ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഉക്രയിൻ സോവ്യറ്റ് ആധിപത്യത്തിലായിരുന്ന കാലഘട്ടത്തിൽ പ്രാദേശിക ലത്തീൻ കത്തോലിക്കാ സമൂഹം അന്നാട്ടിലെ ഗ്രീക്ക് കത്തോലിക്കാ സഭയ്ക്കേകിയ സാഹോദര്യാരൂപിയിലുള്ള സഹായങ്ങൾക്ക് പ്രസ്തുത സഭയുടെ തലവൻ മേജർ ആർച്ച്ബിഷപ്പ് സ്വിയൊസ്ലാവ് ഷെവ്ചുക്ക് (Sviatoslav Shevchuk) നന്ദി പറയുന്നു.
വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പായുടെ ഇടപെടലിനെ തുടർന്ന്, അന്നാട്ടിൽ ലത്തീൻ കത്തോലിക്കാസഭാജീവിതം 1991 ജൂലൈ 21-ന് പുനരാംരംഭിച്ചതിൻറെ മുപ്പതാം വാർഷികത്തോടനുബന്ധിച്ചാണ് അദ്ദേഹം, അന്നാട്ടിലെ ലത്തീൻ കത്തോലിക്കാ മെത്രാൻ സംഘത്തിൻറെ അദ്ധ്യക്ഷനായ ആർച്ച്ബിഷപ്പ് മിയെച്ചിസ്ലാവ് മൊക്രിച്കിയ്ക്ക് (Mieczysław Mokrzycki) അയച്ച ആശംസാ സന്ദേശത്തിൽ കൃതജ്ഞത പ്രകാശിപ്പിച്ചിരിക്കുന്നത്.
സുവിശേഷത്തിന് പൊതുസാക്ഷ്യമേകാൻ ലത്തീൻ കത്തോലിക്കാസഭയെയും ഗ്രീക്ക് കത്തോലിക്കാസഭയെയും പ്രാപ്തമാക്കുന്ന ഇരു സഭകളും തമ്മിലുള്ള സമ്പൂർണ്ണ ഐക്യത്തിൽ ആർച്ച്ബിഷപ്പ് ഷെവ്ചുക്ക് സന്തുഷ്ടിയും രേഖപ്പെടുത്തുന്നു.
ഉക്രയിനിലെ 4 കോടി 44 ലക്ഷത്തോളം വരുന്ന ജനസംഖ്യയിൽ കത്തോലിക്കർ പത്തു ശതമാനത്തോളം മാത്രമാണ്. ഈ കത്തോലിക്കരിൽ ലത്തീൻ റീത്തിൽപ്പെട്ട വിശ്വാസികൾ 10-നും 15-നും ശതമാനത്തിനിടയ്ക്കാണ്.