ആഗോള വിശ്വസാഹോദര്യ ദിനത്തിന്‍റെ ഔദ്യോഗിക ചിഹ്നം ആഗോള വിശ്വസാഹോദര്യ ദിനത്തിന്‍റെ ഔദ്യോഗിക ചിഹ്നം 

പ്രഥമ മാനവസഹോദര്യ ദിനം ഫെബ്രവരി 4 വ്യാഴം

അബുദാബി വിശ്വസാഹോദര്യ സമുന്നത കമ്മിറ്റിയുടെ നിർദ്ദേശം യുഎൻ അംഗീകരിച്ചു.

- ഫാദർ വില്യം  നെല്ലിക്കൽ 

അബുദാബിയിൽ തെളിഞ്ഞ
മാനവ സാഹോദര്യദിനം

2019 ഫെബ്രുവരി 4-ന് അബുദാബിയിൽ പാപ്പാ ഫ്രാൻസിസിന്‍റെയും ഈജിപ്തിലെ വലിയ ഇമാം, ഷെയിക് അബ്ദുൾ അത്-തയ്യീബിന്‍റെയും സാന്നിദ്ധ്യത്തിൽ ലോകത്തെ വിവിധ മതനേതാക്കൾ ചേർന്ന് ഒപ്പുവച്ച വിശ്വസഹോദര്യത്തിന്‍റെ പ്രഖ്യാപനത്തെ ആധാരമാക്കിയാണ് യുഎൻ മാനവസാഹോദര്യത്തിന്‍റെ അബുദാബി പ്രഖ്യാപനം നടന്നത്. അതു പഠിച്ചശേഷമാണ് ഫെബ്രുവരി 4 മാനവസാഹോദര്യദിനമായി ആചരിക്കുവാൻ ഐക്യരാഷ്ട്ര സഭ തീരുമാനിച്ചതെന്ന്, ഈജിപ്തിലെ വലിയ ഇമാമിന്‍റെ മുഖ്യ ഉപദേഷ്ടാവായിരുന്നതും, ഇപ്പോൾ ഈജിപ്തിന്‍റെ പരമോന്നത നീതിപീഠത്തിൽ ജഡ്ജായി സേവനമനുഷ്ഠിക്കുകയും  ചെയ്യുന്ന മഹമൂദ് അബ്ദുൽ സലേം വത്തിക്കാൻ വാർത്താവിഭാഗത്തിനും അഭിമുഖത്തിൽ വ്യക്തമാക്കി. ഫെബ്രുവരി 4-ന് ലോകം മാനവസാഹോദര്യദിനം ആഘോഷിക്കുമ്പോൾ ഐക്യരാഷ്ട്ര സഭയിൽ ആ തീരുമാനം നടപ്പാക്കുന്നതിൽ മുഖ്യപങ്കുവഹിച്ച വ്യക്തിയാണ് അബുദാബി വിശ്വസാഹോദര്യ സമുന്നത കമ്മിറ്റിയിലെ അംഗമായ ജഡ്ജ്, മഹമൂദ് അബ്ദുൽ സലേം.

വിശ്വസാഹോദര്യത്തിന്‍റെ സുവിശേഷം ഏറ്റുപറഞ്ഞുകൊണ്ട് 2020 ഒക്ടോബർ 4-ന് “എല്ലാവരും സഹോദരങ്ങൾ”  (Fratelli Tutti)  എന്ന ശീർഷകത്തിൽ പാപ്പാ ഫ്രാൻസിസ് തന്‍റെ മൂന്നാമത്തെ ചാക്രികലേഖനം പ്രകാശനംചെയ്ത അസ്സീസി പട്ടണത്തിലെ ചടങ്ങിൽ ജഡ്ജ് സലേം സന്നിഹിതനായിരുന്നു.

സാഹോദര്യത്തിന്‍റെ വഴിയിലെ
വലിയ കാൽവയ്പ്

എക്കാലവും മതത്തിന്‍റെ പേരിലുള്ള അക്രമപ്രവർത്തനങ്ങളെ അപലപിച്ചുകൊണ്ട് പാപ്പാ ഫ്രാൻസിസും ഈജിപ്തിലെ ഇമാം ഷെയിഖ് അഹമ്മദ് അൽ-തയ്യീബും അബുദാബിയിൽ വിവിധ മതനേതാക്കളുടെയും എമിറേറ്റ് രാഷ്ട്രങ്ങളുടെ തലവന്‍മാരുടെയും സാന്നിദ്ധ്യത്തിൽ പ്രകാശനംചെയ്ത ലോകസമാധാനത്തിനും സാഹോദര്യ ജീവിതത്തിനുമുള്ള ഉടമ്പടി സമകാലീന രാഷ്ട്രീയ സമൂഹത്തിന് വെളിച്ചമേകിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അബുദാബിയിൽ ഒപ്പുവച്ച വിശ്വസാഹോദര്യ പ്രഖ്യാപനത്തിന്‍റെ പ്രായോഗികമായ നടത്തിപ്പു നിരീക്ഷിക്കുകയാണെങ്കിൽ രാഷ്ട്രങ്ങൾ കൈകോർത്താൽ സാഹോദര്യത്തിന്‍റെ വഴികളിൽ വലിയ കാൽവയ്പുകൾ നടത്താൻ സാധിക്കുമെന്ന് തെളിഞ്ഞു കഴിഞ്ഞുവെന്ന് അബദൽ സലേം അഭിപ്രായപ്പെട്ടു. നിരവധി രാഷ്ട്രങ്ങൾ അബുദാബി സാഹോദര്യരേഖ ചർച്ചയാക്കുവാനും സഹിഷ്ണുതയും സഹവർത്തിത്വവുമാണ് ഇന്നത്തെ കാലഘട്ടത്തിന്‍റെ ആവശ്യമെന്നു ബോധ്യപ്പെടുവാനും ഇടയായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കോവിഡ് മഹാമാരിയിൽ ഉഴറിയ യാത്രികർക്കായി യു.എ.ഇ.യിൽ എമിറേറ്റ്സ് മാനവിക സഹായസമിതി സ്ഥാപിക്കുകയും   കുടിയേറ്റക്കാരോടും അഭയാർത്ഥികളോടും സഹാനുഭൂതിയോടെ സമീപിക്കുവാൻ  സമിതിയുടെ പ്രവർത്തനങ്ങൾ സഹായിക്കുന്നുണ്ടെന്നും  ജഡ്ജ് സലേം വെളിപ്പെടുത്തി.  മതവും വംശീയതയും ഉച്ചനീചത്വവുമല്ല, മാനവസഹോദര്യം ഒന്നുകൊണ്ടു മാത്രമേ എല്ലാവർക്കും കാലത്തിന്‍റെ വിപത്തായ കോവിഡ് മഹാമാരിയുടെ പ്രതിസന്ധിയെ അതിജീവിക്കുവാനാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 February 2021, 13:59