ചൈന-വത്തിക്കാൻ ഉടമ്പടി: പിങ്‌ലിയാങ് രൂപതയ്ക്ക് പുതിയ സഹായമെത്രാൻ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
വത്തിക്കാൻ-ചൈന ബന്ധത്തിലെ ഏറെ പ്രാധാന്യമുള്ള, മെത്രാന്മാരുടെ നാമനിർദ്ദേശം സംബന്ധിച്ച താത്ക്കാലിക ഉടമ്പടി ഒപ്പിട്ടതിനു ശേഷം ചൈനയ്ക്ക് പുതിയ ഒരു സഹായമെത്രാനെക്കൂടി ലഭിച്ചു. ഉടമ്പടിക്കു ശേഷം ചൈനയ്ക്ക് ലഭിക്കുന്ന അഞ്ചാമത്തെ ഇടയനാണിത്. അന്തോണിയോ ലി ഹുയി (Antonio Li Hui) ആണ്, ഗാൻസു (Gansu) പ്രവിശ്യയിലെ പിങ്‌ലിയാങ് (Pingliang) രൂപതയുടെ പിന്തുടർച്ചാവകാശമുള്ള സഹായമെത്രാനായി ജൂലൈ 28 ബുധനാഴ്ച്ച അഭിഷേകം ചെയ്യപ്പെട്ടത്.
ചൈനയിലെ കത്തോലിക്കാസഭയുടെ വെബ്‌പേജിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതനുസരിച്ച്, യുനാൻ പ്രവിശ്യയിലെ കുൻമിംഗ് (Kunming) മെത്രാൻ ജ്യൂസെപ്പെ മാ യിങ്‌ലിൻ (Giuseppe Ma Yinglin) ആണ് മെത്രാഭിഷേകചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചത്.
1972 ൽ ഷാങ്‌സി പ്രവിശ്യയിലെ മെയ് നഗരത്തിൽ ജനിച്ച ബിഷപ്പ് ലി ഹുയി 1990 ൽ പിംഗ്ലിയാങ് രൂപത സെമിനാരിയിൽ പ്രവേശിച്ച് ചൈനയിലെ കത്തോലിക്കാസഭയുടെ ദേശീയ സെമിനാരിയിൽ നിന്ന് ബിരുദം നേടി. 1996ൽ ആണ് അദ്ദേഹം പുരോഹിതനായി അഭിഷിക്തനായത്.
2021 ജനുവരി 11ന് പുതിയ മെത്രാന്റെ നാമനിർദ്ദേശം പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പാ നടത്തിയിരുന്നു എന്ന് വത്തിക്കാൻ വാർത്താവിതരണകാര്യാലയം മേധാവി മത്തെയോ ബ്രൂണി അറിയിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: