തിരയുക

കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിൽ നടന്ന ആക്രമണങ്ങൾ. കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിൽ നടന്ന ആക്രമണങ്ങൾ.  

സമാധാനപരമായ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തുകൊണ്ട് കോംഗോ മെത്രാന്മാർ

ഐക്യരാഷ്ട്രസഭാ സമാധാന സേനയ്ക്കെതിരായ പ്രതിഷേധത്തെ തുടർന്ന് ആഫ്രിക്കൻ രാജ്യത്തിന്റെ കിഴക്ക് ഭാഗത്ത് മൂന്ന് ഡസൻ പേർ കൊല്ലപ്പെട്ടതിനെ പ്രതി കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിലെ മെത്രാന്മാർ തങ്ങളുടെ ആശങ്ക പ്രകടിപ്പിച്ചു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

കിഴക്കൻ കോംഗോയിലെ ഐക്യരാഷ്ട്രസഭയുടെ ദൗത്യത്തിനെതിരായ പ്രതിഷേധത്തെ തുടർന്ന് 36 പേർ മരിക്കുകയും 170 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി കോംഗോ  സർക്കാർ പറയുന്നു.

കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിലെ കത്തോലിക്കാ മെത്രാന്മാർ ജനങ്ങളുടെ രോഷത്തെക്കുറിച്ച് തങ്ങളുടെ അഭിപ്രായം പ്രകടിപ്പിച്ചു. എന്നാൽ അക്രമത്തോടു ഒരിക്കലും സഹിഷ്ണുത പുലർത്താനാവില്ലെന്ന് കൂട്ടിച്ചേർക്കുകയും ചെയ്തു.

കോംഗോ മെത്രാൻ സമിതി (സെൻകോ) അധ്യക്ഷ൯ ആർച്ച് ബിഷപ്പ് മാർസൽ ഉറ്റെംബി ടാപ്പ ഒപ്പിട്ട പ്രസ്താവനയിൽ എന്നാൽ, “സമാധാനപരമായി പ്രകടനം” നടത്താൻ ജനങ്ങളോടു മെത്രാന്മാർ ആഹ്വാനം ചെയ്യുന്നതായി അറിയിക്കുകയും ചെയ്തു.

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ (മോനുസ്കോ) സമാധാനം നിലനിർത്തുവാനുള്ള ഐക്യരാഷ്ട്ര സമിതിയുടെ ദൗത്യത്തിന്റെ പരിമിതികൾക്ക് മുന്നിൽ ആളുകൾ അനുഭവിക്കുന്ന രോഷത്തെ ചൂണ്ടിക്കാണിച്ച മെത്രാന്മാർ, ഖേദത്തോടും സങ്കടത്തോടും കൂടി അവിടെയുള്ള അസ്വസ്ഥതയെ സൂക്ഷ്മമായി പിന്തുടരുകയാണെന്നും പറയുന്നു.

കോംഗോയിലെ യുഎൻ സേനയിൽ ഏകദേശം 16,000 സൈനികരുണ്ട്, എന്നാൽ 20 വർഷത്തിലേറെയായി രാജ്യത്തിന്റെ കിഴക്കൻ മേഖലയിലെ അരക്ഷിതാവസ്ഥ  നീക്കി സമാധാനം നിലനിർത്താൻ അവർ പരാജയപ്പെടുകയാണ്.

സമാധാനപരമായ പ്രതിഷേധങ്ങൾക്ക് ആഹ്വാനം

രാജ്യത്തെ നിയമങ്ങൾക്കനുസൃതമായി സമാധാനപരമായ പ്രതിഷേധം നടത്താനും ജനങ്ങളുടെ ദുരിതവും കഷ്ടപ്പാടും തുടരാൻ കാരണമാവുന്ന അക്രമവും കൊള്ളയും ഒഴിവാക്കാനും പൗരന്മാരെ കോംഗോ മെത്രാന്മാർ ക്ഷണിച്ചു.

"അന്താരാഷ്ട്ര നിയമവും കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ളിക്കിന്റെ ഭരണഘടനയും അനുസരിച്ച് പ്രതിഷേധിക്കുക എന്നത് ഓരോ പൗരന്റെയും അവകാശമാണ്." കഴിഞ്ഞ ആഴ്‌ച നടന്ന അക്രമത്തെക്കുറിച്ച് അന്വേഷണം വേണമെന്നും മെത്രാന്മാർ ആവശ്യപ്പെട്ടു. മരിച്ചവരെ ദൈവത്തിന്റെ  കാരുണ്യത്തിൽ  ഭരമേൽപ്പിച്ചുകൊണ്ട് ദുഃഖിതരായ കുടുംബങ്ങൾക്ക് അവർ അനുശോചനം അറിയിക്കുകയും ചെയ്തു.

സമാധാനത്തിലേക്ക് തിരിച്ചുവരാനുള്ള സന്ദേശം

സമാധാനം നിലനിർത്താൻ, വിദ്വേഷത്തിലേക്കും അക്രമത്തിലേക്കും നയിച്ചേക്കാവുന്ന പ്രസംഗങ്ങളിൽ നിന്ന് രാഷ്ട്രീയക്കാരും സമുദായ നേതാക്കളും വിട്ടുനിൽക്കണമെന്ന് കോംഗോ  മെത്രാന്മാർ ശുപാർശ ചെയ്തു. സമാധാനത്തിലേക്കുള്ള തിരിച്ചുവരവിനുള്ള സാഹചര്യങ്ങൾ പുനഃസ്ഥാപിക്കുന്നതിനായി മോനുസ്കോയുമായും സിവിൽ സമൂഹത്തിന്റെ പ്രതിനിധികളുമായും ചർച്ചകൾ നടത്താൻ അവർ സർക്കാരിനെ പ്രോത്സാഹിപ്പിച്ചു.

പ്രകടനങ്ങളുടെ വേരുകൾ

പ്രതിഷേധത്തെ തുടർന്ന് യുഎൻ സമാധാന സേനയുടെ വക്താവ് മത്യാസ് ഗിൽമാനോടു രാജ്യം വിടാൻ കോംഗോ സർക്കാർ ആവശ്യപ്പെട്ടിരുന്നു. രാജ്യത്തിന്റെ കിഴക്കൻ മേഖലയിലെ നിലവിലെ സംഘർഷത്തിന്റെ മൂലകാരണമായ M23 എന്ന വിമത പ്രസ്ഥാനത്തെ നേരിടാൻ മോനുസ്കോയ്ക്ക് സൈനിക സംവിധാനം ഇല്ലായിരുന്നുവെന്ന് സൂചിപ്പിക്കുന്ന "അവ്യക്തവും അനുചിതവുമായ" പരാമർശങ്ങൾ അദ്ദേഹം നടത്തിയതായി സർക്കാർ പറയുന്നു.

കോംഗോയിലെ യുഎൻ ദൗത്യത്തിനെതിരായ ഏറ്റവും പുതിയ പ്രതിഷേധങ്ങൾ ജൂലൈ 25 നാണ് ആരംഭിച്ചത്.രാജ്യത്തിന്റെ കിഴക്കൻ ഭാഗങ്ങളിൽ പലയിടത്തും ഇത് ശക്തിപ്പെടുകയും ചെയ്തു. രണ്ട് പതിറ്റാണ്ടിലേറെയായി ഈ മേഖലകളിൽ പ്രവർത്തിക്കുന്ന ദേശീയ അന്തർദേശീയ സായുധ സംഘങ്ങളെ കൈകാര്യം ചെയ്യുന്നതിൽ യുഎൻ സേനയുടെ കാര്യക്ഷമതയില്ലായ്മക്കെതിരെ പ്രകടനക്കാർ സംസാരിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 ഓഗസ്റ്റ് 2022, 13:12