷങ്ങളും സന്താപവേളകളും, ഊഷ്ടമളതയാര്‍ന്ന നിമിഷങ്ങളും ഒന്നിനും അര്‍ത്ഥമില്ലെന്നു തോന്നുന്ന വിരക്തിയുടെതായ സമയവും ഉണ്ടാകും എന്നാല്‍ ഇവയക്ക് അടിമപ്പെട്ട് പിന്നോട്ടു പോകാതെ ദൈവത്തിന്‍റെ വാഗ്ദാനങ്ങളില്‍ എത്തിച്ചേരുന്നതിന് സഹനശക്തി ആവശ്യമാണെന്ന് ഹെബ്രായര്‍ക്കുള്ള ഈ ലേഖനഭാഗം ഓര്‍മ്മപ്പെടുത്തുന്നുവെന്ന് പാപ്പാ വിശദീകരിച്ചു.
2018 സെപ്റ്റംബറില്‍ താന്‍ ലിത്വാനിയയില്‍ നടത്തിയ അപ്പസ്തോലിക പര്യടനം അനുസ്മരിച്ച പാപ്പാ അന്നാട്ടില്‍ നിരവധിയായ ക്രൈസ്തവര്‍, നിണസാക്ഷികള്‍ വിശ്വാസം കാത്തുസൂക്ഷിക്കാന്‍ കാട്ടിയ ധൈര്യം തന്‍റെ ഹൃദയത്തെ സ്പര്‍ശിച്ചുവെന്നു പറഞ്ഞു.
ഇന്നും ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ വിശ്വാസം സംരക്ഷിക്കുന്നതിന് യാതനകളനുഭവിക്കുന്ന സ്ത്രീപുരുഷന്മാര്‍ നിരവധിയാണെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.
നമ്മുടെ ദുരിതാവസ്ഥകളാല്‍ സാത്താന്‍ പ്രലോഭനങ്ങളുമായി നമ്മെ ആക്രമിക്കുമ്പോള്‍ നാം നോക്കേണ്ടത് കര്‍ത്താവിനെയാണെന്നും അവിടന്നുമായുള്ള ആദ്യസ്നേഹകൂടിക്കാഴ്ചയുടെ സുന്ദര നിമിഷങ്ങളും നമുക്കായുള്ള വാഗ്ദാനങ്ങളും ഓര്‍ത്തുകൊണ്ട് കുരിശിന്‍റെ സഹനശക്തിയുള്ളവരായിരിക്കണമെന്നും പാപ്പാ പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: