ജീവിതയാത്രയില്‍ ത്രിവിധ വിപത്തുകള്‍
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
ലക്ഷ്യോന്മുഖരായി സഞ്ചരിക്കുന്നതിന് നമുക്ക് സഹായവും തുണയും ആവശ്യമുണ്ടെന്ന് മാര്‍പ്പാപ്പാ.
വത്തിക്കാനില്‍ താന്‍ വസിക്കുന്ന വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍, കാവല്‍ മാലാഖമാരുടെ തിരുന്നാള്‍ദിനത്തില്‍, അതായത്, ചൊവ്വാഴ്ച (02/10/18) രാവിലെ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ വചനസന്ദേശം നല്കുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.
വിശുദ്ധ കുര്‍ബ്ബാനയില്‍ വായിക്കപ്പെട്ട വിശുദ്ധ ഗ്രന്ഥഭാഗങ്ങളില്‍, പുറപ്പാടിന്‍റെ പുസ്തകം 23-Ↄ○ അദ്ധ്യായം 20-23 വരെയുള്ള വാക്യങ്ങള്‍, താന്‍ ഒരുക്കിയിരിക്കുന്നിടത്ത് എത്താന്‍ ഇസ്രായേല്‍ ജനത്തിന് ദൈവം തന്‍റെ ദൂതന്‍റെ സഹായം വാഗ്ദാനം ചെയ്യുന്ന ഭാഗം, ആയിരുന്നു പാപ്പായുടെ ചിന്തകള്‍ക്ക് അവലംബം.
വിപത്തുകള്‍
ജീവിത യാത്രയില്‍ നാം സഹായകരാലും സംരക്ഷകരാലും സഹായിക്കപ്പെടേണ്ടതുണ്ട്, നമ്മുടെ ലക്ഷ്യസ്ഥാനം കണ്ടെത്തുന്നതിന് നയിക്കപ്പെടേണ്ടതുണ്ട് എന്ന് വിശദീകരീച്ച പാപ്പാ ഈ യാത്രയില്‍ പതിയിരിക്കുന്ന നിശ്ചലനായിരിക്കുക, വഴിതെറ്റുക, വഴി വിട്ട് ലക്ഷ്യമില്ലാതെ അലയുക എന്നീ മൂന്നു അപകടങ്ങളെക്കുറിച്ച് സൂചിപ്പിച്ചു.
നശ്ചലരായിരിക്കുന്നവര്‍ എതയേറേയാണ്. അവര്‍ ചലിക്കുന്നില്ല. സഞ്ചരിക്കാതെയും ഒന്നും ചെയ്യാതെയും ജീവിതം മുഴുവന്‍ അനങ്ങാതിരിക്കുന്നു. ഇത് ഒരു വിപത്താണ്. അത്തരക്കാര്‍, സുവിശേഷം പരാമര്‍ശിക്കുന്ന, താലന്തുകള്‍ നിക്ഷേപിക്കാന്‍ ഭയപ്പെട്ട, മനുഷ്യനു സമാനരാണ്. താലന്തു മണ്ണില്‍ കുഴിച്ചിട്ട അവന്‍ പറയുന്നു: എനിക്കു സമാധാനമുണ്ട്, സ്വസ്ഥതയുണ്ട്. എനിക്കു തെറ്റു പറ്റാനുള്ള സാധ്യതയില്ല. അതുകൊണ്ട് എനിക്ക് അപകടവുമില്ല. നിരവധിപ്പേര്‍ക്ക് സഞ്ചരിക്കാനറിയില്ല, അല്ലെങ്കില്‍ അവര്‍ ഭയപ്പെടുന്നു, നിശ്ചലരായിരിക്കുന്നു.
ജീവിതയാത്രയില്‍ വഴിതെറ്റുന്ന അപകടമുണ്ട്. തുടക്കത്തിലാണെങ്കില്‍ അതു തിരുത്തുക എളുപ്പമാണ്. മറ്റൊന്നു വഴി വിട്ട് ചിതറിപ്പോകലാണ്. പുറത്തേക്കുള്ള വഴിയറിയാതെ അങ്ങോട്ടുമിങ്ങോട്ടും നടക്കലാണ്, ദുര്‍ഘടമാര്‍ഗ്ഗത്തില്‍ അകപ്പെട്ടതുപോലെയാണത്.
പ്രാര്‍ത്ഥനയുടെ ആവശ്യകത
എന്നാല്‍ വഴിതെറ്റാതെ നടക്കാന്‍ നമ്മെ സഹായിക്കുന്നതിന് ഒരു ദൂതനുണ്ട്. ഇവിടെ പ്രാര്‍ത്ഥന ആവശ്യമാണ്, നമ്മുടെ സഹായഭ്യര്‍ത്ഥന ആവശ്യമാണ്.
നമ്മുടെ ജീവിതത്തില്‍ മാലാഖമാരുടെ സാന്നിധ്യവും പങ്കും സുപ്രധാനമാണ് എന്ന് പ്രസ്താവിച്ച പാപ്പാ അതിനു കാരണം ഈ ദൈവദൂതര്‍ നമ്മെ ശരിയായ ദിശയില്‍ നടക്കാന്‍ സഹായിക്കുക മാത്രമല്ല നാം എത്തേണ്ടത് എവിടെയാണെന്നു കാണിച്ചുതരുകയും ചെയ്യുന്നുവെന്ന് വിശദീകരിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: