പ്രാർത്ഥനാസഹായം ആവശ്യപ്പെട്ട് ഉക്രൈൻ കാരിത്താസ് സംഘടന
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
റഷ്യ-ഉക്രൈൻ യുദ്ധം ഇപ്പോഴും തുടരുന്ന അവസരത്തിൽ, യുദ്ധക്കെടുതികളാൽ ക്ഷീണിതരായ ജനങ്ങൾക്കും, അവിടെ നിരന്തരം സേവനം ചെയ്‌തുകൊണ്ടിരിക്കുന്ന കാരിത്താസ് സംഘടനയ്ക്കും വേണ്ടി പ്രാർത്ഥിക്കണമെന്ന് കാരിത്താസ് ഉക്രൈൻ സംഘടനയുടെ പ്രസിഡന്റ് തെത്യാന സ്റ്റോവ്നിചി ആവശ്യപ്പെട്ടു.
കഴിഞ്ഞ ഫെബ്രുവരി 24 ന് റഷ്യ ഉക്രൈനിൽ നടത്തിയ അധിനിവേശത്തിന് ശേഷം, യുദ്ധത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് സഹായം നൽകുവാൻ ആദ്യമേതന്നെ കാരിത്താസ് ഉക്രെയ്ൻ രംഗത്തിറങ്ങിയിരുന്നുവെന്ന് കാരിത്താസ് പ്രസിഡന്റ് അറിയിച്ചു. ഏതാണ്ട് ഏഴുമാസത്തിലധികമായി രാജ്യത്ത് റഷ്യ നടത്തിവരുന്ന അക്രമങ്ങളാൽ ഭീതിയിലും ജീവഭയത്തിലും തുടരുന്ന ജനങ്ങൾക്ക് തങ്ങൾ ഇപ്പോഴും സഹായമെത്തിക്കുന്നത് തുടർന്നുകൊണ്ടിരിക്കുകയാണെന്ന് അവർ വ്യക്തമാക്കി.
ഉക്രൈനിലെ വിവിധ നഗരങ്ങളിൽ തീവ്രമായ റഷ്യൻ വ്യോമാക്രമണം കൂടുതൽ മരണവും നാശവും വിതയ്ക്കുകയും ചെയ്യുകയാണെന്നും, നിരവധി ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടി വന്നിട്ടുണ്ടെന്നും കാരിത്താസ് അധ്യക്ഷ അറിയിച്ചു. അക്രമങ്ങൾ തുടരുന്ന നിലയിൽ, ജനങ്ങളോട് ഷെൽട്ടറുകളിൽ തുടരാനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും, അതുകൊണ്ടുതന്നെ മാനവികസഹായവിതരണം കൂടുതൽ ബുദ്ധിമുട്ടേറിയതായി മാറിയിട്ടുണ്ടണെന്നും തെത്യാന വത്തിക്കാൻ ന്യൂസിനോട് പറഞ്ഞു.
കിയെവിലും ല്വിവിലും ഹെഡ് ക്വാർട്ടേഴ്‌സ് ഉള്ള കാരിത്താസ് സംഘടനയുടെ വിവിധ സഹായവിതരണകേന്ദ്രങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലവിലുണ്ട്. ഓരോ അപകടമുന്നറിയുപ്പുകൾക്കും ആക്രമണങ്ങൾക്കും ശേഷം, ആളെണ്ണി അപകടസ്ഥിതി വിലയിരുത്തേണ്ട അവസ്ഥയാണ് തങ്ങൾക്ക് ഇപ്പോലുള്ളതെന്ന് കാരിത്താസ് പ്രസിഡന്റ് അറിയിച്ചു.
യുദ്ധത്തിന്റെ ആരംഭകാലത്ത് പ്രാർത്ഥനാസഹായം തങ്ങൾക്ക് ആശ്വാസമേകിയിരുന്നു എന്ന് അനുസ്മരിച്ച തെത്യാന അക്രമങ്ങൾ അവസാനിക്കാൻ വേണ്ടി കൂടുതൽ പ്രാർത്ഥനകൾ അഭ്യർത്ഥിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: