വർസാവിയയിലെ യഹൂദപ്രക്ഷോഭവാർഷികം: സമാധാനാഹ്വാനവുമായി കത്തോലിക്കാസഭ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
1943 ഏപ്രിൽ 19-നായിരുന്നു വാർസാ യഹൂദകോളനി പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. ജീവനും, സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള യഹൂദജനതയുടെ ശ്രമമായിരുന്നു ആ പ്രക്ഷോഭം. കലാപം വിജയിച്ചില്ല എങ്കിലും, വർഷങ്ങൾക്ക് ശേഷം യഹൂദർക്കായി പുതിയൊരു അസ്തിത്വം നൽകാൻ ഈ പ്രക്ഷോഭം സഹായിച്ചുവെന്ന് പോളണ്ടിലെ കത്തോലിക്കമെത്രാൻസംഘത്തിലെ കത്തോലിക്കാ-യഹൂദമതങ്ങൾ തമ്മിലുള്ള സംവേദത്തിനായുള്ള കമ്മറ്റി പ്രസിഡന്റ് അഭിവന്ദ്യ റാഫാൽ മാർക്കോവ്സ്‌കി പറഞ്ഞു. ജർമനിയിലെ നാസി പ്രസ്ഥാനത്തിന്റെ അക്രമങ്ങൾക്ക് വിധേയരായി, കൊല്ലപ്പെടുവാൻവേണ്ടി വിധിക്കപ്പെട്ടവരായിരുന്നു വാർസാ യഹൂദകോളനി പ്രക്ഷോഭത്തിൽ ഉണ്ടായിരുന്നത്.
ശത്രുസൈന്യവുമായി താരതമ്യപ്പെടുത്താനാകാത്തവിധം ദുർബലരാണ് എന്നറിഞ്ഞിട്ടും വീരോചിതമായ പ്രക്ഷോഭം നടത്തിയ അവരുടെ ത്യാഗവും ഇസ്രായേൽ രാഷ്ട്രത്തിന്റെ അതിജീവനത്തിന് സഹായിച്ചിട്ടുണ്ടെന്ന് അഭിവന്ദ്യ മാർക്കോവ്സ്‌കി അഭിപ്രായപ്പെട്ടു. വാർസാ കലാപത്തിന്റെ 79-ആം വാർഷികത്തിൽ യൂറോപ്പിന്റെ ഹൃദയഭാഗത്ത് നടന്ന ഈ സംഭവത്തിൽ മരിച്ച എല്ലാവർക്കുംവേണ്ടിയും, സമാധാനത്തിനുവേണ്ടിയും പ്രാർത്ഥിക്കുവാൻ അദ്ദേഹം ആഹ്വാനം ചെയ്തു.
അതേ സമയം ഇപ്പോൾ നമ്മുടെ കൺമുൻപിൽ ഉക്രൈൻ ജനത നടത്തുന്ന ചെറുത്തുനിൽപ്പും അവരുടെ സ്വാതന്ത്ര്യത്തിനും അന്തസ്സിനും വേണ്ടിയുള്ളതാണെന്ന് പറഞ്ഞ അദ്ദേഹം, അതിജീവനത്തിനുവേണ്ടി വലിയ ഒരു വിലയാണ് അവർ നൽകുന്നതെന്ന് കൂട്ടിച്ചേർത്തു. രണ്ടാം ലോകമഹായുദ്ധം നൽകിയ ദാരുണമായ ചരിത്രപാഠങ്ങളിൽനിന്ന് ഇനിയും മനുഷ്യർ പഠിച്ചിട്ടില്ല എന്നത് വലിയൊരു വേദനയാണെന്നും, സമാധാനത്തിന് വേണ്ടി പ്രാർത്ഥിക്കുവാനാണ് വർസാവിയകലാപത്തിൽ രക്തം ചിന്തിയ ധീരർ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: