ലോകയുവജന സംഗമം രാഷ്ട്രങ്ങൾക്കും സംസ്കാരങ്ങൾക്കുമിടയിൽ പാലം പണിയട്ടെ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ക്രിസ്തുവിനെ കണ്ടെത്തുന്നതിനും അവിടന്നിൽ അവരുടെ ജീവിതവിളി ദർശിക്കുന്നതിനും യുവതയ്ക്ക് കഴിയുന്ന തുറന്ന വേദിയാകട്ടെ അടുത്ത ലോക യുവജന സംഗമം എന്ന് കർദ്ദിനാൾ കെവിൻ ഫാരെൽ.
അല്മായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള വത്തിക്കാൻ വിഭാഗത്തിൻറെ അദ്ധ്യക്ഷനായ അദ്ദേഹം 2023 ആഗസ്റ്റ് 1-6 വരെ പോർച്ചുഗലിലെ ലിസ്ബണിൽ നടക്കാൻ പോകുന്ന ആഗോളസഭാതലത്തിലുള്ള യുവജനസംഗമത്തിന് ഒരുക്കമായുള്ള ത്രിദിന അന്താരാഷ്ട്ര സമ്മേളനം തിങ്കളാഴ്ച (17/10/22) ഫാത്തിമയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു. നൂറിലേറെ നാടുകളിൽ നിന്നായി മുന്നൂറോളം പ്രതിനിധികൾ പത്തൊമ്പതാം തീയതി ബുധനാഴ്‌ച സമാപിക്കുന്ന ഈ യോഗത്തിൽ സംബന്ധിക്കുന്നുണ്ട്.
കോവിദ് 19 മഹാമരിമൂലം ഒരു വാർഷം നീട്ടിവച്ച അടുത്ത യുവജനദിനാചരണം നമുക്കും സമൂഹത്തിനും ഒരു പുത്തൻ തുടക്കമാകട്ടെയെന്ന് കർദ്ദിനാൾ കെവിൻ ഫാരെൽ ആശംസിച്ചു. ഈ മുഖാമുഖ സംഗമം രാഷ്ട്രങ്ങൾക്കും സംസ്കാരങ്ങൾക്കുമിടയിൽ സേതുബന്ധം തീർക്കട്ടെയെന്നും ലോകയുവജനസംഗമം അതിൻറെ ആരംഭം മുതൽ എപ്പോഴും ലക്ഷ്യമിടുന്നത് ഇതു തന്നെയാണെന്നും ഈ സന്ദേശം ഒരിക്കലും കാലഹരണപ്പെട്ടു പോകുന്നില്ലെന്നും അത് ഇന്ന് ഏറെ ആവശ്യമായ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. ഈ യുവജനസംഗമത്തിനുള്ള ഒരുക്കത്തിൽ യുവജനം തന്നെ നായകരായിരിക്കേണ്ടതിൻറെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആഗോളസഭാ തലത്തിലുള്ള യുവജനസംഗമത്തിൻറെ ഒരുക്കത്തിൻറെ ഭാഗമായി രണ്ട് അന്താരാഷ്ട്രസമ്മേളനങ്ങളാണ് പതിവുള്ളത്. ഇവയിൽ ആദ്യത്തേത് റോമിൽ വച്ചും രണ്ടാമത്തേത് യുവജനസംഗമത്തിന് ഒരു വർഷം മുമ്പ്, ഈ സംഗമത്തിന് ആതിഥ്യമരുളുന്ന നാട്ടിലോ അത് അരങ്ങേറാൻ പോകുന്ന പട്ടണത്തിലോ വച്ചുമായിരിക്കും നടക്കുക.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: