തിരയുക

'ദൈവദാസൻ' - ആകാശ് ബഷീർ 'ദൈവദാസൻ' - ആകാശ് ബഷീർ 

പാക്കിസ്ഥാനിൽ നിന്നുള്ള ആദ്യത്തെ 'ദൈവദാസൻ' - ആകാശ് ബഷീർ

ലാഹോറിലെ ഡോൺ ബോസ്കോ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ മുൻവിദ്യാർത്ഥിയും, അൽമായ കത്തോലിക്കനുമായ ആകാശ് ബഷീർ 2015 ൽ പള്ളിയിൽ ഒരു ചാവേർ പ്രവേശിക്കുന്നത് തടയാനുള്ള ശ്രമത്തിൽ രക്തസാക്ഷിയായി.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

പാകിസ്ഥാൻ കത്തോലിക്കാ സഭയിൽ  നിന്ന് വിശുദ്ധ പദവിയിലേക്കും രക്തസാക്ഷിത്വത്തിലേക്കും ഉയർത്തപ്പെടാനുള്ള ആദ്യത്തെ വ്യക്തിയാണ് ആകാശ് ബഷീർ. വലിയ കൂട്ടക്കൊലയാകാമായിരുന്ന ഒരു ചാവേർ ബോംബാക്രമണത്തെ തടയുന്നതിൽ  ഇരയായ ഒരു യുവാവാണ് ആകാശ്.

തിങ്കളാഴ്ച വിശുദ്ധ ജോൺ ബോസ്കോയുടെ തിരുനാൾ ആഘോഷിച്ച അവസരത്തിൽ  ലാഹോർ അതിരൂപത മെത്രാൻ അഭിവന്ദ്യ സെബാസ്റ്റ്യൻ ഷാ, ആകാശ് ബഷീറിന്റെ രക്തസാക്ഷിത്വത്തിന്റെ കാരണം വത്തിക്കാൻ അംഗീകരിച്ചുവെന്ന്  വെളിപ്പെടുത്തിയതായി  യൂക്കാ ന്യൂസ് റിപ്പോർട്ട് ചെയ്തു. രൂപതാ തലത്തിൽ നാമകരണ പ്രക്രിയയുടെ തുടക്കത്തിൽ  'ദൈവ ദാസൻ' എന്ന പദവിയാണ് നൽകപ്പെടുന്നത്.

മുസ്ലീം ഭൂരിപക്ഷമുള്ള ഒരു രാജ്യത്തിൽ നിന്നുള്ള ആദ്യ ദൈവദാസനും രക്തസാക്ഷിയുമായ ആകാശ് ബഷീരിന്റെ മദ്ധ്യസ്ഥതയ്ക്കായി പാക്കിസ്ഥാനിലെ കത്തോലിക്കർ പ്രാർത്ഥന ആരംഭിച്ചു.

“പാക്കിസ്ഥാനിലെ കത്തോലിക്കാ സഭയ്ക്ക് മഹത്തായ ദിനം. ലാഹോറിലെ യൂഹാനാബാദിലുള്ള വിശുദ്ധ ജോൺസ് കത്തോലിക്കാ ദേവാലയത്തിൽ  ക്രൈസ്തവ സമൂഹത്തിന്റെ ജീവൻ രക്ഷിക്കാൻ ആകാശ് തന്റെ ജീവൻ ബലിയർപ്പിച്ചു,” എന്ന് അതിരൂപത വികാരി ജനറൽ ഫാ. ഫ്രാൻസിസ് ഗുൽസാർ പറഞ്ഞു. "ദൈവത്തിന്റെ വിശുദ്ധ ജനതയുടെ പദവിയിലേക്ക് ഉയർത്തപ്പെടുന്ന ആദ്യത്തെ പാകിസ്ഥാൻ ക്രിസ്ത്യാനിയാണ് ആകാശ്." എന്നും അദ്ദേഹം വെളിപ്പെടുത്തി. 1994 ജൂൺ 22ന് ഖൈബർ-പഖ്തുങ്ങ്ഹ്വ പ്രവിശ്യയിലെ നൗഷേരയിലെ റിസാൽപൂരിൽ ജനിച്ച ആകാശ് 20-ആം വയസ്സിൽ രക്തസാക്ഷിയായി മരിച്ചു.

ഭീകരാക്രമണങ്ങൾ

2015 മാർച്ച് 15 ന്, ലാഹോറിൽ കൂടുതൽ ക്രൈസ്തവർ ജീവിക്കുന്ന പ്രദേശമായ യൂഹാനാബാദിലെ സെന്റ് ജോൺസ് കത്തോലിക്കാ  ദേവാലയത്തിലും അതിന്റെ സമീപത്തെ ക്രൈസ്റ്റ് ദേവാലയത്തിന്റെ സമീപത്തും രണ്ട് ചാവേർ ബോംബറുകൾ പൊട്ടിത്തെറിച്ചു. തെഹ്‌രീകെ താലിബാൻ പാകിസ്ഥാൻ ജമാത്തുൽ അഹ്‌റാർ (ടിടിപി-ജെഎ) എന്ന ഭീകര സംഘടന ഉത്തരവാദിത്തം ഏറ്റെടുത്ത ആക്രമണത്തിൽ 17പേർ കൊല്ലപ്പെടുകയും 70ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഡോൺ ബോസ്കോ ടെക്‌നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ പൂർവ്വവിദ്യാർത്ഥിയും, സ്വയം സന്നദ്ധ സുരക്ഷാ ജീവനക്കാരനായും സേവനമനുഷ്ഠിച്ചിരുന്ന ആകാശ്, സെന്റ് ജോൺസ് കത്തോലിക്കാ ദേവാലയത്തിൽ ചാവേർ ആക്രമണം നടത്തുന്നത് തടഞ്ഞു. സ്ഫോടകവസ്തുക്കൾ കെട്ടിയ ഭീകരനെ അഭിമുഖീകരിക്കുമ്പോൾ, “ഞാൻ മരിക്കും, പക്ഷേ ഞാൻ നിങ്ങളെ അകത്തേക്ക് കടക്കാൻ അനുവദിക്കില്ല,” എന്ന വാക്കുകളാണ് ആകാശ് ഉരുവിട്ടത്.  

അക്രമി ബോംബ് പൊട്ടിക്കുകയും തൽക്ഷണം സ്വയം മരിക്കുകയും ചെയ്തു.  ആകാശ് ബഷീറും, മറ്റ് രണ്ട് പേരും പള്ളിക്ക് പുറത്തും 1,000-ത്തിലധികം വിശ്വാസികൾ പള്ളിക്കകത്തും തിങ്ങിനിറഞ്ഞിരുന്നു. ആകാശ് അക്രമിയെ ദേവാലയത്തിന്റെ അകത്ത് പ്രവേശിക്കാൻ തടഞ്ഞത് കൊണ്ട് വലിയ ഒരു കൂട്ടക്കൊലയാണ്  അന്ന് സംഭവിക്കാതിരുന്നത്.

പാക്കിസ്ഥാ൯ ക്രൈസ്തവരോടുള്ള പാപ്പായുടെ സാമീപ്യം

"സഹോദരീ സഹോദരന്മാരേ, പാക്കിസ്ഥാനിലെ ലാഹോർ നഗരത്തിൽ രണ്ട് പള്ളികളിൽ നടന്ന തീവ്രവാദി ആക്രമണത്തെക്കുറിച്ച് വളരെ ദുഃഖത്തോടെ ഞാൻ അറിഞ്ഞു, ഇത് നിരവധി പേരുടെ  മരണത്തിനും, പരിക്കുകൾക്കും കാരണമായി" എന്ന് അന്നത്തെ  ത്രികാല പ്രാർത്ഥനയിൽ പാപ്പാ തന്റെ ഖേദം പ്രകടിപ്പിച്ചു. ആക്രമിക്കപ്പെട്ടവ ക്രൈസ്തവ ദേവാലയങ്ങളാണെന്നും, ക്രിസ്ത്യാനികൾ പീഡിപ്പിക്കപ്പെടുന്നുവെന്നും, നമ്മുടെ സഹോദരീ സഹോദരന്മാർ ക്രിസ്ത്യാനികളായതിനാൽ മാത്രം അവരുടെ രക്തം ചിന്തപ്പെടുന്നു” എന്നും പാപ്പാ പറഞ്ഞു. ആക്രമണത്തിൽ ഇരയായവർക്കും അവരുടെ കുടുംബങ്ങൾക്കും തന്റെ പ്രാർത്ഥന വാഗ്ദാനം ചെയ്യുന്നുവെന്നും "എല്ലാ നന്മകളുടെയും ഉറവിടമായ ദൈവത്തോടു, ആ രാജ്യത്തിന് സമാധാനത്തിന്റെയും, നന്മയുടെയും ദാനം നൽകട്ടെയെന്നും  ലോകം മറച്ചുവെക്കാൻ ശ്രമിക്കുന്ന ക്രിസ്ത്യാനികളുടെ നേരെയുള്ള  ഈ പീഡനത്തിന് അറുതി വരട്ടെ, സമാധാനം ഉണ്ടാകട്ടെ,” എന്നും പാപ്പാ കൂട്ടിച്ചേർത്തു.

ആക്രമണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന രണ്ട് മുസ്ലീങ്ങളെ മർദിച്ചതിനെ തുടർന്ന് 40 ക്രിസ്ത്യാനികൾ പിന്നീട് ജയിലിലായി.

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 ഫെബ്രുവരി 2022, 16:13