2022 ഫെബ്രുവരി 8: മനുഷ്യക്കടത്തിനെതിരായ അന്താരാഷ്ട്ര ദിനം
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
മനുഷ്യക്കടത്തിനെതിരായ എട്ടാമത്തെ അന്താരാഷ്ട്ര പ്രാർത്ഥനയുടെയും അവബോധത്തിന്റെയും ദിനം ഫെബ്രുവരി 8, ചൊവ്വാഴ്ചയാണ് ആചരിക്കപ്പെടുന്നത്. എല്ലാ ഭൂഖണ്ഡങ്ങളും ഈ പ്രാർത്ഥനയിൽ ഒന്നിക്കും. മനുഷ്യക്കടത്തിനെതിരായ സഭയുടെ പ്രതിബദ്ധതയുടെ സാർവ്വത്രിക പ്രതീകമായ വിശുദ്ധ ബഖീത്തായുടെ തിരുന്നാൾ ദിനത്തിൽ ഈ പ്രതിഭാസത്തിനെതിരെ പോരാടാൻ പ്രതിജ്ഞാബദ്ധരായ എല്ലാവരും 9.00 മുതൽ 17.00 വരെ (CET) ഒരു ഓൺലൈൻ പ്രാർത്ഥന മാരത്തോണിൽ ചേരും.
വ്യത്യസ്ഥ സമയ മേഖലകളിലൂടെ നീങ്ങുന്ന മാരത്തോൺ ഓഷ്യാനിയ, ഏഷ്യ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ നിന്നാരംഭിക്കും, തുടർന്ന് ആഫ്രിക്ക, യൂറോപ്പ്, തെക്കേ അമേരിക്ക എന്നിവിടങ്ങളിലേക്ക് നീങ്ങുകയും വടക്കേ അമേരിക്കയിൽ അവസാനിക്കുകയും ചെയ്യും.
ഈ സംരംഭം സംബസിച്ച വെബ്സൈറ്റായ www.preghieracontrotratta.org-ൽ അഞ്ച് ഭാഷകളിൽ (ഫ്രഞ്ച്, ഇംഗ്ലീഷ്, ഇറ്റാലിയൻ, പോർച്ചുഗീസ്, സ്പാനിഷ്) പ്രാർത്ഥന തത്സമയം സംപ്രേക്ഷണം ചെയ്യും. എല്ലാ ഭൂഖണ്ഡങ്ങളിൽ നിന്നും 30-ലധികം രാജ്യങ്ങളിൽ നിന്നുള്ളവർ ഈ പ്രാർത്ഥനയിൽ പങ്കെടുക്കും. സന്യാസസഭാ പ്രതിനിധികൾ, മനുഷ്യകടത്തിനെ അതിജീവിച്ചവർ, പൊതുപ്രവർത്തകർ, സന്നദ്ധപ്രവർത്തകർ, സാമ്പത്തിക വിദഗ്ധർ, സംരംഭകർ എന്നിവരുമുണ്ടാകും.
2015ൽ അന്താരാഷ്ട്ര പ്രാർത്ഥനയുടെയും അവബോധത്തിന്റെയും ദിനം ആദ്യമായി അവതരിപ്പിച്ച ഫ്രാൻസിസ് പാപ്പാ നൽകുന്ന സന്ദേശവും ഈ ദിനത്തിൽ ഉണ്ടായിരിക്കും.
ഈ സംരംഭത്തിന് മുമ്പ്, ഫെബ്രുവരി 6 ഞായറാഴ്ച, വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ പരിശുദ്ധ പിതാവിനോടൊപ്പമുള്ള ത്രികാല പ്രാർത്ഥന സമയത്ത് "അടിച്ചമർത്തപ്പെട്ടവർ സ്വതന്ത്രരായി പോകട്ടെ എന്ന് ആലേഖനം ചെയ്തതും തിമോത്തി ഷ്മാൽറ്റ്സ് എന്ന കലാകാരൻ നിർമ്മിച്ചതുമായ വിശുദ്ധ ബഖീത്തായുടെ രൂപം പ്രദർശിപ്പിക്കും. പെൺവാണിഭത്തിന്റെ ഇരകൾക്കും എല്ലാ സ്ത്രീകൾക്കുമായി, പ്രത്യേകിച്ച് അവരുടെ വിമോചനത്തിനായി പ്രതിജ്ഞാബദ്ധരായ സന്യസ്ഥർക്ക് വേണ്ടി സമർപ്പിക്കപ്പെട്ടതാണ് ഈ കലാസൃഷ്ടി.
3000-ത്തിലധികം സന്യാസിനികളുടെയും സുഹൃത്തുക്കളുടെയും പങ്കാളികളുടെയും അന്താരാഷ്ട്ര മനുഷ്യക്കടത്ത് വിരുദ്ധ ശൃംഖലയായ "തലിത്താ കും" ആണ് ഈ സംരംഭം ഏകോപിപ്പിച്ചിരിക്കുന്നത്. സന്യാസ സഭാ മേലദ്ധ്യക്ഷരുടെ അന്തർദേശിയ സംഘടനയും, സമഗ്ര മാനവ വികാസനത്തിനുള്ള ഡികാസ്ട്രിയുടെ കുടിയേറ്റക്കാർക്കും അഭയാർത്ഥികൾക്കുമായുള്ള വിഭാഗവുമായി സഹകരിച്ചാണ് ഇത് പ്രോത്സാഹിപ്പിക്കുന്നത്. മനുഷ്യ വികസന സേവന സംഘടന, പുരോഗതിയ്ക്കായുള്ള സേവന സംഘടന, അന്തർദേശിയ കാരിത്താസ്, കത്തോലിക്കാ സ്ത്രീകൾക്കായുള്ള സംഘടനകളുടെ ആഗോള സംഘടന, ഫോക്കലാർ മൂവ്മെന്റ്, ഈശോസഭ അഭയാർത്ഥി സേവന സംഘടന തുടങ്ങി ലോകമെമ്പാടുമുള്ള നിരവധി സംഘടനകൾ ഇതിൽ പങ്കാളികളാകും.
പരിചരണത്തിന്റെ ശക്തി
സംരക്ഷണത്തിന്റെയും സ്ത്രീകളുടെയും ശക്തിയിൽ ഈ വർഷം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്മിറ്റി തീരുമാനിച്ചത്. ഐക്യരാഷ്ട്രസഭയിൽ നിന്നുള്ള കണക്കുകൾ പ്രകാരം, മനുഷ്യക്കടത്തിന് ഇരയായവരിൽ 72 ശതമാനവും സ്ത്രീകളും പെൺകുട്ടികളുമാണ്; ലോകത്തെ നിരക്ഷരരായ ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും സ്ത്രീകളാണ്; തൊഴിൽ നിരക്കു കണക്കാക്കുമ്പോൾ - 25 നും 54 നും ഇടയിൽ പ്രായമുള്ളവരിൽ - പുരുഷന്മാർക്ക് 90 ശതമാനവും സ്ത്രീകൾക്ക് മൂന്നിൽ രണ്ട് ശതമാനത്തിൽ താഴെയുമാണുള്ളത്. കൂടാതെ 30 ശതമാനം യുവതികളും വിദ്യാഭ്യാസത്തിലോ ജോലിയിലോ തൊഴിൽ പരിശീലനത്തിലോ ഉൾപ്പെടുന്നില്ല.
നമ്മുടെ സമൂഹത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന അസമത്വത്തിന്റെയും അനീതിയുടെയും ചില സൂചകങ്ങൾ മാത്രമാണിത്, അക്രമം, മനുഷ്യകടത്ത്, ചൂഷണം എന്നിവയുടെ കൂടുതൽ അപകടസാധ്യതയിലേക്ക് അവരെ തുറന്നുകാട്ടുന്ന ദുർബ്ബലതയുടെ ഒരു അവസ്ഥയാണിത്.
സ്ത്രീകളെ ഇരകളായി കണക്കാക്കരുത്, അവർ മാറ്റത്തിന്റെ പ്രവർത്തകരാണ്. അതിനാൽ, മനുഷ്യക്കടത്തിന്റെ അടിസ്ഥാനമായ നിലവിലെ സാമൂഹിക-സാമ്പത്തിക മാതൃകയെ പരിവർത്തനം ചെയ്യേണ്ടത് ആവശ്യമാണ്, വ്യക്തികളേയും പൊതു ഭവനത്തേയും പരിചരിക്കുന്ന ഒരു സമ്പദ്‌വ്യവസ്ഥ അടിയന്തിരമായി സൃഷ്ടിക്കേണ്ടതുണ്ട്.
“ മഹാമാരി മനുഷ്യക്കടത്തിന്റെ വർദ്ധനവിന് കാരണമായി, ഏറ്റവും അപകടസാധ്യതയുള്ളവരുടെ ദുർബ്ബലത വർദ്ധിപ്പിക്കുകയും ലിംഗ അസമത്വത്തിന്റെ വർദ്ധനവിന് കാരണമാവുകയും ചെയ്തു. ഇതെല്ലാം ധൈര്യത്തോടെ നേരിടണം. തൽഫലമായി, പരിചരണത്തിന്റെ ശക്തിയെ അടിസ്ഥാനമാക്കി ഒരു പുതിയ സാമ്പത്തിക മാതൃക പ്രോത്സാഹിപ്പിക്കുന്നതിൽ സ്ത്രീകൾ പ്രധാന പങ്ക് വഹിക്കണം.
ഈ ദിവസം മനുഷ്യക്കടത്തിന്റെ കാരണങ്ങളെക്കുറിച്ച് ചിന്തിക്കാനും പരിഹാരത്തിനുള്ള സാധ്യമായ വഴികൾ തിരിച്ചറിയാനും അവസരമൊരുക്കുന്നു. ചൂഷണം മൂലമുണ്ടാകുന്ന അക്രമങ്ങളെ കരുതലിന്റേയും ഐക്യദാർഢ്യത്തിന്റേയും ആംഗ്യങ്ങളിലൂടെ രൂപാന്തരപ്പെടുത്താം. ഓരോ വ്യക്തിയുടെയും അന്തസ്സിൽ ശ്രദ്ധ ചെലുത്താനാണ് നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നത് എന്ന് ഈ സംരംഭത്തിന്റെ ഏകോപക സിസ്റ്റർ ഗബ്രിയേല ബോട്ടാനി, പറഞ്ഞു.
ട്വിറ്ററിലെ ദിവസം
#PrayAgainstTrafficking എന്ന ഔദ്യോഗിക ഹാഷ്‌ടാഗ് ഉപയോഗിച്ച് ഫെബ്രുവരി 8 ചൊവ്വാഴ്ച 13.30 നും 14.30 CET നും ഇടയിൽ ഒരു ട്വീറ്റ് പങ്കുവച്ച് കൊണ്ട് ഈ ദിവസത്തിന് പിന്തുണ അറിയിക്കാൻ സംഘാടകർ എല്ലാവരേയും ക്ഷണിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: