അമ്പത്തിയാറാം ക്രൈസ്തവൈക്യ പ്രാർത്ഥനാവാരം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ക്രൈസ്തവൈക്യത്തിനായുള്ള അഷ്ടദിന പ്രാർത്ഥന ബുധനാഴ്‌ച (18/01/23) ആരംഭിക്കും.
അനുവർഷം ജനുവരി 18-25 വരെ നീളുന്ന ക്രൈസ്തവൈക്യ പ്രാർത്ഥനാവാരത്തിൻറെ ഇക്കൊല്ലത്തെ വിചിന്തന പ്രമേയം ഏശയ്യാ പ്രവാചകൻറെ പുസ്തകം ഒന്നാം അദ്ധ്യായത്തിലെ പതിനേഴാം വാക്യത്തിൽ നിന്ന് അടർത്തിയെടുത്ത “നന്മ പ്രവർത്തിക്കാൻ ശീലിക്കുവിൻ; നീതി അന്വേഷിക്കുവിൻ” (ഏശയ്യാ 1,17) എന്ന വാക്യമാണ്.
അമ്പത്തിയാറാം ക്രൈസ്തവൈക്യ പ്രാർത്ഥനാവാരമാണ് ഇക്കൊല്ലം ആചരിക്കുന്നത്.
പതിവു പോലെ, വിശുദ്ധ പൗലോസിൻറെ മാനസാന്തരത്തിരുന്നാൾ ദിനമായ ജനുവരി 25-ന് റോമിൻറെ ചുമരുകൾക്ക് വെളിയിലുള്ള വിശുദ്ധ പൗലോസിൻറെ ബസിലിക്കയിൽ ഫ്രാൻസീസ് പാപ്പാ നയിക്കുന്ന സഘോഷമായ സായാഹ്ന പ്രാർത്ഥനയോടെ ആയിരിക്കും ക്രൈസ്തവൈക്യത്തിനായുള്ള ഈ അഷ്ടദിന പ്രാർത്ഥന സമാപിക്കുക. വിവിധ ക്രൈസ്തവവിഭാഗങ്ങളുടെ പ്രതിനിധികൾ ഇതിൽ സംബന്ധിക്കും.
ക്രൈസ്തവൈക്യത്തിനായുള്ള പ്രാർത്ഥനാവാരത്തിൻറെ ഉത്ഭവ ചരിത്രം 1740 വരെ പിന്നോട്ടു പോകുന്നതാണ്. എന്നാൽ, 1894-ൽ ലെയൊ പതിമൂന്നാമൻ പാപ്പാ ഈ സംരംഭത്തിന് പ്രചോദനം പകരുകയും കത്തോലിക്കാവിശ്വാസം സ്വീകരിച്ച അമേരിക്കൻ എപ്പിസ്ക്കോപ്പൽ സമൂഹാംഗമായിരുന്ന പുരോഹിതൻ പോൾ വാറ്റ്സൺ 1908-ൽ ആണ് ക്രൈസ്തവൈക്യ പ്രാർത്ഥനാവരാത്തിന് തുടക്കം കുറിച്ചത്. ആദ്യം ഇത് കത്തോലിക്കാസഭയ്ക്കത്ത് മാത്രം ഒതുങ്ങിയതായിരുന്നെങ്കിലും 1948-ൽ സഭകളുടെ ലോകസമിതി (വേൾഡ് കൗൺസിൽ ഓഫ് ചർച്ചെസ് - World Council of Churches – WCC) സ്ഥാപിതമായതിനു ശേഷം പല ക്രൈസ്തവ സഭകളും ഈ ആചരണത്തിൽ പങ്കുചേരാൻ തുടങ്ങുകയും ഒരു എക്യുമെനിക്കൽ സ്വഭാവം കൈവരുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: