തിരയുക

പ്രാർത്ഥിക്കാൻ പഠിപ്പിക്കുന്ന യേശു പ്രാർത്ഥിക്കാൻ പഠിപ്പിക്കുന്ന യേശു 

ക്രൈസ്തവർ എങ്ങനെ പ്രാർത്ഥിക്കണം?

വിശുദ്ധ ലൂക്കായുടെ സുവിശേഷം പതിനൊന്നാം അദ്ധ്യായം ഒന്നുമുതൽ പതിമൂന്ന് വരെയുള്ള തിരുവചനങ്ങളെക്കുറിച്ചുള്ള വിചിന്തനം.
സുവിശേഷപരിചിന്തനം Luke 11, 1-13 - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

വിശുദ്ധ ലൂക്കായുടെ സുവിശേഷം പതിനൊന്നാം അദ്ധ്യായം ഒന്നുമുതൽ പതിമൂന്ന് വരെയുള്ള തിരുവചനങ്ങളിൽ എപ്രകാരമാണ് ഒരു വ്യക്തി പ്രാർത്ഥിക്കേണ്ടത്, പ്രത്യേകിച്ച് ക്രൈസ്തവർ എങ്ങനെയാണ് പ്രാർത്ഥിക്കേണ്ടത് എന്നതിനെക്കുറിച്ചുള്ള ദൈവികമായ ഒരു കാഴ്ചപ്പാടാണ് സുവിശേഷം നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. ഇന്നത്തെ സുവിശേഷത്തെ നമുക്ക് മൂന്ന് ഭാഗങ്ങളായി തിരിക്കാം.

സ്വർഗ്ഗസ്ഥനായ പിതാവ്

യേശു പഠിപ്പിച്ച, സ്വർഗ്ഗസ്ഥനായ പിതാവേ എന്ന് തുടങ്ങുന്ന മനോഹരമായ പ്രാർത്ഥനയാണ് ലൂക്കയുടെ സുവിശേഷം പതിനൊന്നാം അദ്ധ്യായത്തിന്റെ ആദ്യ നാലു വചനങ്ങളിൽ നാം കണ്ടുമുട്ടുന്നത്. വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ, മലമുകളിലെ പ്രസംഗത്തിന്റെ പശ്ചാത്തലത്തിലാണ് സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥന പഠിപ്പിക്കുന്ന യേശുവിനെ നാം കാണുന്നത്  (Mt 6:9–15). എന്നാൽ വിശുദ്ധ ലൂക്കാ വിവരിക്കുന്നത് ഇതേ പ്രാർത്ഥനയുടെ ഒരു ചെറിയ രൂപമാണ്. ഇവിടെ തന്റെ ശിഷ്യന്മാരുടെ ആവശ്യപ്രകാരമാണ് യേശു സ്വർഗ്ഗസ്ഥനായ പിതാവേ എന്ന് തുടങ്ങുന്ന പ്രാർത്ഥന പഠിപ്പിക്കുന്നത്. യേശു തന്റെ ശിഷ്യന്മാരെ ഈ പ്രാർത്ഥന പഠിപ്പിക്കുന്ന പശ്ചാത്തലം നമ്മുടെ  പ്രയോഗികജീവിതവുമായി ബന്ധപ്പെട്ട് പ്രാധാന്യമുള്ള ഒന്നാണ്. ഒന്നാം വാക്യത്തിൽ ലൂക്കാശ്ലീഹാ ഇങ്ങനെയാണ് സാക്ഷ്യപ്പെടുത്തുക "അവൻ ഒരിടത്ത് പ്രാർത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. പ്രാർത്ഥിച്ചു കഴിഞ്ഞപ്പോൾ ശിഷ്യന്മാരിലൊരുവൻ വന്നു പറഞ്ഞു: കർത്താവേ, യോഹന്നാൻ തന്റെ ശിഷ്യരെ പഠിപ്പിച്ചതുപോലെ ഞങ്ങളെയും പ്രാർത്ഥിക്കാൻ പഠിപ്പിക്കുക". രണ്ടു കാര്യങ്ങൾ ഇവിടെ ശ്രദ്ധേയമാണ്. ഒന്ന് യേശുവിന് മുന്നോടിയായി വന്ന യോഹന്നാൻ തന്റെ ശിഷ്യന്മാരെ പ്രാർത്ഥിക്കാൻ പഠിപ്പിച്ചതിനെക്കുറിച്ച്, അവന്റെ പ്രവർത്തനങ്ങളെക്കുറിച്ച് യേശുവിന്റെ ശിഷ്യന്മാർക്ക്, അതുപോലെ തന്നെ അന്നത്തെ സമൂഹത്തിന് ഏറെക്കുറെ ഒരു അവബോധമുണ്ട്. രണ്ടാമത്തെ ഒരു കാര്യം, യേശു തന്റെ പിതാവിനോട് പ്രാർത്ഥിക്കുന്നത്, ശിഷ്യന്മാർക്ക് മാതൃകയാകുന്നുണ്ട് എന്നതാണ്. അതായത്, പ്രാർത്ഥനയിലൂടെ പിതാവായ ദൈവവുമായി അവൻ ബന്ധപ്പെടുന്നത് ക്രിസ്തുശിഷ്യർക്ക് ഒരു സാക്ഷ്യമായി മാറുന്നുണ്ട്. ക്രിസ്തുവിന്റെ ജീവിതം പോലെ ഓരോ ക്രൈസ്തവന്റെയും പ്രാർത്ഥനയും വിശ്വാസജീവിതവും ലോകത്തിന് സാക്ഷ്യമായി മാറേണ്ടതുണ്ട്. നമ്മുടെ ജീവിതം, നമ്മുടെ പ്രാർത്ഥനാജീവിതം നമ്മുടെ കൂടെയുള്ള, സഹോദരങ്ങൾക്കും, സുഹൃത്തുക്കൾക്കും, ലോകത്തിനും ഒക്കെ മാതൃകയാകുന്നുണ്ടോ എന്ന ഒരു ചോദ്യം ഇവിടെ തിരുവചനം ഉയർത്തുന്നുണ്ട്. ദൈവത്തിന്റെ പിതൃത്വത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കുന്നു എന്നതും, തങ്ങളുടെ അനുദിനജീവിതത്തിൽ ഓരോ ക്രൈസ്തവനും ദൈവപിതാവിനോട് കടപ്പെട്ടിരിക്കുന്നു എന്ന ബോധ്യം നൽകുന്നു എന്നതും ഈ മനോഹരമായ പ്രാർത്ഥനയുടെ മറ്റു പ്രത്യേകതകളാണ്. നമ്മുടെ അസംഖ്യം പാപങ്ങൾ പശ്ചാത്താപത്തോടെ ഏറ്റുപറയുമ്പോൾ നാം അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെയും ക്ഷമയുടെയും അനുഭവത്തിനും, ജീവിതത്തിന്റെ അനേകം പരീക്ഷണയിടങ്ങളിൽ നമ്മെ സംരക്ഷണമേകി ചേർത്തുനിറുത്തുന്നതിനും നാം കടപ്പെട്ടിരിക്കുന്നത് ഇതേ പിതാവായ ദൈവത്തോടാണ്. ക്ഷമിക്കുന്ന, സ്നേഹിക്കുന്ന, കരുതലുള്ള ഒരു ദൈവമാണ് ദൈവപുത്രനായ ക്രിസ്തു നമുക്ക് കാണിച്ചുതരുന്ന പിതാവായ ദൈവം.

സ്ഥിരോത്സാഹത്തോടെയുള്ള പ്രാർത്ഥന

പ്രാർത്ഥനയുമായി ബന്ധപ്പെട്ട ഇന്നത്തെ സുവിശേഷഭാഗത്തിന്റെ രണ്ടാമത്തെ ഭാഗം പ്രാർത്ഥനയിൽ നമുക്കുണ്ടാകേണ്ട സ്ഥിരോത്സാഹവുമായി ബന്ധപ്പെട്ടതാണ്. ഇന്നത്തെ സുവിശേഷഭാഗത്തിന്റെ അഞ്ചുമുതൽ എട്ടു വരെയുള്ള ഭാഗത്ത് ഈയൊരു കാര്യമാണ് യേശു ഉദാഹരണസഹിതം തന്റെ ശിഷ്യർക്ക് പറഞ്ഞു കൊടുക്കുന്നത്. ഒരുവന്റെ അടുത്ത് അർധരാത്രിയിൽ മൂന്ന് അപ്പത്തിനായി ചെല്ലുന്ന ഒരു സുഹൃത്തിന്റെ കാര്യമാണ് ഇവിടെ യേശു പറയുക. ന്യായമായ തടസങ്ങളാണ് ആ മനുഷ്യന്, അപ്പം അന്വേഷിച്ചുവന്ന സുഹൃത്തിനോട് പറയുവാനുള്ളത്. അർദ്ധരാത്രിയായി, കുഞ്ഞുങ്ങളുടെ കൂടെ കിടക്കയിലാണ്. എഴുന്നേറ്റ് നിനക്ക് ഒന്നും തരാൻ സാധിക്കുകയില്ല'. എന്നിട്ട് യേശു പറഞ്ഞുവയ്ക്കുന്നു, "സ്നേഹിതനാണ് എന്നതിന്റെ പേരിൽ അവന് ഒന്നും കൊടുക്കുകയില്ലെങ്കിൽത്തന്നെ, നിർബന്ധം നിമിത്തം എഴുന്നേറ്റ് അവന് വേണ്ടത് നൽകും".

യേശുവിന്റെ വാക്കുകളാണ് നമ്മുടെ പ്രാർത്ഥനകൾക്ക് ഉറപ്പു നൽകുന്നത് "ചോദിക്കുവിൻ, നിങ്ങൾക്ക് ലഭിക്കും. അന്വേഷിക്കുവിൻ, നിങ്ങൾ കണ്ടെത്തും. മുട്ടുവിൻ, നിങ്ങൾക്ക് തുറന്നുകിട്ടും". നമ്മുടെ ആവശ്യങ്ങളിലും ബുദ്ധിമുട്ടുകളിലും, ദൈവത്തിന്റെ സന്നിധിയിൽ മറുപടി ലഭിക്കുമെന്ന പ്രതീക്ഷയോടെ അന്വേഷിക്കുവാനും അപേക്ഷിക്കുവാനും തക്ക ഒരു വിശ്വാസം നമുക്കുണ്ടോ? അതോ അനേകം വാതിലുകൾ മുട്ടുന്നതിൽ ഒരു വാതിൽ മാത്രമായി ക്രിസ്തുവും പിതാവായ ദൈവവും പരിശുദ്ധാത്മാവുമൊക്കെ മാറുന്നുണ്ടോ?

സഫലമാകുന്ന പ്രാർത്ഥനകൾ

ഇന്നത്തെ സുവിശേഷഭാഗത്തിന്റെ മൂന്നാമത്തെ ഒരു ചിന്ത നമ്മുടെ പ്രാർത്ഥനകൾ നന്മയ്ക്കുവേണ്ടിയുള്ളവയും ദൈവഹിതത്തോട് ചേർന്ന് പോകുന്നവയുമാണെങ്കിൽ അവ സാഫല്യമടയുമെന്നതിനെക്കുറിച്ചാണ്. ഒരു ശിശുവിന് തുല്യമായ വിശ്വാസത്തോടെ, തന്റെ പ്രാർത്ഥനകൾ പിതാവായ ദൈവം തള്ളിക്കളയില്ല എന്ന ഉറച്ച ബോധ്യത്തോടെയാണ് പ്രാർത്ഥക്കേണ്ടതെന്ന് സുവിശേഷവചനങ്ങൾ നമുക്ക് വ്യക്തമാക്കിത്തരുന്നുണ്ട്. തന്റെ മക്കൾക്ക് നല്ലതു മാത്രം നൽകുവാൻ ആഗ്രഹിക്കുന്ന ഒരു പിതാവിനെപ്പോലെയാണ് ദൈവമെന്ന് യേശു നമ്മോട് ഇന്നത്തെ സുവിശേഷത്തിൽ പറയുന്നുണ്ട്. സ്വർഗ്ഗോന്മുഖമായ ഒരു ജീവിതമായിരിക്കണം ക്രൈസ്തവന്റെത്. അങ്ങനെ സ്വർഗ്ഗത്തെ ലക്ഷ്യമാക്കി ജീവിക്കാൻ വേണ്ട കാര്യങ്ങൾക്കുവേണ്ടിയുള്ള അപേക്ഷകൾ ദൈവം തള്ളിക്കളയില്ല എന്ന് വചനത്തിലൂടെ ക്രിസ്തു നമ്മോട് പറഞ്ഞു വയ്ക്കുകയാണ്. സ്വർഗ്ഗസ്ഥനായ പിതാവിനോട് അപേക്ഷിക്കേണ്ടതെന്തെന്ന് യേശു കൃത്യമായി പറയുന്നുമുണ്ട്. പരിശുദ്ധാത്മാവിനെ, അതെ, വിശ്വാസജീവിതത്തിൽ നമ്മുടെ കാൽപ്പാടുകളെയും, നമ്മുടെ തീരുമാനങ്ങളെയും, തിരഞ്ഞെടുപ്പുകളെയും നേരായ വഴിയേ നയിക്കാൻ കഴിവുള്ള പരിശുദ്ധാതമാവിനെയാണ് പിതാവിനോട് നാം അപേക്ഷിക്കേണ്ടത്. കാരണം, ദൈവഹിതമനുസരിച്ചാണ് നമ്മുടെ ജീവിതമെങ്കിൽ, നമ്മുടെ ജീവിതത്തിനാവശ്യമുള്ളത് ദൈവം തന്നെ നൽകും. തന്റെ മക്കൾക്ക് ആവശ്യമുള്ള നല്ല ദാനങ്ങൾ നൽകാൻ സ്നേഹപിതാവായ ദൈവത്തിനറിയാം. സ്ഥിരതയോടെ ദൈവത്തോട് പ്രാർത്ഥിച്ചുകൊണ്ടിരിക്കുകയും, അവന്റെ വാതിലിൽ മുട്ടുകയും, ദൈവത്തെ അന്വേഷിക്കുകയും ചെയ്യുമ്പോഴാണ് നമ്മുടെ പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കുക. സ്വർഗ്ഗത്തിലേക്കുയർത്തുന്ന ആഗ്രഹങ്ങളും ആവശ്യങ്ങളും എന്നതിനേക്കാൾ, ദൈവസന്നിധിയിൽ തള്ളിക്കളയാനാകാത്തവിധം ഉറച്ച ബോധ്യത്തോടെ, ശരണത്തോടെ ഉള്ള പ്രാർത്ഥനകളാണ് നമ്മിൽനിന്നുയരേണ്ടത്.

നമ്മുടെ അനുദിനജീവിതം

പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ,

ഇന്നത്തെ സുവിശേഷചിന്തകൾ ചുരുക്കുമ്പോൾ, പിതാവായ ദൈവത്തിലുള്ള ഉറച്ച വിശ്വാസത്തിൽ വളർന്നുവരുവാൻ നമുക്ക് പരിശ്രമിക്കാം. മനുഷ്യരായ നമ്മിൽ നന്മയുണ്ടെങ്കിൽ, നമ്മുടെ സഹോദരങ്ങൾക്കും, മക്കൾക്കും, സ്നേഹിതർക്കും നന്മയുണ്ടാകുവാൻ നാം ആഗ്രഹിക്കുന്നുണ്ടെങ്കിൽ, നമ്മെ മക്കളായി സ്നേഹിച്ച്, നമ്മുടെ രക്ഷയ്ക്കായി സ്വപുത്രനെ ബലിയായി നൽകിയ പിതാവായ ദൈവം നമ്മെക്കാളേറെ നമ്മുടെ നന്മ ആഗ്രഹിക്കുന്നുണ്ടെന്ന ബോധ്യത്തിൽ നമുക്ക് ജീവിക്കാം. ദൈവമേകുന്ന അനുഗ്രഹങ്ങളെ ഹൃദയത്തിലും ജീവിതത്തിലും സ്വീകരിക്കുവാൻ നമ്മെത്തന്നെ ദൈവത്തിന് മുൻപിൽ തുറന്ന ജീവിതങ്ങളാക്കി സമർപ്പിക്കാം. അവിടുന്ന് നമുക്ക് നൽകുന്ന പരിശുദ്ധാത്മാവ് കാണിച്ചുതരുന്ന വഴികളിലൂടെ സ്വർഗ്ഗോന്മുഖരായി സഞ്ചരിക്കുകയും ദൈവത്തോട് കൂടുതൽ ചേർന്ന് നിൽക്കുകയും ചെയ്യാം. ക്രിസ്തുവിന്റെ ജീവിതവും പ്രാർത്ഥനയും പ്രവർത്തികളും അവന്റെ ശിഷ്യർക്കും അനേക ലക്ഷം ജനങ്ങൾക്കും തലമുറകൾക്കും മാതൃകയായതുപോലെ, മാതൃകാപരമായ ഒരു ക്രൈസ്തവജീവിതവും വിശ്വാസസാക്ഷ്യവുമായി നമ്മുടെ അനുദിനജീവിതവും പ്രവൃത്തികളും, വാക്കുകളും മാതൃകയും സാക്ഷ്യവുമായി മാറട്ടെ. പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യത്തിൽ നമ്മുടെ അനുദിനജീവിതം ദൈവത്തിന് കൂടുതൽ പ്രീതികരമാകട്ടെ, സ്വീകാര്യമാകട്ടെ. ദൈവപിതാവിന്റെ അനുഗ്രഹങ്ങൾ ധാരാളമായി നമ്മിലുണ്ടാകട്ടെ. ആമ്മേൻ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 ജൂലൈ 2022, 17:38