തിരയുക

 2013 മാർച്ച് 28-ന് കാസൽ ദെൽ മർമോയിലെ ജുവനൈൽ ജയിലിൽ തടവരക്കാരുടെ പാദങ്ങൾ പാപ്പാ കഴുകിയപ്പോൾ. 2013 മാർച്ച് 28-ന് കാസൽ ദെൽ മർമോയിലെ ജുവനൈൽ ജയിലിൽ തടവരക്കാരുടെ പാദങ്ങൾ പാപ്പാ കഴുകിയപ്പോൾ. 

പെസഹാ: വെട്ടിമുറിക്കലല്ല മുറിഞ്ഞ് പങ്കിടൽ

ഇന്ന് തിരുസഭ പെസഹാവ്യാഴം ആചരിക്കുന്നു. ക്രിസ്തു എന്ന ഒരു ജന്മത്തിന്റെ കടന്നു പോക്ക്. ആ കടന്നു പോക്കിൽ വിവിധ ഓർമ്മകളുടെ വിരുന്നു വിളമ്പുന്നു. ആദ്യം എളിമയുടെ രുചിയുള്ള പാദക്ഷാളനം, പിന്നെ ഗുരുവിന്റെ ശരീര രക്തത്തിന്റെ ദിവ്യകാരുണ്യം, ആ കാരുണ്യത്തിന്റെ പരിചാരകരായി പുരോഹിതരെന്ന് പറഞ്ഞ് കൊണ്ട് പെസഹാ രാത്രിയിൽ ക്രിസ്തു ഗത്സമേനിയിലേക്കു കടന്നു പോകുന്നു. ഇന്ന് നാം ഹൃദയം കൊണ്ടും ആത്മാവ് കൊണ്ടും ധ്യാനിക്കേണ്ടത് ക്രിസ്തു എന്ന ഗുരുവിന്റെ മുഖത്തെയും അവന്റെ മനസ്സിനെയും മാത്രം.

സി.റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

ശബ്ദരേഖ

ക്രിസ്തുവിനെ കുറിച്ച് ഗ്രീക്ക് തത്വ ചിന്തകനും കവിയുമായ ഖലീൽ ജിബ്രാൻ പറയുന്നു; “തണുത്ത കുടിലുകൾക്കും  ശോചനീയമായ ചെറ്റപ്പുരകൾക്കുമിടയിൽ ഗംഭീരമായ പള്ളികളും ക്ഷേത്രങ്ങളും പണിയാൻ ജനങ്ങളെ പഠിപ്പിക്കാനല്ല യേശുവിനെ ഇവിടെ അയച്ചത്. മനുഷ്യഹൃദയത്തെ ആലയവും ആത്മാവിനെ അൾത്താരയും മനസ്സിനെ ഒരു പുരോഹിതനുമാക്കാനാണ് അവൻ വന്നത്. നാം ഉറ്റുനോക്കുന്നു; എന്നാൽ കാണുന്നില്ല;  നാം കേൾക്കുന്നു; എന്നാൽ ശ്രവിക്കുന്നില്ല. നാം തിന്നുകയും കുടിക്കുകയും ചെയ്യുന്നു; പക്ഷേ രുചിക്കുന്നില്ല. അവിടെയാണ് നസറായനായ യേശുവും നമ്മളും തമ്മിലുള്ള വ്യത്യാസം. അവന്റെ ഇന്ദ്രിയങ്ങളെല്ലാം നിരന്തരം  നവമായി  സൃഷ്ടിക്കപ്പെട്ടു, അവനെ സംബന്ധിച്ചിടത്തോളം ലോകം എല്ലായ്പ്പോഴും ഒരു പുതിയ ലോകമായിരുന്നു.” ഇന്ന് നിങ്ങൾക്ക്  നവമായ ഒരു കൽപന നൽകുന്നു എന്ന് പറഞ്ഞു കൊണ്ട് അവൻ നൽകിയതും സ്നേഹത്തിന്റെ  നവമായ കൽപനയായിരുന്നു.  

പുതിയ ആകാശവും പുതിയ ഭൂമിയും അത് ക്രിസ്തുവിന്റെ സ്വപ്നവും നിയോഗവുമായിരുന്നു. അതിനു വേണ്ടിയുള്ള അവന്റെ അധ്വാനം പൂർത്തിയാക്കി മടങ്ങേണ്ട സമയമായപ്പോൾ താൻ രുചിച്ച ദാരിദ്ര്യത്തിന്റെയും, നീതിക്കു വേണ്ടിയുള്ള യാഗത്തിന്റെയും, സത്യത്തിനു വേണ്ടിയുള്ള  നിലപാടുകളുടെയും, താ൯ പങ്കുവച്ച സ്നേഹത്തിന്റെയും, കരുണയുടെയും, സമർപ്പണത്തിന്റെയും, എളിമയുടെയും  മണം അറിയണമെന്ന് ക്രിസ്തു തന്റെ ശിഷ്യരെയും ഈ ലോകത്തെയും പഠിപ്പിച്ചു.

ഒരമ്മ കുഞ്ഞിനെ ഒരുക്കി വിദ്യാലയത്തിലേക്ക് വിദ്യ അഭ്യസിക്കാൻ പറഞ്ഞു വിടുന്നത് പോലെ തിരുസഭാ മാതാവ് തന്റെ മക്കളുടെ നെറ്റിയിൽ ചാരം കൊണ്ട് കുരിശ് വരച്ച് തപസ്സിന്റെ പവിത്രതയിലേക്ക് പറഞ്ഞു വിടുന്നു. അവിടെ ഓരോരുത്തരും അഭ്യസിക്കേണ്ട പാഠം അവളുടെ തന്നെ ശിരസ്സായ ക്രിസ്തുവിന്റെ പീഡാസഹന, മരണ, ഉത്ഥാനങ്ങളിലൂടെ കൈവരുന്ന രക്ഷാകര കർമ്മത്തെക്കുറിച്ചാണ്. അങ്ങനെ തപസ്സിന്റെ നാൽപത് ദിവസങ്ങളിലൂടെ കടന്നു പോകുന്ന ഓരോ വ്യക്തിയും ക്രിസ്തുവിന്റെ പെസഹാ രാത്രിയിലൂടെ യാത്ര ചെയ്തു കൊണ്ട് മാത്രമേ രക്ഷാകര വിശുദ്ധിയുടെ ഉത്ഥാനത്തിലേക്ക് പ്രവേശിക്കൂ എന്ന് ഓർമ്മിപ്പിക്കുന്ന ഒരു ദിനമാണ് പെസഹാ  വ്യാഴം. അന്നാണ് ക്രിസ്തു, താലത്തിൽ വെള്ളമെടുത്ത്, വെൺ കച്ചയും അരയിൽ ചുറ്റി ശിഷ്യ പാദങ്ങൾ കഴുകി,  ഇതെന്റെ ശരീരമാണ് ഇതെന്റെ രക്തമാണ് എന്ന് പറഞ്ഞ് സ്വന്തം ശരീര രക്തങ്ങളെ ദിവ്യകാരുണ്യമായി നൽകിക്കൊണ്ട് ശുശ്രൂഷയുടെ പൗരോഹിത്യവും പൗരോഹിത്യത്തിലെ ശുശ്രൂഷയും തമ്മിൽ ബന്ധിപ്പിക്കുകയും സ്നേഹകൽപനയുടെ പുതിയനിയമ പൗരോഹിത്യം സ്ഥാപിക്കുകയും ചെയ്തത്. സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും, ഒറ്റികൊടുക്കലിന്റെയും, ഒറ്റയാക്കപ്പെട്ടതിന്റയും, വിട്ടുകൊടുക്കലിന്റെയും,  അവഹേളനത്തിന്റെയും ഓർമ്മകൾ ഉണർത്തുന്ന ഒരു രാത്രിയാണ് പെസഹാ രാത്രി.

പെസഹാ

പെസഹാ എന്ന വാക്കിന്റെ അർത്ഥം കടന്നു പോക്ക് എന്നാണ്. ദൈവം ഇസ്രായേൽ ജനത്തിന്റെ നിലവിളിക്ക് ഉത്തരം നൽകി കൊണ്ട് കടന്നു പോയ മഹാ സംഭവത്തെ അത് അനുസ്മരിപ്പിക്കുന്നു.

"കര്‍ത്താവ്‌ ഈജിപ്‌തില്‍ വച്ചു മോശയോടും അഹറോനോടും അരുളിച്ചെയ്‌തു: ഈ മാസം നിങ്ങള്‍ക്കു വര്‍ഷത്തിന്റെ ആദ്യമാസമായിരിക്കണം. ഇസ്രായേല്‍ സമൂഹത്തോടു മുഴുവന്‍ പറയുവിന്‍: ഈ മാസം പത്താം ദിവസം ഓരോ കുടുംബത്തലവനും ഓരോ ആട്ടിന്‍കുട്ടിയെ കരുതിവയ്‌ക്കണം; ഒരു വീടിന്‌ ഒരാട്ടിന്‍കുട്ടി വീതം. ഏതെങ്കിലും കുടുംബം ഒരാട്ടിന്‍കുട്ടിയെ മുഴുവന്‍ ഭക്ഷിക്കാ൯ മാത്രം വലുതല്ലെങ്കില്‍ ആളുകളുടെ എണ്ണം നോക്കി അയല്‍ക്കുടുംബത്തെയും പങ്കുചേര്‍ക്കട്ടെ. ഭക്ഷിക്കാനുള്ള കഴിവു പരിഗണിച്ചുവേണം ഒരാടിനു വേണ്ട ആളുകളുടെ എണ്ണം നിശ്ചയിക്കാന്‍. കോലാടുകളില്‍ നിന്നോ ചെമ്മരിയാടുകളില്‍നിന്നോ ആട്ടിന്‍കുട്ടിയെ തിരഞ്ഞെടുത്തുകൊള്ളുക: എന്നാല്‍, അത്‌ ഒരു വയസ്സുള്ളതും ഊനമറ്റതുമായ മുട്ടാട്‌ ആയിരിക്കണം. ഈ മാസം പതിന്നാലാം ദിവസംവരെ അതിനെ സൂക്ഷിക്കണം. ഇസ്രായേല്‍ സമൂഹം മുഴുവന്‍ തങ്ങളുടെ ആട്ടിന്‍കുട്ടികളെ അന്നു സന്ധ്യയ്‌ക്കു കൊല്ലണം. അതിന്റെ രക്തത്തില്‍ നിന്നു കുറച്ചെടുത്ത്‌ ആടിനെ ഭക്ഷിക്കാന്‍ കൂടിയിരിക്കുന്ന വീടിന്റെ രണ്ടു കട്ടിളക്കാലുകളിലും മേല്‍പടിയിലും പുരട്ടണം. അവര്‍ അതിന്റെ മാംസം തീയില്‍ ചുട്ട്‌ പുളിപ്പില്ലാത്ത അപ്പവും കയ്‌പുള്ള ഇലകളും കൂട്ടി അന്നു രാത്രി ഭക്ഷിക്കണം. ചുട്ടല്ലാതെ പച്ചയായോ വെള്ളത്തില്‍ വേവിച്ചോ ഭക്ഷിക്കരുത്‌. അതിനെ മുഴുവനും, തലയും കാലും ഉള്‍ഭാഗവുമടക്കം ചുട്ട്‌ ഭക്ഷിക്കണം. പ്രഭാതമാകുമ്പോള്‍ അതില്‍യാതൊന്നും അവശേഷിക്കരുത്‌. എന്തെങ്കിലും മിച്ചം വന്നാല്‍ തീയില്‍ ദഹിപ്പിക്കണം. ഇപ്രകാരമാണ്‌ അതു ഭക്ഷിക്കേണ്ടത്‌: അരമുറുക്കി ചെരുപ്പുകളണിഞ്ഞ്‌ വടികൈയിലേന്തി തിടുക്കത്തില്‍ ഭക്‌ഷിക്കണം. കാരണം, അതു കര്‍ത്താവിന്റെ പെസഹായാണ്‌. ആ രാത്രി ഞാന്‍ ഈജിപ്‌തിലൂടെ കടന്നുപോകും. ഈജിപ്‌തിലെ മനുഷ്യരുടെയും മൃഗങ്ങളുടെയും ആദ്യജാതരെയെല്ലാം ഞാന്‍ സംഹരിക്കും. ഈജിപ്‌തിലെ ദേവന്‍മാര്‍ക്കെല്ലാം എതിരായി ഞാന്‍ ശിക്ഷാവിധി നടത്തും. ഞാനാണ്‌ കര്‍ത്താവ്‌. കട്ടിളയിലുള്ള രക്തം നിങ്ങള്‍ ആ വീട്ടില്‍ താമസിക്കുന്നുവെന്നതിന്റെ അടയാളമായിരിക്കും. അതു കാണുമ്പോള്‍ ഞാന്‍ നിങ്ങളെ കടന്നുപോകും. ഞാന്‍ ഈജിപ്‌തിനെ പ്രഹരിക്കുമ്പോള്‍ ആ ശിക്ഷ നിങ്ങളെ ബാധിക്കുകയില്ല. ഈ ദിവസം നിങ്ങള്‍ക്ക്‌ ഒരു സ്‌മരണാദിനമായിരിക്കട്ടെ. ഇതു തലമുറതോറും കര്‍ത്താവിന്റെ തിരുനാളായി നിങ്ങള്‍ ആചരിക്കണം. ഇതു നിങ്ങള്‍ക്ക്‌ എന്നേക്കും ഒരു കല്‍പനയായിരിക്കും." (പുറപ്പാട്‌ 12 : 1-14)

പഴയ നിയമത്തിൽ പെസഹാക്കുഞ്ഞാടിന്റെ രക്തം കട്ടിള കാലുകളിലും മേൽ പടിയിലും പുരട്ടാൻ ദൈവം ആവശ്യപ്പെടുകയും ആ രക്തം രക്ഷയുടെ അടയാളമായിത്തീരുകയും ചെയ്യുന്നു. പുതിയ നിയമത്തിൽ പെസഹാ കുഞ്ഞാടാകുന്നത് ദൈവപുത്രനായ യേശു തന്നെയാണ്.  ക്രിസ്തുവിന്റെ രക്തമാണ് രക്ഷയുടെ അടയാളമായി ചൊരിയപ്പെടുന്നത്. ഇവിടെ പെസഹാ ആചരണത്തെ വെറും ഒരു കടന്നു പോക്കായി മാത്രം കണക്കാക്കാൻ കഴിയില്ല. അത് പങ്കുവയ്പിന്റെ ഒരു മഹോൽസവമാണ്. പങ്കുവയ്പിലൂടെ സകലത്തിനെയും ജീവനിലേക്കു വിളിക്കുന്ന ദിവ്യകാരുണ്യത്തിന്റെ മഹോൽസവ ദിനമാണ്.

ക്രിസ്തു ജീവന്റെ അപ്പമായും നീരായും തന്നെത്തന്നെ പങ്കുവെക്കുന്നു. ഈ പങ്കുവയ്ക്കലിലാണ് ദിവ്യകാരുണ്യമാകുന്നത്.  ആ ദിവ്യകാരുണ്യം വീണ്ടും വീണ്ടും സജീവമായ പങ്കുവയ്ക്കലാക്കുവാൻ പൗരോഹിത്യം സ്ഥാപിതമായ ദിവസം കൂടിയാണിന്ന്.പെസഹാ വ്യാഴത്തിൽ അങ്ങനെ നമ്മൾ രണ്ടു തരം ഉൽസവം കൊണ്ടാടുന്നു. പഴയ നിയമത്തിൽ നിന്ന് പുതിയതിലേക്കുള്ള കടന്നു പോക്കിൽ ദൈവം ദിവ്യകാരുണ്യമായി നമ്മുടെയിടയിൽ സജീവമായി വസിക്കുന്നു എന്നതാണ് ഒന്ന്. ആ വാസം ദൈനംദിന കരുണാനുഭവമായി പാപത്തിൽ നിന്നും അതിന്റെ ശിക്ഷയായ മരണത്തിൽ നിന്നും നമ്മെ കടത്തിക്കൊണ്ടു പോകുന്ന രക്ഷാകര പെസഹാ നമ്മിൽ പൂർത്തീകരിക്കുന്നു എന്നതാണ് മറ്റേത്.

പെസഹാ : രക്ഷയുടെ അനുഭവം

ഇന്ന് ലോകം കടന്നു പോകുന്ന ആയുധ കച്ചവടം, യുദ്ധം, ദാരിദ്ര്യം, അസമത്വം, അനീതി, കാലാവസ്ഥാ വ്യതിയാനം തുടങ്ങി നിരവധിയായ ദുരിതങ്ങളുടെ നടുവിലൂടെയുള്ള രക്ഷാകര പാത തെളിക്കുന്ന ഒരു യാത്രയ്ക്കുള്ള ക്ഷണമുണ്ട് ഈ പെസഹാദിനങ്ങളിൽ. ഇവിടെയാണ്  ക്രിസ്തു സ്വയം അർപ്പിച്ച യാഗത്തിന്റെയും അവൻ സ്ഥാപിച്ച പൗരോഹിത്യത്തിന്റെയും പ്രസക്തി.

ഇസ്രായേൽ ജനം ഈജിപ്തിന്റെ അടിമത്തത്തിൽ കഴിഞ്ഞിരുന്ന കാലത്ത് ഇസ്രായേലിലെ പുരുഷന്മാർ അടിമകളാക്കപ്പെടുകയും സ്ത്രീകളും കുട്ടികളും പട്ടിണിയും പീഡനവും സഹിച്ച് നിലവിളിക്കുകയും ചെയ്തു. കാലമേറെ കഴിഞ്ഞിട്ടും പിടിച്ചടക്കലും അടിച്ചമർത്തലും അടിമയാക്കലും ഇന്നും ആവർത്തിക്കപ്പെടുന്നു. രക്ഷ കാത്തു കിടക്കുന്ന ജനവിഭാഗങ്ങൾ നിരവധിയാണ്.  ഇന്നും  ജനം പരസ്പരം ഭീകരമായി പോരാടുന്നു. ഭീകരായുധങ്ങളുടെ ആക്രമണങ്ങളിൽ തകർന്നു വീഴുന്ന സ്വപ്ന സൗദ്ധങ്ങളിൽ നിന്നുയരുന്ന കറുത്ത പുകപടലങ്ങളുടെ ഗന്ധം ശ്വസിച്ച്, ബോംബിന്റെ ശബ്ദം കേട്ടുണരുന്ന കുഞ്ഞുങ്ങൾ! അവർക്ക് നഷ്ടമായത് അമ്മയുടെ താരാട്ടുകളാണ്.  കുടുംബത്തിന്റെ കൂട് വിട്ട് സൈന്യത്തിന്റെ പാളയത്തിലേക്ക് ചെല്ലേണ്ടി വരുന്ന പുരുഷന്മാർ. സ്വന്തം മക്കളുടെ മുന്നിൽ പീഡിപ്പിക്കപ്പെടുന്ന അമ്മമാർ, കൺമുന്നിൽ കത്തിയെരിയുന്ന അമ്മയെ രക്ഷിക്കാനാവാതെ എരിഞ്ഞ് തീർന്ന ചാര കൂമ്പാരത്തെ നോക്കി വിലപിക്കുന്ന മക്കൾ, യുദ്ധഭൂമിയിൽ പിറന്നു വീഴുന്ന നവജാതശിശുക്കൾ, ബാല്യം നഷ്ടപ്പെട്ട കുട്ടികളും, കൗമാരക്കാരും, യുദ്ധം കവർന്നെടുത്ത യൗവനവും, സമാധാനം ചാരമാക്കിയ വാർദ്ധക്യവും ഇങ്ങനെ മനുഷ്യർ പെസഹാ രാത്രിയിൽ ക്രിസ്തു കേട്ട പടയാളികളുടെ അതേ ശബ്ദാരവങ്ങൾ കേൾക്കുന്നു. ഫ്രാൻസിസ് പാപ്പാ പറഞ്ഞതുപോലെ   ഇവരിലെല്ലാം വീണ്ടും വീണ്ടും യേശു ക്രൂശിക്കപ്പെടുന്നു.

യുദ്ധത്തിന്റെ ഭീകരത ഇങ്ങനെ നിൽക്കുമ്പോൾ  ദാരിദ്ര്യം വിഴുങ്ങുന്ന നിരവധി മുഖങ്ങൾ നാം എങ്ങനെ തള്ളിക്കളയും. കഴിഞ്ഞ ഏപ്രിൽ പന്ത്രണ്ടാം തിയതി ഫോബ്സ് മാഗസിൻ ശതകോടീശ്വരന്മാരുടെ പട്ടിക പുറത്ത് വിട്ടു. കോടികളുടെ ആസ്ഥിയുള്ളവരുടെ പട്ടിക ഒരു വശത്ത് നിൽക്കുമ്പോൾ  മറ്റൊരു വശത്ത് ദരിദ്രരുടെ പട്ടിക അതിലും  ഉയർന്നു നിൽക്കുന്നു. എല്ലാവർക്കുമായി നൽകിയതിനെ അന്യായമായി ചുരുക്കം ചിലർ കൈവശമാക്കുമ്പോൾ പട്ടിണിയിൽ വലയുന്നവരിലും ക്രൂശിക്കപ്പെടുന്നത് യേശു തന്നെയല്ലേ !

ഇനി മറ്റൊരു യാഥാർത്ഥ്യത്തെ കൂടി കാണാൻ ലോകം നമ്മെ ക്ഷണിക്കുന്നു. നമ്മുടെ പൊതു ഭവനത്തിന്റെ ദയനീയ രോദനമാണത്. മനുഷ്യനെ കൊള്ളയടിച്ച് കീശ വീർപ്പിക്കുന്നവർ  ഈ പ്രകൃതിയെയും വെറുതെ വിടുന്നില്ല. ദുരന്തങ്ങളുടെ നീണ്ട നിരകൾ ഉയർത്തി പ്രകൃതി തന്റെ നിലവിളി കേൾക്കാൻ മുട്ടുമടക്കുന്നു. ഇങ്ങനെ നിരവധി ദുരന്തങ്ങളുടെ ഉള്ളിൽ നിന്നാണ് ഈ പെസഹാ വ്യാഴം നമുക്കാചരിക്കാൻ അവസരം വന്നിരിക്കുന്നത്. നമ്മുടെ പൗരോഹിത്യത്തിന്റെയും ബലിയർപ്പണങ്ങളുടേയും വഴികൾ ഇവയിലൂടെ കടന്നു പോയില്ലെങ്കിൽ പിന്നെ എന്താണ് പെസഹാ? തിന്മകൾ സ്ഥാപനവൽക്കരിക്കപ്പെടുന്ന ഈ കാലത്ത് നന്മയുടേയും കരുണാദ്ര സ്നേഹത്തിന്റെയും സ്വയം സമർപ്പണത്തിന്റെയും ബലിയുടെ സ്ഥാപനവൽക്കരണമാണ് പെസഹാ വ്യാഴത്തിന്റെ പ്രസക്തി വർദ്ധിപ്പിക്കുന്നത്.

മനുഷ്യരുടെ കഴിഞ്ഞ് പോയ ദുരിതങ്ങൾക്കും വരാനിരിക്കുന്ന ദുരിതങ്ങൾക്കും പരിഹാരമായാണ് ക്രിസ്തു ബലിയർപ്പിച്ചത്. ക്രിസ്തു ബലി വസ്തുവും ബലിയർപ്പകനുമായിരുന്നു. ഈ ബലിയിൽ പങ്കുചേരാൻ വിളിക്കപ്പെട്ട ഓരോ  ക്രൈസ്തവനും ഓർമ്മിക്കേണ്ട ഒന്നാണ് താൻ ഒരു ബലി വസ്തുവും ബലിയർപ്പകനുമാണെന്ന്. മാമ്മോദീസയിൽ ഓരോ ക്രൈസ്തവനും ക്രിസ്തുവിന്റെ പൗരോഹിത്യത്തിൽ പങ്കുചേരുന്നു. എങ്കിലും ശുശ്രൂഷാ പൗരോഹിത്യത്തിന് വിളിക്കപ്പെട്ടവർക്ക് അവരുടെ പ്രത്യേക ദൗത്യത്തിന് ഇന്ന് ആശംസകൾ അർപ്പിക്കുമ്പോൾ നമുക്കും ഓർമ്മിക്കാം ഓരോ ക്രൈസ്തവനിലും ഒരു ബലിയർപ്പകനുണ്ട് എന്ന്. പുരോഹിതർക്കായി നമുക്ക് പ്രത്യേകം  പ്രാർത്ഥിക്കാം.

അൾത്താരയിൽ അർപ്പിക്കുന്ന ഓരോ ബലിയും ജീവിതത്തിന്റെ പ്രായോഗികതലത്തിൽ പ്രാവർത്തികമാക്കാതെ അതിന് പൂർണ്ണത വരുന്നില്ല എന്നാണ് യേശു കാണിച്ചു തന്നത്. അതിനാൽ ഓരോരുത്തരും തന്റെ പൗരോഹിത്യം ജീവിത ദൗത്യത്തിലൂടെ തുടരേണ്ടവരാണ്. അതിനാൽ പൗരോഹിത്യ സ്ഥാപനത്തിന്റെ ദിനമായി സഭ പഠിപ്പിക്കുന്ന ഈ പെസഹാ വ്യാഴം എല്ലാവരേയും അൾത്താരയിൽ നിന്ന് ജീവിതത്തിന്റെ താഴ്‌വാരങ്ങളിലേക്കുള്ള ഒരു കടന്നു പോക്ക് ബലിയർപ്പണത്തിന് നിർബന്ധിക്കുന്നു.  

സ്പർദ്ധയല്ല സ്നേഹമാണ് പെസഹാ

പെസഹാ വ്യാഴം നമ്മെ ഓർമ്മിപ്പിക്കുന്നത് സ്പർദ്ധയല്ല സ്നേഹമാണ്. വെട്ടിമുറിക്കലല്ല. മുറിഞ്ഞ് പങ്കിടലാണ്. അതിനാൽ മതത്തിന്റെ പേരിലായാലും, വിശ്വാസങ്ങളുടെ പേരിലായാലും,ആചാരത്തിന്റെ പേരിലായാലും സഹോദരനെതിരേ സഹോദരൻ ഉയർത്തുന്ന ആരോപണങ്ങളും നീക്കങ്ങളും ആബേലിനു നേരെ ഉയർത്തിയ കായേന്റെ കല്ലുകളാണ്.  നിന്റെ ദ്രോഹ മേറ്റ് മണ്ണിൽ വീണ സഹോദരന്റെ  രക്തകണങ്ങൾ നിന്നോടു കേഴും നിന്റെ സഹോദരനെവിടെ എന്ന്. തനിച്ച് രക്ഷപ്പെടാൻ ആർക്കും ആവില്ലായെന്നും നാം എല്ലാവരും ഒരേ വഞ്ചിയിലാണെന്നും ഒരു ബലിയും തനിച്ചുള്ള രക്ഷയെകുറിച്ചല്ല മനുഷ്യനും മനുഷ്യനും തമ്മിലും മനുഷ്യനും പ്രകൃതിയും തമ്മിലും പിതാവായ ദൈവത്തിന്റെ മക്കളെന്ന നിലയിലുള്ള സാർവ്വത്രീകസാഹോദര്യത്തെക്കുറിച്ചാണെന്നും മനസ്സിലാക്കി തരുകയാണ് പെസഹാ വ്യാഴം. അവിടെ ഒറ്റുകാരനും, തള്ളി പറയുന്നവനും, ഇട്ടോടുന്നവരും ഒരുമിച്ചു പങ്കിടുന്ന രക്ഷയാണ് ദിവ്യകാരുണ്യം.

പെസഹാ : എല്ലാത്തരം അടിമത്വത്തിൽ നിന്നും യേശു നയിക്കുന്ന ഒരു വിമോചനയാത്ര

പഴയ നിയമത്തിൽ പെസഹാ ഒരു കടന്നുപോക്കിന്റെ ഓർമ്മ കൊണ്ടാടലാണ്. അടിമത്വത്തിൽ നിന്ന് സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നു പോക്കിന്റെ ഓർമ്മ. 40 വർഷത്തോളമെടുത്ത ഒരു നീണ്ട യാത്രയുണ്ട് അതിനു പിന്നിൽ. ക്രൈസ്തവ ജീവിതത്തിൽ നടത്തേണ്ട ഒരു നീണ്ട രക്ഷാകര യാത്രയുടെ വഴിയായിരിക്കണം അത് നമ്മെ ഓർമ്മിപ്പിക്കേണ്ടത്. അതിൽ നമ്മുടെ അനുദിന ജീവിതത്തിന്റെ വിജയവും പരാജയങ്ങളുമുണ്ട്. മുന്നേറ്റങ്ങളും തളർന്നുവീഴലുകളുമുണ്ട്.

ഗുരുവായ യേശു തന്റെ പ്രസംഗപീഠത്തിൽ  നിന്നുള്ള പ്രഭാഷണത്തേക്കാൾ പ്രവർത്തിയിലൂടെയുള്ള പാഠം പരിചയപ്പെടുത്തുകയായിരുന്നു പാദ ക്ഷാളണത്തിൽ. മോശയും ഏലിയായും വണങ്ങി നിന്ന് ശ്രവിച്ച ഗുരുവിന്റെ ഈ വിചിത്രമായ പാഠം പത്രോസിനെ വല്ലാതെ വിഷമിപ്പിച്ചു. കസേരയിൽ നിന്നുള്ള ഈ ഇറക്കം പ്രതിഫലിപ്പിക്കുന്ന അപകട സാധ്യതകൾ ഒരു പക്ഷേ പത്രോസിന് പിടികിട്ടിയിരുന്നില്ല എന്നിരിക്കിലും ഗുരു തന്റെ പാദം കഴുകുന്നത് അനുവദിക്കാൻ പത്രോസ് മടിച്ചു. തന്നെ പങ്കെടുപ്പിക്കാത്ത ഒരു തലവും ശിഷ്യന്റെ ജീവിതത്തിലുണ്ടാവരുതെന്ന് ഗുരുവിന്റെ മനസ്സിലുണ്ടായിരുന്നു. ശിഷ്യന്റെ എല്ലാ തലങ്ങളിലുമുള്ള രക്ഷ ഗുരുവിന്റെ ദൗത്യവും, ഗുരുവിനോടുള്ള തുറവ് ശിഷ്യത്വത്തിന്റെ ധർമ്മവുമാകുന്നു. ഒരു ശിഷ്യന്റെ രക്ഷ ഉറപ്പാക്കാൻ, അപകടമേഖലകളെ തിരിച്ചറിയാൻ മുന്നറിയിപ്പ് നൽകുന്ന ഗുരുവിനെയും കാണാം. നീ സൂക്ഷിക്കേണ്ട തലങ്ങളുണ്ടെന്ന് പത്രോസിനോടും, കൂദാശ ചെയ്ത അപ്പവും വീഞ്ഞും വിളമ്പി ഒറ്റ്കാരനാകാനിരുന്ന യൂദാസിനോടും പറഞ്ഞും പ്രവർത്തിച്ചും  യേശു കാണിച്ചത്  ഇനിയും വൈകിയിട്ടില്ല, രക്ഷപെടാൻ സമയമുണ്ടെന്ന മുന്നറിയിപ്പുകളായിരുന്നു.

വീഴാതെ കാക്കാനും വീണാൽ താങ്ങാനും വീണിടത്ത് നിന്ന് പിടിച്ചെഴുന്നേൽപ്പിക്കാനും യേശു സ്ഥാപിച്ച പൗരോഹിത്യത്തിന്റെ മഹത്വ തലങ്ങളിണിതെല്ലാം. ഇതിൽ പങ്കു ചേരുന്ന ക്രൈസ്തവനും പ്രത്യേക ദൗത്യം ഏറ്റെടുത്ത പുരോഹിതനും വിളിക്കപ്പെട്ട പ്രേഷിതത്വം ഇതാണ്. നമുക്ക് പ്രാർത്ഥിക്കാം, ഒരുമിച്ചിരിക്കാം, പങ്കു വയ്ക്കാം, ബലിയർപ്പിക്കാം ബലി വസ്തുവും ബലിയർപ്പകരുമാവാം. നല്ല പെസഹാദിനങ്ങൾ! ഉയിർപ്പിലേക്കുള്ള വഴിയാത്രകൾ!

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 ഏപ്രിൽ 2023, 08:54