ജാർഖണ്ഡിൽനിന്നുള്ള ദൃശ്യം - ഫയൽ ചിത്രം ജാർഖണ്ഡിൽനിന്നുള്ള ദൃശ്യം - ഫയൽ ചിത്രം 

ജാർഖണ്ഡ്: കൂട്ട മതപരിവർത്തനമെന്ന് സഭയ്‌ക്കെതിരെ കുപ്രചരണം

തങ്ങളുടെ ഒരു കത്തോലിക്കാസ്‌കൂളിൽ ക്രൈസ്തവസഭയിലേക്ക് കൂട്ടത്തോടെയുള്ള പരിവർത്തനം നടത്തുന്നു എന്ന വാർത്ത തെറ്റെന്നും ഇത് ക്രിസ്ത്യാനികൾക്കെതിരായ കള്ളപ്രചാരണമെന്നും ജാർഖണ്ഡ് രൂപത.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ക്രിസ്ത്യൻ മതത്തിലേക്ക് വലിയ തോതിൽ മതപരിവർത്തനം പ്രോത്സാഹിപ്പിക്കുന്നതിന് ഒരു സ്വകാര്യ വിദ്യാലയം ഉപയോഗിക്കുന്നുവെന്ന് ജാർഖണ്ഡിലെ ചില പ്രാദേശിക മാധ്യമങ്ങൾ സഭയ്‌ക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ നിഷേധിക്കുന്നു എന്നും സമൂഹത്തിൽ വിദ്വേഷവും വിഭജനവും വിതയ്ക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള, തെറ്റായ വാർത്തയാണ് ഇതെന്നും, തെറ്റായ വിശ്വാസം മൂലമാണ് ആളുകൾ ഇങ്ങനെ വാർത്തകൾ ഉണ്ടാക്കുന്നതെന്നും ജാർഖണ്ഡ് സംസ്ഥാനത്തിലെ മെത്രാന്മാർ അഭിപ്രായപ്പെട്ടു.

ജാർഖണ്ഡ് സംസ്ഥാനത്തെ, കുന്തി (Khunti) രൂപതയിലെ ഒരു ചെറിയ ഗ്രാമത്തിൽ, അവിടെയുള്ള പ്രാദേശിക ആദിവാസി കത്തോലിക്കാ കുടുംബങ്ങൾ പള്ളിക്ക് നൽകിയ ഭൂമിയിൽ നിർമ്മിച്ച ഒരു സ്വകാര്യ സ്ഥാപനമായ സെന്റ് ജോസഫ് സ്കൂൾ, ക്രിസ്തുമതത്തിലേക്ക് പരിവർത്തനം പ്രോത്സാഹിപ്പിക്കുന്നതിന് നിയമവിരുദ്ധമായി ഉപയോഗിക്കുന്നു എന്നാണ് സംസ്ഥാനത്തെ ചില പത്ര, ഡിജിറ്റൽ മാധ്യമങ്ങൾ ആരോപിച്ചത്. തദ്ദേശീയ ഭരണകൂടത്തിന്റെ ചെറിയ സഹായങ്ങൾ ഉണ്ടെങ്കിലും, സന്ന്യാസവൈദികരാണ് ഈ സ്കൂളിന്റെ ചുമതലകൾ നടത്തിക്കൊണ്ടുപോകുന്നത്.

പ്രാദേശികസഭ ഇതിനെതിരായി ഒരു പത്രക്കുറിപ്പ് ഇറക്കിയിരുന്നെങ്കിലും ഇപ്പോഴും സഭയ്‌ക്കെതിരായുള്ള അപവാദങ്ങൾ പിൻവലിക്കപ്പെട്ടിട്ടില്ല. നിലവിലെ തർക്കങ്ങളിൽപ്പെട്ട മാധ്യമങ്ങളോട് തെറ്റായ വാർത്തകൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും, ആവശ്യമെങ്കിൽ നിയമസഹായം തേടുമെന്നും റാഞ്ചിയിലെ സഹായ മെത്രാനും ഇന്ത്യൻ മെത്രാൻസംഘത്തിന്റെ (CBCI) മുൻ സെക്രട്ടറി ജനറലുമായ മോൺസിഞ്ഞോർ തിയോഡോർ മസ്‌കറെനാസ് (Theodore Mascarenhas) വിശദീകരിച്ചു. "ജാർഖണ്ഡിലെ കത്തോലിക്കാ സഭയുടെ പ്രതിച്ഛായ തകർക്കാൻ" ചില ഗ്രൂപ്പുകളും മാധ്യമങ്ങളും "അസ്വീകാര്യമായ പ്രചാരണം" നടത്തുന്നു എന്നും അദ്ദേഹം ആരോപിച്ചു.

മൂന്നേകാൽ കോടിയോളം വരുന്ന ജാർഖണ്ഡിലെ ജനസംഖ്യയിൽ ഏതാണ്ട് 14 ലക്ഷം മാത്രമാണ് ക്രിസ്ത്യാനികൾ. 2017-ൽ, ജാർഖണ്ഡിലും പുതിയ ഒരു മതപരിവർത്തന നിരോധന നിയമം അവതരിപ്പിച്ചിട്ടുണ്ട്. ഇതനുസരിച്ച്, നിർബന്ധപൂർവ്വമോ, പ്രീണനത്തിലൂടെയോ മതപരിവർത്തനം നടത്തി പിടിക്കപ്പെടുന്നവർക്ക് മൂന്ന് വർഷം വരെ തടവും 50,000 രൂപ പിഴയും വരെ ശിക്ഷ ലഭിക്കും. ഇതുകൂടാതെ, മതപരിവർത്തനം ചെയ്യാൻ ആഗ്രഹമുള്ളവർ, മുൻകൂട്ടി ആ വിവരം പ്രാദേശിക അധികാരികളെ അറിയിക്കുകയും വേണം. മതന്യുനപക്ഷങ്ങളെ ലക്ഷ്യം വച്ചും, എല്ലാ മതപരിവർത്തനങ്ങളെയും കുറ്റകൃത്യങ്ങളാക്കി ചിത്രീകരിക്കാനും ആണ് ഈ നിയമം പലപ്പോഴും ഉപയോഗിക്കപ്പെടുന്നതെന്ന് ആരോപണമുണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 July 2021, 22:02