ഫാ. ഡോ. ജോഷി മയ്യാറ്റിൽ
ഏവർക്കും സ്വർഗാരോപണത്തിരുന്നാൾ മംഗളങ്ങൾ!
മറിയത്തിന്റെ ജീവിതത്തിന്റെ ആദ്യനിമിഷം സുന്ദരമായി ക്രമീകരിച്ച ദൈവം അവസാനനിമിഷവും അതിസുന്ദരമാക്കി. പാപമില്ലാതെ ജനിക്കാൻ ദൈവം തിരുമനസ്സായവൾക്ക് അഴുകാതിരിക്കാനും കൃപ ലഭിച്ചു. അമലോൽഭവത്തിൽ ആത്മാവാണ് ശ്രദ്ധാകേന്ദ്രമെങ്കിൽ, സ്വർഗാരോപണത്തിൽ ശരീരമാണ് ശ്രദ്ധാകേന്ദ്രം! അതിനാൽ, ശരീരശ്രേഷ്ഠതയുടെ ധ്യാനമനന തിരുനാളാണിത്.
ക്രിസ്തു പറത്തിവിട്ട ശരീരം
''മനുഷ്യാ, നീ പൊടിയാകുന്നു; പൊടിയിലേക്കുതന്നെ നീ മടങ്ങും'' (ഉത്പ 3,19) എന്ന ശരീര സംബന്ധിയായ ഉൽപത്തിവചനത്തിന് യേശുവിന്റെ പെസഹാരഹസ്യങ്ങൾ നല്കിയ പൂർത്തീകരണവചനങ്ങളാണ് ഈശോയുടെ സ്വർഗാരോഹണവും മറിയത്തിന്റെ സ്വർഗാരോപണവും!
മണ്ണിൽനിന്നുള്ള ശരീരത്തിന് ഉന്നതങ്ങളിലേക്കു പറന്നുയരാൻ കഴിയുമെന്നത് എത സുന്ദരമായ ഒരു യാഥാർത്ഥ്യമാണ്! സത്യത്തിൽ, അത് ശരീരത്തിന്റെ ദൈവിക സാധ്യതകളിലേക്ക് ക്രിസ്തുവിലൂടെ തുറന്നുകിട്ടിയ ഒരു ജാലകമാണ്. അതിനാൽത്തന്നെ, ശരീരത്തിന്റെ ദൈവശാസ്ത്രം (Theology of body) കൂടുതൽ പരിഗണനാവിഷയവും പഠന വിഷയവുമാക്കാൻ ഈ തിരുനാൾ നമ്മോട് ആവശ്യപ്പെടുന്നുണ്ട്.
ദ്വന്ദ്വത്തിന്റെ ആത്മനൊമ്പരം
ആത്മാവും ശരീരവും - അവ രണ്ടും പ്രധാനംതന്നെ. പാരസ്പര്യമുണ്ട് അവ തമ്മിൽ. എന്നാൽ, മനസ്സിന് ഒരു നിയമം; ശരീരത്തിന് മറ്റൊരു നിയമം എന്ന് ആത്മവേദനയോടെ സ്വയം വിലപിക്കുന്ന വിശുദ്ധ പൗലോസിനെ നിങ്ങൾ ഓർക്കുന്നില്ലേ? റോമാ 7,22-25: "എന്റെ അന്തരംഗത്തിൽ ഞാൻ ദൈവത്തിന്റെ നിയമമോർത്ത് ആഹ്ലാദിക്കുന്നു; എന്റെ അവയവങ്ങളിലാകട്ടെ, എന്റെ മനസ്സിന്റെ നിയമത്തോടു പോരാടുന്ന വേറൊരു നിയമം ഞാൻ കാണുന്നു. ഞാൻ ദുർഭഗനായ മനുഷ്യൻ!" പക്ഷേ, അദ്ദേഹമത് അവസാനിപ്പിക്കുന്നത് ഒരു ചോദ്യത്തോടും അതിനുള്ള ഉത്തരത്തോടും കൂടിയാണ്, "മരണത്തിന് അധീനമായ ഈ ശരീരത്തിൽ നിന്ന് എന്നെ ആരു മോചിപ്പിക്കും? ഉത്തരമിതാണ് നമ്മുടെ കർത്താവായ യേശുക്രിസ്തുവഴി ദൈവത്തിനു സ്തോത്രം!". ശരീരവും ആത്മാവും ഉള്ള മുഴുവൻ വ്യക്തി ഈ ഭൂമിയിൽ ആത്മീയസമരം ചെയ്ത് വിജയം വരിക്കുന്നു. കർത്താവായ യേശുക്രിസ്തുവിന്റെ പെസഹാരഹസ്യങ്ങളുടെ പിൻബലത്താൽ വിജയം വരിക്കുന്നു. അതാണ് സ്വർഗ്ഗാരോപണം തരുന്ന സന്ദേശത്തിന്റെ കാമ്പും കഴമ്പും.
ഏറ്റവും പഴക്കമുള്ള തിരുനാൾ!
പ്രാദേശികസഭകളിൽ പതിനാറു നൂറ്റാണ്ടിന്റെ ചരിത്രമുള്ള ഒരു മരിയൻ തിരുനാളാണ് സ്വർഗ്ഗാരോപണം. ഓർത്തഡോക്സ് സഭകളിൽ അത്യാഘോഷപൂർവമാണ് ഈ തിരുനാൾ കൊണ്ടാടപ്പെടുന്നത്. നാലാം നൂറ്റാണ്ടുമുതൽ പ്രാദേശികസഭകളിൽ ഇത് ആചരിക്കപ്പെട്ടിട്ടുണ്ട്. 451-ലെ കാൽസഡോൺ കൗൺസിലിൽ മറിയത്തിന്റെ ശരീരം അഴുകാത്തതിനെക്കുറിച്ചും സ്വർഗ്ഗാരോപണത്തെക്കുറിച്ചും പരാമർശമുണ്ട്. 1950-ൽ പയസ് പന്ത്രണ്ടാമൻ പാപ്പയാണ് 'മുനിഫിചെന്തിസ്സിമൂസ് ദേവൂസ്' എന്ന തിരുവെഴുത്തിലൂടെ മറിയത്തിന്റെ സ്വർഗാരോപണം ഒരു വിശ്വാസ സത്യമായി പ്രഖ്യാപിച്ചത്. ഇതിനൊരു ചരിത്ര പശ്ചാത്തലം കൂടിയുണ്ട്.
ശരീരത്തിന്റെ കാൽവരിചരിത്രം
നാസിസ്റ്റ് ഭരണകൂടം മനുഷ്യകുലത്തോടും മനുഷ്യശരീരത്തോടും കാണിച്ച കൊടുംക്രൂരതയും രണ്ടാം ലോകമഹായുദ്ധത്തിൽ സൈനികരുടെ ജഡത്തോടു കാണിക്കപ്പെട്ട അനാദരവും യുദ്ധശേഷം ശരീരത്തോടനുബന്ധമായി വളർന്നുവന്ന മാന്യതയില്ലാത്ത വ്യാപാരങ്ങളുമെല്ലാം ശരീരത്തിന്റെ ശ്രേഷ്ഠതയെയും വിശുദ്ധിയെയും സാധ്യതകളെയും കുറിച്ച് ഗൗരവമായി ചിന്തിക്കാൻ ഏവരെയും പ്രേരിപ്പിച്ചു. അതിന്റെ നേരിട്ടുള്ള ഒരു പ്രതികരണമായിട്ടുകൂടിയാണ് നമ്മൾ സ്വർഗാരോപണ വിശ്വാസസത്യപ്രഖ്യാപനത്തെ കാണേണ്ടത്.
സ്നേഹിക്കാനായി ഒരു ശരീരം
സ്നേഹിക്കാൻ മനുഷ്യനുള്ള ഏറ്റവും സുവിദിതമായ മാധ്യമം എന്നു ശരീരത്തെ വിശേഷിപ്പിക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന തിരുനാളാണിത്. സ്നേഹം മരണത്തെക്കാൾ ശക്തമാണെന്നും (ഉത്തമ 8,6) ശരീരം ജഡത്തെക്കാൾ അധികമാണെന്നും ഉറക്കെ വിളിച്ചുപറയുന്നു ഈ ദിനം! ദൈവത്തെയും മനുഷ്യനെയും പ്രപഞ്ചത്തെയും തന്റെ ശരീരംകൊണ്ടു സ്നേഹിക്കാൻ മറിയത്തെപ്പോലെ മറ്റൊരു വെറും മനുഷ്യവ്യക്തിക്കു കഴിഞ്ഞിട്ടുണ്ടോ? ദൈവത്തിനായി തന്റെ ശരീരം നിത്യമായി സമർപ്പിച്ചവൾ നിത്യകന്യകയായി; ഒപ്പം, അവൾ ദൈവമാതാവും ലോകമാതാവും സഭാ മാതാവുമായിത്തീർന്നു. കന്യക സമഗ്രമാതാവായിത്തീരുന്ന പരമഹാദ്ഭുതമാണത്. 'ഇതാ, നിന്റെ അമ്മ' എന്ന തന്റെ വചനത്തിലൂടെ യേശു ചൂണ്ടിക്കാണിച്ചത് സ്നേഹശരീരത്തിന്റെ സാർവത്രികതയാണ്.
അപരിഷ്കൃതത്വത്തിന്റെ കൂത്തരങ്ങുകൾ!
ഇന്ന് ശരീരസംബന്ധിയായി ഒത്തിരിയേറെ തെറ്റിദ്ധാരണകൾ നിലവിലുണ്ട്. ശരീരത്തെ വെറും മാംസമായി കരുതുന്ന അബദ്ധജഡിലമായ ചിന്താഗതികൾ ചിലർ ബോധപൂർവ്വം പരത്തുകയാണ്. പരസ്യങ്ങൾ ശരീരത്തെ വെറും കച്ചവടസഹായിയായി ചിത്രീകരിക്കുന്നു. ശരീരസൗന്ദര്യത്തിന്റെ പേരിലുള്ള കോലംകെട്ടലുകൾ ശരീരത്തോടുള്ള അവഹേളനം തന്നെയാണ്. പച്ചകുത്തുന്നതിനും സന്ദേശം പരത്തുന്നതിനുമുള്ള പരസ്യ ബോർഡായി ശരീരത്തെ ആധുനിക ലോകം തരംതാഴ്ത്തിയിരിക്കുന്നു. ഭോഗിക്കാനുള്ള വെറും വസ്തുവായി ശരീരത്തെ അപമാനിക്കുന്ന വൻവ്യവസായങ്ങൾ തഴച്ചുവളരുന്നു. അതിന് ആസ്വാദകവൃന്ദം ഏറെയുണ്ടുതാനും. ലഹരിവസ്തുക്കളിലൂടെ ശരീരത്തെ ദ്രോഹിക്കുന്നതിലും പലർക്കും ഒരു മനക്കടിയുമില്ല. ശരീരത്തിനു ഹാനികരമായ, വിഷംനിറഞ്ഞ ഭക്ഷണവും ജലവും വില്ക്കാൻ മാത്രം മനുഷ്യൻ അധഃപതിച്ചിരിക്കുന്നു. വൈവാഹികബന്ധങ്ങളിൽ പോലും ശരീരം അപമാനിക്കപ്പെടുന്നു! ഗർഭച്ഛിദമെന്ന കൊടുംപാതകം, അടിസ്ഥാനപരമായി, ജീവനെ സംബന്ധിച്ചും ശരീരത്തെ സംബന്ധിച്ചുമുള്ള തെറ്റിദ്ധാരണയുടെ ഉപോത്പന്നമാണ്. My body My choice എന്നത് തികഞ്ഞ അബദ്ധപ്രഖ്യാപനമാണ്. ഗർഭസ്ഥശിശുവിന്റെ ജീവനും ശരീരവും എങ്ങനെയാണ് അമ്മയുടെ choice ആകുന്നത്? ഇത്തരം പ്രവണതകൾക്കെല്ലാമുള്ള ഒരു മറുമരുന്ന് കൂടിയാണ് സ്വർഗാരോപണ തിരുനാൾ! ഒരു പക്ഷെ pro ലൈഫ് നിലപാടുകൾ ശക്തിപ്പെടുത്താനുള്ള ആഹ്വാനംകൂടി ഈ തിരുനാൾ നമുക്ക് സമ്മാനിക്കുന്നുണ്ട്.
ശരീരം മാനിക്കപ്പെടട്ടെ! അത് ശുദ്ധ സ്നേഹപ്രവാഹത്തിന്റെ തിരുനീർച്ചാലാകട്ടെ! ഉയിർപ്പിന്റെയും സ്വർഗപ്രവേശത്തിന്റെയും ഉറപ്പ് ഈ തിരുനാൾ നമുക്കു സമ്മാനിക്കുന്നു.
ഭാരതത്തിന്റെ സ്വാതന്ത്ര്യദിനം ഇതോടൊപ്പം ആചരിക്കുമ്പോൾ, വർണ്ണത്തിന്റെയും, ജാതിയുടെയും മതത്തിന്റെയുമെല്ലാം പേരിൽ വിവേചനം നേരിടുന്ന ഭാരതപൗരന്മാർക്കിടയിൽ, തുല്യതയും, മാന്യതയും, പരസ്പരമുള്ള ആദരവും, ബഹുമാനവും, ശക്തിപ്പെടാൻ സ്വർഗ്ഗാരോപിതമാതാവിന്റെ പ്രത്യേക മാധ്യസ്ഥ്യം നമുക്ക് തേടാം. ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ, പരിശുദ്ധ അമ്മ നമുക്കുവേണ്ടി പ്രാർത്ഥിക്കട്ടെ.