ക്രിസ്തു പഠിപ്പിച്ച സ്നേഹത്തിന്‍റെ കല്പന... മാർക്കോ രൂപ്നിക്കിന്‍റെ മൊസൈക് ചിത്രീകരണം. ക്രിസ്തു പഠിപ്പിച്ച സ്നേഹത്തിന്‍റെ കല്പന... മാർക്കോ രൂപ്നിക്കിന്‍റെ മൊസൈക് ചിത്രീകരണം. 

ഭൂമിയിൽ ദൈവം ആഗ്രഹിക്കുന്ന ആർദ്രമായ സൗഹൃദം

പെസഹാക്കാലം 6-ാം വാരം ഞായർ വിശുദ്ധ യോഹന്നാന്‍റെ സുവിശേഷം 15, 9-17 – സുവിശേഷചിന്തകൾ - ശബ്ദരേഖയോടെ...

- ഫാദർ ജസ്റ്റിൻ ഡോമിനിക് നെയ്യാറ്റിൻകര

പെസഹാക്കാലം ആറാംവാരം ഞായർ വചനചിന്തകൾ

1. ആമുഖം:
കഴിഞ്ഞ ഞായറാഴ്ച യേശു മുന്തിരിച്ചെടിയും നാം അതിന്‍റെ ശാഖകളുമാണെന്ന തിരുവചനഭാഗം ശ്രവിക്കുകയുണ്ടായി. ഇതിന്‍റെ തുടർച്ചയായി നാം ദാസന്മാരല്ല സ്നേഹിതന്മാരാണെന്ന് യേശു ഇന്ന് നമ്മോട് പറയുന്നു. ഇന്നത്തെ ഒന്നാം വായനയിൽ തന്നിൽ വിശ്വസിക്കുന്ന എല്ലാവരുടെ മേലും യഹൂദനെന്നോ, വിജാതീയനെന്നോ വ്യത്യാസമില്ലാതെ ദൈവം തന്‍റെ ആത്മാവിനെ അയയ്ക്കുന്നതും ശ്രവിക്കുന്നു. ഈ ലോകത്തിലെ എല്ലാ മനുഷ്യരെയും രക്ഷയിലേയ്ക്ക് നയിക്കുന്ന ദൈവത്തിന്‍റെ സന്നിധിയിൽ കൊറോണാ മഹാമാരിയുടെ പ്രഹരത്തിൽ വിറങ്ങലിച്ചു നിൽക്കുന്ന ഇന്ത്യയെയും ലോകം മുഴുവനെയും സമർപ്പിക്കാം. അന്ത്യത്താഴവേളയിൽ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിക്കൊണ്ട് തന്‍റെ ശിഷ്യന്മാരും ഭാവിയിലെ ക്രിസ്തു വിശ്വാസികളും എങ്ങനെയായിരിക്കണമെന്ന യേശുവിന്‍റെ ഉപദേശങ്ങളുടെ തുടർച്ചയാണ് നാമിന്ന് സുവിശേഷത്തിൽ ശ്രവിച്ചത്. ഇന്നത്തെ തിരുവചനങ്ങളിൽ നിറഞ്ഞുനിൽക്കുന്ന രണ്ട് യാഥാർത്ഥ്യങ്ങളാണ് സ്നേഹവും, സൗഹൃദവും.

2. സ്നേഹം:
യഹൂദമതത്തിന്‍റെ ആത്മാവും ജീവനുമാണ് "ദൈവസ്നേഹം", അവരുടെ ദൈനംദിന പ്രാർത്ഥനകൾ തന്നെ ദൈവത്തെ പൂർണ്ണഹൃദയത്തോടും, പൂർണ്ണാത്മാവോടും, പൂർണ്ണ ശക്തിയോടും കൂടെ സ്നേഹിക്കണമെന്നാണ്. ദൈവത്തിന്‍റെ നിയമങ്ങൾ അനുസരിച്ചുകൊണ്ടാണ് അവർ ദൈവസ്നേഹം പ്രകടിപ്പിച്ചത്. എന്നാൽ പുതിയ നിയമത്തിൽ യേശു സ്നേഹത്തെ പുതിയ ഒരു നിയമമായി നൽകുകയാണ്. പരസ്പരം സ്നേഹിച്ചുകൊണ്ട് ദൈവസ്നേഹം പ്രകടിപ്പിക്കുന്ന, സ്നേഹിതനു വേണ്ടി സ്വന്തം ജീവൻപോലും ബലിനൽകുന്ന സ്നേഹത്തിന്‍റെ ഒരു പുതിയ നിയമം വിശ്വാസികളായ നമുക്ക് യേശു നൽകുന്നു. സ്നേഹത്തിനുവേണ്ടി ജീവൻ ബലി കഴിക്കുന്നതിനെക്കാൾ വലിയ സ്നേഹമില്ലെന്ന യേശുവിന്‍റെ വാക്കുകൾ പിന്നീട് കുരിശിൽ കിടന്ന്കൊണ്ട് "എല്ലാം പൂർത്തിയായി" എന്ന് പറഞ്ഞുകൊണ്ട് യേശുതന്നെ നിറവേറ്റുന്നു.

"പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്‍റെ സ്നേഹത്തിൽ നിലനിൽക്കുവിൻ" (v.9). ക്രൈസ്തവ വിശ്വാസത്തിന്റെ സത്തയാണ് ഈ സുവിശേഷ പ്രതിപാദ്യം. സ്നേഹത്തിൽ നിലനിൽക്കുക. ഇത് ഒരു ക്ഷണമാണ്. സ്നേഹം അന്വേഷിച്ച് ഇനി നീ അലയേണ്ട കാര്യമില്ല. സ്നേഹത്തിന്‍റെ മൂർത്തീഭാവമായവൻ പറയുന്നു: "എന്‍റെ സ്നേഹത്തിൽ നിലനിൽക്കുവിൻ". അവന്‍റെ സ്നേഹംകൊണ്ട് നീ നിന്നെത്തന്നെ പൊതിയുക. കാരണം, ക്രിസ്തുസ്നേഹത്തിന്‍റെ പരിമളം അനുഭവിച്ചവർക്കു മാത്രമേ മറ്റുള്ളവരെയും സ്നേഹിക്കാൻ സാധിക്കൂ. ഓർക്കുക, അത് നൽകലും സ്വീകരിക്കലും കൂടിയാണ്.

2. സൗഹൃദം:
പഴയ നിയമത്തിൽ ദൈവദാസന്മാരായ അബ്രഹാമിനേയും, മോശയേയും, പ്രവാചകന്മാരേയുമൊക്കെ പലപ്പോഴായി ദൈവത്തിന്‍റെ സ്നേഹിതന്മാരായി വിശേഷിപ്പിക്കാറുണ്ട്. ഒരു വ്യക്തി തന്‍റെ ആത്മാർത്ഥ സുഹൃത്തിന് എല്ലാ രഹസ്യങ്ങളും വെളിപ്പെടുത്തിക്കൊടുക്കുന്നതുപോലെ ദൈവത്തിന്‍റെ സുഹൃത്തുക്കൾ എന്ന നിലയിൽ ദൈവം അവർക്ക് തന്‍റെ പദ്ധതികൾ വെളിപ്പെടുത്തി കൊടുക്കുന്നു. ഈ പഴയനിയമ പശ്ചാത്തലത്തിൽനിന്നുകൊണ്ട് വേണം "ഞാൻ നിങ്ങളെ സ്നേഹിതന്മാരെന്നു വിളിച്ചു" എന്ന യേശുവിന്‍റെ വാക്കുകൾ നാം മനസ്സിലാക്കേണ്ടത്. ദാസനും, സ്നേഹിതനും തമ്മിലുള്ള വ്യത്യാസം നമുക്കെല്ലാവർക്കും അറിയാം. ദാസൻ ഭയത്തോടു കൂടി യജമാനന്‍റെ ആജ്ഞകളെ അന്ധമായി അനുസരിക്കുന്നു. അവന് യജമാനനോട് സ്നേഹത്തേക്കാളേറെ ഭയമാണ്. അവൻ കാര്യമെന്താണ് എന്നറിയാതെ യാന്ത്രികമായി നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നു. അവന് അവകാശങ്ങളില്ല കടമകൾ മാത്രമേയുള്ളൂ. എന്നാൽ സൗഹൃദത്തിന്‍റെ കാര്യം അങ്ങനെയല്ല. ആത്മാർത്ഥതയുള്ള സുഹൃത്തുക്കൾ തമ്മിൽ രഹസ്യങ്ങളൊന്നുമില്ല, അവർ പരസ്പരം തുറന്ന മനോഭാവത്തോടെ ഇടപെടുന്നു, എല്ലാം പങ്കുവെയ്ക്കുന്നു. പിതാവിൽ കേട്ടതൊക്കെയും നമുക്ക് പറഞ്ഞുതന്നുകൊണ്ട്‌ ഒരു മഹോന്നതമായ "സ്‌നേഹിത പദവിയിലേയ്ക്കാണ്" യേശു നമ്മെ ഉയർത്തിയിരിക്കുന്നത്.

3. സ്നേഹത്തിന്‍റെ നിയമം:
യുദ്ധവും, വർഗ്ഗീയതയും, കുടിപ്പകയും നിലനിൽക്കുന്ന ഇന്നത്തെ ലോകത്ത് സ്നേഹത്തിന്‍റെ നിയമത്തിന് വളരെയധികം പ്രാധാന്യമുണ്ട്. അതുകൊണ്ട് തന്നെയാണ് ഇന്നത്തെ രണ്ടാം വായനയും നമ്മോട് പരസ്പരം സ്നേഹിക്കാൻ ആഹ്വാനം ചെയ്യുന്നതും. യേശു വിഭാവന ചെയ്ത സ്നേഹത്തിന്‍റെ സഭയും സംസ്കാരവും തമ്മിലൂടെ നിറവേറപ്പെടേണ്ട നിരന്തര പ്രക്രിയയാണ്. അന്ത്യയത്താഴ വേളയിൽ യേശുവിന് ചുറ്റും ഒരുമിച്ച്കൂടിയ ചെറിയ ഒരു ശിഷ്യഗണത്തിൽനിന്നും, ഇന്ന് ലോകം മുഴുവൻ കോടിക്കണക്കിന് വിശ്വാസികളുള്ള സാർവ്വത്രിക സഭയായി തിരുസഭ മാറിക്കഴിഞ്ഞു. ഈ സഭയിലെ ഓരോ വ്യക്തിയും യേശുവിന്‍റെ സ്നേഹിതനും, പരസ്പരം സുഹുത്തുക്കളുമാണ്. തിരുസഭയിലും ഇടവകയിലും, ചെറുതും വലുതുമായ ശുശ്രൂഷ ചെയ്യുന്നവർ യേശുവിന്‍റെ സ്നേഹത്തിന്‍റെ നിയമം സഭയിൽ പ്രാവത്തികമാക്കാൻ വിളിക്കപ്പെട്ടവരാണ്. അങ്ങനെ സഭയിലുള്ളവരെല്ലാം സ്നേഹിതന്മാരാണെങ്കിൽ പങ്കുവെക്കലിന്‍റെ സുതാര്യമായ ഒരു സഭയെയാണ് ഇന്നത്തെ സുവിശേഷം വിഭാവനം ചെയ്യുന്നത്.

4. ഉപസംഹാരം:
ഇന്നത്തെ സുവിശേഷത്തിന്‍റെ കാഴ്ചപ്പാടിൽ, ഒരു വിശ്വാസി ദാസനല്ല; സുഹൃത്താണ്, ദൈവപുത്രന്‍റെ സുഹൃത്ത്. വളരെ ആർദ്രമായ വിശ്വാസ സങ്കൽപം! ചുരുക്കത്തിൽ സൗഹൃദമാണ് ദൈവം ആഗ്രഹിക്കുന്നത്. അവിടെ അടിച്ചേൽപ്പിക്കലുകളില്ല, അഭിനയമില്ല, അഭ്യർത്ഥിക്കലുമില്ല. സ്നേഹത്തിന്‍റെ തുല്യത മാത്രം! വലിയവനെന്നോ ചെറിയവനെന്നോ ഉള്ള വ്യത്യാസങ്ങൾ ഇല്ലാത്തതുപോലെ, ആജ്ഞകളോ അനുസരിപ്പിക്കലുകളോ ഇല്ലാത്താതുപോലെ മനസ്സറിവുകളുടെ കണ്ടുമുട്ടലാണ് സൗഹൃദം. ക്രിസ്തു നൽകുന്ന സ്നേഹത്തിന്‍റെ നിയമം നമ്മുടെ ജീവിതത്തിലും സാധ്യമാക്കാം.

ഗാനമാലപിച്ചത്  സംഗീതയാണ്. രചന കൈതപ്രം ദാമോദരൻ  നമ്പൂതിരി, സംഗീതം സണ്ണി സ്റ്റിഫൻ

പെസഹാക്കാലം ആറാംവാരം ഞായറാഴ്ചത്തെ സുവിശേഷ ചിന്തകൾ
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 May 2021, 12:52