സർക്കാരിൻറെ കെടുകാര്യസ്ഥത തീവ്രവാദ ഹേതുവെന്ന് കർദ്ദിനാൾ ഒണയിയേക്കൻ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ആഫ്രിക്കൻ നാടായ നൈജീരിയായിൽ ദുർഭരണം തീവ്രവാദത്തിനു കാരണമാകുന്നുണ്ടെന്ന് അന്നാട്ടിലെ അബുജ അതിരൂപതയുടെ മുന്നദ്ധ്യക്ഷൻ, വിശ്രമജീവിതം നയിക്കുന്ന കർദ്ദിനാൾ ജോൺ ഒളോറുൺഫെമി ഒണയിയേക്കൻ (John Olorunfemi Onaiyekan).
നൈജീരിയായുടെ വടക്കുപടിഞ്ഞാറെ സംസ്ഥാനമായ സൊക്കൊത്തൊയിൽ കഴിഞ്ഞയാഴ്ച മുഹമ്മദ് നബിയെ നിന്ദിച്ചുവെന്ന കുറ്റം ആരോപിച്ച് ഒരു സംഘം ആളുകൾ ചേർന്ന് ഒരു ക്രൈസ്തവ വിദ്യാർത്ഥിനിയായ ദേബൊറാ സാമുവേലിനെ നിഷ്ഠൂരം കല്ലെറിഞ്ഞു കൊന്ന സംഭവത്തെ വത്തിക്കാൻറെ വാർത്താവിഭാഗത്തിന് അനുവദിച്ച അഭിമുഖത്തിൽ അപലപിച്ചുകൊണ്ട് സംസാരിക്കവെയാണ് ഇതു പറഞ്ഞത്.
പ്രധാനമായും സർക്കാരിൻറെ കെടുകാര്യസ്ഥതയും സുരക്ഷിതത്വരാഹിത്യവുമാണ് ആക്രമണത്തിനും തീവ്രവാദത്തിനും കാരണമെന്ന് ചൂണ്ടിക്കാട്ടുന്ന അദ്ദേഹം മുസ്ലീം വിഭാഗത്തിൽ പെട്ട ഏതാനും പേരുടെ തീവ്രവാദ പ്രവർത്തനങ്ങൾ അന്നാട്ടിലെ സമാധാനകാംക്ഷികളായ ഇതര മുസ്ലീം സഹോദരങ്ങളുടെ സൽപ്പേരിനു കളങ്കം ചാർത്തുകയാണെന്ന് കുറ്റപ്പെടുത്തി.
ക്രൈസ്തവരും മുസ്ലീംങ്ങളും അന്നാട്ടിൽ തീവ്രവാദത്തിന് ഇരകളായിത്തീരുന്നുണ്ടെന്ന് കർദ്ദിനാൾ ഒണയിയേക്കൻ പറയുന്നു.
വിദ്യാർത്ഥിനിയെ വധിച്ച സംഭവത്തിൽ പങ്കുണ്ടെന്ന സംശയത്തിൻറെ പേരിൽ പൊലിസ് അറസ്റ്റു ചെയ്ത് രണ്ടു പേരെ വിട്ടയക്കണമെന്ന ആവശ്യമുന്നയിച്ചു നടത്തിയ പ്രിതിഷേധ പ്രകടത്തനത്തിനിടെ അവിടത്തെ തിരുക്കുടുംബ കത്തോലിക്കാ കത്തീദ്രലിനു നേർക്കും ആക്രമണം നടന്നിരുന്നു.നൈജീരിയായിൽ തീവ്രവാദവും ആക്രമണങ്ങളും ഭയാനകമായ അവസ്ഥയിലെത്തിയിരിക്കയാണെന്ന് ക്ലേശിക്കുന്ന സഭയ്ക്കുള്ള സഹായം എന്ന സംഘടന അപലപിച്ചിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: