ഹോണ്ടുറാസ്: ഒരു അജപാലക പ്രതിനിധിയുടെ കൊലപാതകത്തെ സഭ അപലപിച്ചു
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
അജപാലന പ്രതിനിധിയും, മനുഷ്യാവകാശ പ്രവർത്തകനുമായ പാബ്ലോ ഇസബെൽ ഹെർണാണ്ടസിന്റെ കൊലപാതകം ലാറ്റിൻ അമേരിക്കൻ സഭാ മണ്ഡലത്തിൽ വലിയ രോഷത്തിന് കാരണമായി. ജനുവരി 9ന് ഒരു കൂട്ടം അജ്ഞാതരായ ആളുകൾ, ഹോണ്ടുറാസിലെ ലെമ്പിറ വിഭാഗത്തിൽ സാൻ മാർക്കോസ് ദെ കെയ്‌ക്വിൻ മുനിസിപ്പാലിറ്റിയിൽ വച്ചാണ് അദ്ദേഹത്തെ വധിച്ചത്. ലാറ്റിനമേരിക്കൻ മെത്രാൻ സമിതിയും (സെലം), മെസോഅമേരിക്കൻ പാരിസ്ഥിതിക സഭാ ശൃംഖലയും (റീമാം) റിപ്പോർട്ട് ചെയ്‌തതനുസരിച്ച് ഹെർണാണ്ടസ് വചനം പ്രഘോഷിക്കുമായിരുന്ന സമൂഹത്തിൽ എത്തുമ്പോൾ ചില ആളുകൾ അദ്ദേഹത്തെ പുറകിൽ നിന്ന് വെടിവയ്ക്കുകയായിരുന്നു.
പാബ്ലോ ഇസബെൽ ഹെർണാണ്ടസ്
“തന്റെ കുടുംബത്തെയും ജനങ്ങളെയും സ്നേഹിക്കുകയും ബഹുമാനിക്കുകയും നമ്മുടെ പൊതു ഭവനമായ പരിസ്ഥിതി സംരക്ഷണത്തിനായി പോരാടുകയും ചെയ്ത ദൈവീക മനുഷ്യനായിരുന്നു”എന്ന് മേൽപ്പറഞ്ഞ രണ്ട് കത്തോലിക്കാ സംഘടനകളും പറഞ്ഞു.
അജപാലക പ്രതിനിധി, കസി ക്വേ ലെംപിറയുടെ ജൈവമണ്ഡല കാർഷിക പരിസ്ഥിതി ശൃംഖലയുടെ അദ്ധ്യക്ഷൻ, ലെമ്പിറ വിഭാഗത്തിന്റെഗ ലാ ഓക്‌സിലിയേറിയ കെ ലാ വരാ അൽതാ ദെ കയ്‌ക്വിന്റെ മേയർ, അദ്ദേഹത്തിന്റെ ഗ്രാമത്തിലെ റേഡിയോ റ്റെനൻ എന്ന റേഡിയോ സ്റ്റേഷന്റെ അദ്ധ്യക്ഷൻ എന്നീ നിലകളിൽ സേവനം ചെയ്തിരുന്ന ഹെർണാണ്ടസ് ഭൂമിയുടെ സംരക്ഷണത്തിലും അധികാരികളുടെ ദുരുപയോഗം റിപ്പോർട്ടുചെയ്യുന്നതിലും എല്ലായ്പ്പോഴും മുൻപിൽ നിന്നിരുന്ന ഒരു വ്യക്തിയായിരുന്നു. ഇക്കാരണത്താൽ 2021 ഫെബ്രുവരിയിൽ അദ്ദേഹത്തിന് നേരെ നിരവധി ഭീഷണികൾ ഉയർന്നിരുന്നു.
സാമൂഹ്യ പ്രവർത്തകർക്കും മാധ്യമപ്രവർത്തകർക്കും നേരെ അപകടരമായ നീക്കങ്ങൾ നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ഹോണ്ടുറാസ്. “നീചമായ ഈ കുറ്റകൃത്യ”ത്തെ കുറിച്ച് വ്യക്തമാക്കണമെന്നും കുറ്റവാളികളെ പ്രോസിക്യൂട്ട് ചെയ്യേണ്ടതുണ്ടെന്നും “ഹോണ്ടുറാസിലെ സാമൂഹിക, പരിസ്ഥിതി, മനുഷ്യാവകാശ പ്രസ്ഥാനത്തിന്റെ പ്രവർത്തകർക്ക് സംരക്ഷണ നടപടികൾ ഉടനടി നടപ്പിലാക്കണമെന്നും”സെലമും, റെമവും അവരുടെ പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.
“പരിസ്ഥിതി പ്രവർത്തകരുടെ കൊലപാതകങ്ങൾ കൂടുതൽ നടക്കുന്ന ലോകത്തിലെ അഞ്ചാമത്തെ രാജ്യമാണ്” ഹോണ്ടുറാസ് എന്നത് വസ്തു നിഷ്ഠമായ ഒന്നാണ്.
സഭയുടെ ഇഗ്ലേസിയാസ് വൈ മിനേറിയ ശൃംഖല, സഭകളുടെ കൂട്ടായ്മ, എന്നിവയുടെ റിപ്പോർട്ടനുസരിച്ച് 2021-ൽ മനുഷ്യാവകാശ സംരക്ഷകർക്കെതിരെ 208 അക്രമ സംഭവങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ അക്രമങ്ങളിൽ പത്ത് പേർ കൊല്ലപ്പെട്ടു, 93 മാധ്യമപ്രവർത്തകർക്കെതിരെ അക്രമണങ്ങളുണ്ടാകുകയും ചെയ്തു. ഇതിനെ തുടർന്ന് വരുന്ന ജനുവരി 27ന് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കുന്ന സിയോമാര കാസ്‌ട്രോയോടു മനുഷ്യാവകാശ സംരക്ഷണത്തിനും, കുറ്റവാളികൾ ശിക്ഷാനടപടികൾക്ക് വിധേയരാകാതെ പോകുന്നതിനെതിരായ പോരാട്ടത്തിനും ആവശ്യമായ പരിഷ്‌കാരങ്ങൾ പ്രോത്സാഹിപ്പിക്കണമെന്ന് എക്യുമെനിക്കൽ സംഘം ആവശ്യപ്പെടുന്നു. കൂടാതെ ഹോണ്ടുറാസിലും, എല്ലാ രാജ്യങ്ങളിലും ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളുടെ ഇരകൾക്ക് സത്യവും നീതിയും നഷ്ടപരിഹാരവും ഉറപ്പുനൽകുന്ന തരത്തിൽ അന്താരാഷ്ട്ര പൊതുജനാഭിപ്രായം വേണമെന്നും ആവശ്യപ്പെടുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: