ഉക്രൈയിനായി ഇറ്റാലിയൻ കാരിത്താസ് സംഘടന അഞ്ചുകോടി രൂപകൂടി നൽകി
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ഉക്രയിനിലെ ലെയോപൊളിയിൽ പ്രാദേശികസഭയുമായുള്ള ഒന്നുചേർന്ന് നടത്തിയ ഒരു സംഗമ അവസരത്തിലാണ് ഉക്രൈയിനിലെ യുദ്ധത്തിൽ ബുദ്ധിമുട്ടുന്ന ആളുകൾക്കായി ഇറ്റാലിയൻ കാരിത്താസ് സംഘടന ഈ തുക നൽകിയത്.
ഇറ്റലിയിലെ കാലിയരി അതിരൂപതാധ്യക്ഷനും ഇറ്റാലിയൻ ബിഷപ്‌സ് കോൺഫെറെൻസിന്റെ ഉപാധ്യക്ഷനുമായ അഭിവന്ദ്യ ജ്യുസേപ്പേ ബത്തൂരി കഴിഞ്ഞ ദിവസങ്ങളിൽ ലെയോപൊളിയിൽ എത്തിയിരുന്നു. അദ്ദേഹത്തിനൊപ്പം ഇറ്റാലിയൻ കാരിത്താസ് സംഘടനയുടെ ഡയറക്ടർ അഭിവന്ദ്യ മാർക്കോ പഞ്ഞിയെല്ലോ, ഇറ്റാലിയൻ തൊഴിലാളികൾക്കുവേണ്ടിയുള്ള ക്രൈസ്തവ അസോസിയേഷനുകളുടെ പ്രസിഡന്റ് എമിലിയാനോ മാൻഫ്രഡോണിയ എന്നിവരും ഉണ്ടായിരുന്നു.
പരിക്കുകളേറ്റ് ആശുപത്രികളിൽ ദിനംപ്രതിയെത്തുന്ന ആളുകൾക്കും, അനാഥരായ കുട്ടികളെ സ്വീകരിക്കാനായി തങ്ങൾക്ക് ലഭിച്ച ഈ സഹായത്തിന് കാരിത്താസ് ഇറ്റലിയുടെ അധികാരികളോടും, ഇറ്റലിയിലെ കത്തോലിക്കാസഭയോടും താൻ നന്ദിയുള്ളവനാണെന്ന് ലെയോപൊളിയുടെ മെത്രാൻ അഭിവന്ദ്യ മിയെചിസ്ലാവ് മോക്ഷേസ്കി പറഞ്ഞു.
നിലവിൽ ഉക്രൈനിൽ തുടരുന്ന യുദ്ധത്തിന്റെ ആരംഭം മുതൽ ഏതാണ്ട് അഞ്ചുലക്ഷത്തിലധികം ആളുകൾക്ക് സഹായമെത്തിക്കാൻ കാരിത്താസ് സംഘടനയ്ക്കായിട്ടുണ്ട്. ഏതാണ്ട് 500 ടണ്ണോളം ദുരിതാശ്വാസ സാമഗ്രികൾ എത്തിച്ച ഈ ഉപവിസംഘടന, ദിനം പ്രതി ഇരുപത്തിമൂവായിരത്തോളം പേർക്ക് ഭക്ഷണം എത്തിക്കുന്നുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: