ഉക്രൈൻ റഷ്യ യുദ്ധം 295-ആം ദിവസത്തിലേക്ക്
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
ഉക്രൈൻ യുദ്ധത്തിന്റെ ഭീകരത ധാരാളം ആളുകളുടെ ദൈനംദിന ജീവിതത്തിനുണ്ടാക്കുന്ന വിള്ളലുകൾ ഹൃദയനൊമ്പരത്തോടെ എഴുതുന്ന ആളാണ് മേജർ ആർച്ച്ബിഷപ്പ് സ്വിയത്തോസ്ളാവ് ഷെവ്ചുക്. രൂക്ഷമായ യുദ്ധമുഖത്തെ ഇപ്പോഴത്തെ ദയനീയതയാണ് കടും ശൈത്യവും, വൈദ്യുതിയുടെ ലഭ്യതയില്ലായ്മയും. പരിമിതമായ വൈദ്യുതി വിതരണത്തിന്റെ സാഹചര്യങ്ങളിൽ, വീടുകളിൽ താപസഹായമില്ലാതെ അതിജീവിക്കുകയെന്നത് കൂടുതൽ ബുദ്ധിമുട്ടാണ്. വിവിധ അന്താരാഷ്ട്ര മാനുഷിക സ്ഥാപനങ്ങളുടെ കണക്കുകൾ പ്രകാരം, ഇന്ന് ഉക്രെയ്നിലെ 18 ദശലക്ഷം നിവാസികൾക്ക് - അതായത് ജനസംഖ്യയുടെ 40% -ആളുകൾക്ക് അടിയന്തിര മാനുഷിക സഹായം ആവശ്യമാണ്.
കത്തോലിക്കാസഭ യുദ്ധത്തിന്റെ തുടക്കം മുതൽ ഈ ജനങ്ങളുടെ ഒപ്പം അവരുടെ ആവശ്യങ്ങളിലെല്ലാം കൂടെ നിൽക്കുകയാണ്. യുദ്ധഭീകരത അതിന്റെ മൂർധന്യാവസ്ഥയിൽ നിലനിൽക്കുന്ന ലുഹാൻസ്ക്, ഡൊനെറ്റ്സ്ക് മേഖലകളിൽ നിന്നും പലായനം ചെയ്യുന്നവർക്ക് സ്വന്തം വീടുകളിൽ അഭയം നൽകിയിരിക്കുകയാണ് മറ്റ് മേഖലകളിലെ ആളുകൾ. ഇതിന്റെയെല്ലാം അടിസ്ഥാനമായി ഉക്രയിൻജനത ഒന്നടങ്കം പറയുന്നത് ദൈവത്തിലുള്ള അവരുടെ അടിയുറച്ച വിശ്വാസം തന്നെയാണ്.
ഇന്നത്തെ തലമുറയിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മേജർ ആർച്ച്ബിഷപ്പ് നൽകുന്ന ഉപദേശവും ശ്ലാഘനീയമാണ്: “നിങ്ങൾ അമൂല്യരാണെന്ന് ഇന്നത്തെ തലമുറ മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണെന്ന് ഞാൻ കരുതുന്നു. സ്വയം ഭൗതിക വസ്തുക്കളാകുവാൻ നിങ്ങളെ അനുവദിക്കരുത്. ഇന്ന് നമ്മൾ പലപ്പോഴും ആളുകളെ സ്നേഹിക്കുന്നതിനും വസ്തുക്കളെ ഉപയോഗിക്കുന്നതിനും പകരം വസ്തുക്കളെ അമിതമായി സ്നേഹിക്കുന്നു. നിങ്ങളെ വാങ്ങാനോ പ്രലോഭിപ്പിക്കാനോ ആരെയും അനുവദിക്കരുത്. വിചിത്രമായ ആശയങ്ങൾ നമ്മുടെ തലയിൽ നട്ടുപിടിപ്പിക്കാൻ ശ്രമിക്കുന്ന നമ്മുടെ കാലത്തെ പ്രത്യയശാസ്ത്ര കോളനിവൽക്കരണത്തിന് അടിമപ്പെടാൻ നിങ്ങളെ അനുവദിക്കരുത്, കാരണം അത് നമ്മെ അടിമകളും പരാജിതരും ആക്കുന്നു”.
ലുഹാൻസ്ക് മേഖലയിലും ഡൊനെറ്റ്സ്ക് മേഖലയിലും ആദ്യകാലങ്ങളിൽ പ്രതിരോധിച്ച ഉക്രെയ്നിന്റെ 64 പ്രതിരോധക്കാരെ റഷ്യൻ അടിമത്തത്തിൽ നിന്ന് മോചിപ്പിച്ചതായ വാർത്തയുടെ സന്തോഷവും പങ്കിട്ടുകൊണ്ടാണ് മേജർ ആർച്ച്ബിഷപ് തന്റെ വാക്കുകൾ ഉപസംഹരിക്കുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: