ഉറങ്ങുന്ന ജോസഫ്  ഉറങ്ങുന്ന ജോസഫ്  

പുതിയ നിയമത്തിലെ സ്വപ്നക്കാരന്‍ ജോസഫ്

പിതാവിന്‍റെ ഹൃദയത്തോടെ... patris Corde : എന്ന പേരില്‍ പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിച്ച അപ്പസ്തോലിക ലിഖിതത്തിലെ ചിന്താമലരുകള്‍ - ആദ്യഭാഗം :

ഒരുക്കിയത് ജോളി അഗസ്റ്റിനും ഫാദര്‍ വില്യം നെല്ലിക്കലും

യൗസേപ്പിതാവിന്‍റെ വര്‍ഷാചരണം


ആഗോളസഭയുടെ രക്ഷാധികാരിയായി വിശുദ്ധ യൗസേപ്പിനെ 9-Ɔο പിയൂസ് പാപ്പാ പ്രഖ്യാപിച്ചതിന്‍റെ 150-Ɔο വാര്‍ഷികം അവസരമാക്കിക്കൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് മനോഹരമായ ഈ അപ്പസ്തോലിക ലിഖിതം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മാത്രമല്ല 2020 ഡിസംബര്‍ 8, മുതല്‍ 2021 ഡിസംബര്‍ 8-വരെ ആഗോളസഭയില്‍ വിശുദ്ധ യൗസേപ്പിതാവിന്‍റെ വര്‍ഷമായി പ്രഖ്യാപിക്കുകയും ചെയ്തു. സിദ്ധനെ സംബന്ധിച്ച വളരെ വ്യക്തിപരമായ ധ്യാനങ്ങളാണ് അപ്പസ്തോലിക ലിഖിതം ഉള്‍ക്കൊള്ളുന്നതെന്ന് പാപ്പാ ഫ്രാന്‍സിസ് തന്നെ സാക്ഷ്യപ്പെടുത്തുന്നു. ചിന്താമലരുകള്‍ക്ക് കാതോര്‍ക്കാം.

1.  പിതാവിന്‍റെ ഹൃദയത്തോടെ
നാലു സുവിശേഷങ്ങളിലും ''യൗസേപ്പിന്‍റെ പുത്രന്‍'' എന്ന് പരാമര്‍ശിക്കപ്പെടുന്ന യേശുവിനെ യൗസേപ്പ് സ്‌നേഹിച്ചത് ഒരു പിതാവിന്‍റെ ഹൃദയത്തോടെയായിരുന്നു. യൗസേപ്പിനെക്കുറിച്ച് കൂടുതല്‍ പറഞ്ഞിരിക്കുന്ന രണ്ടു സുവിശേഷകന്മാരായ മത്തായിയും ലൂക്കായും വളരെ കുറഞ്ഞ വാക്കുകളിലാണ് അദ്ദേഹത്തെ വെളിപ്പെടുത്തുന്നത്. എങ്കിലും ദൈവതിരുവുള്ളം അദ്ദേഹത്തെ ഭരമേല്‍പ്പിച്ച ദൗത്യവും എങ്ങനെയുള്ള പിതാവായിരുന്നു അദ്ദേഹമെന്നതും ഉള്‍ക്കൊള്ളുവാന്‍ അവ ധാരാളം മതിയാകും. മറിയവുമായി വിവാഹം നിശ്ചയിക്കപ്പെട്ട സാധാരണക്കാരനായ ഒരു മരപ്പണിക്കാരനായിരുന്നു യൗസേപ്പ് എന്ന് നമുക്കറിയാം. അദ്ദേഹം നീതിമാനായിരുന്നു. (മത്തായി 1:19). നാലു സ്വപ്നങ്ങളിലൂടേയും നിയമത്തിലൂടെയും അദ്ദേഹത്തിനു വെളിപ്പെട്ട ദൈവേച്ഛ നിവര്‍ത്തിക്കാന്‍ സദാ സന്നദ്ധനുമായിരുന്നു. നസ്രത്തില്‍നിന്ന് ബെത്‌ലഹേമിലേക്കുള്ള സുദീര്‍ഘവും പരിക്ഷീണവുമായ യാത്രയ്ക്കുശേഷം വേറൊരു സ്ഥലവും ലഭ്യമല്ലാതെ വന്നപ്പോള്‍ കാലിത്തൊഴുത്തില്‍ ജാതനായ മിശിഹായെ അദ്ദേഹം കണ്ടു, പരിചരിച്ചു. ഇസ്രയേല്‍ ജനതയെയും വിജാതിയരെയും പ്രതിനിധാനംചെയ്ത ഇടയന്മാരും പൂജരാജാക്കളും ദിവ്യശിശുവിനെ ആരാധിച്ചതിനും അദ്ദേഹം സാക്ഷിയായി.

2.  പേരു നല്കിയ വളര്‍ത്തു പിതാവ്
മാലാഖമാര്‍ വെളിപ്പെടുത്തിയ “യേശു” എന്ന നാമം ശിശുവിനു നിയമാനുസൃതമായി നല്കാന്‍ അവന്‍റെ പിതാവായ യൗസേപ്പ് ധൈര്യം കാണിച്ചു. ''ജനങ്ങളെ അവരുടെ പാപങ്ങളില്‍നിന്ന് അവന്‍ മോചിപ്പിക്കുമെന്നതിനാല്‍ അവനെ നീ യേശുവെന്ന് വിളിക്കണം.''  നമുക്ക് അറിയാവുന്നപോലെ, പ്രാചീന ജനതകളെ സംബന്ധിച്ചിടത്തോളം, ഉല്‍പ്പത്തി പുസ്തകത്തില്‍ ആദം ചെയ്തതുപോലെ ഒരു വസ്തുവിനെയോ വ്യക്തിയെയോ പേരു വിളിക്കുന്നത് ഒരാള്‍ക്ക് അതിനോടുള്ള തന്‍റെ ബന്ധം ഊട്ടിയുറപ്പിക്കുന്ന നടപടിയാണ്.

3. കുടിയേറിയ തിരുക്കുടുംബം
യേശുവിന്‍റെ ജനനത്തിന് നാല്‍പ്പതു നാളുകള്‍ക്കുശേഷം യൗസേപ്പും മറിയവും ദേവാലയത്തില്‍വന്ന് ശിശുവിനെ ദൈവത്തിനു സമര്‍പ്പിച്ചു. യേശുവിന്‍റെയും അവന്‍റെ മാതാവിനെയും കുറിച്ചുള്ള ശിമയോന്‍റെ പ്രവചനം അവിടെവെച്ച് അവര്‍ വിസ്മയത്തോടെ ശ്രവിച്ചു. ഹേറോദേസില്‍നിന്ന് യേശുവിനെ രക്ഷിക്കാന്‍ യൗസേപ്പ് ഈജിപ്തിലേയ്ക്കു പലായനംചെയ്ത് ഒരു കുടിയേറ്റക്കാരനായി വസിച്ചു. സ്വന്തം രാജ്യത്തേക്ക് തിരിച്ചെത്തിയതിനുശേഷം ജെരൂസലേം ദേവാലയത്തില്‍നിന്നും തന്‍റെ പൂര്‍വ്വികരുടെ നഗരമായ ബെത്‌ലഹേമില്‍നിന്നും വളരെ ദൂരെ ഗലീലിയിലെ നസ്രത്ത് എന്ന ചെറുഗ്രാമത്തില്‍ അദ്ദേഹം കുടുംബത്തോടെ അജ്ഞാതവാസം നയിച്ചു. ''ഒരു പ്രവാചകനും ഉയരാത്ത നാട്'', ''നല്ലതെന്തെങ്കിലും നസ്രത്തില്‍നിന്നു വരുമോ'' എന്നിങ്ങനെയൊക്കെയാണ് അതിനെക്കുറിച്ച് പറയപ്പെട്ടിരുന്നത്. യെരുശലേമിലേക്കുള്ള തീര്‍ത്ഥാടനത്തിനിടയില്‍ യൗസേപ്പിനും മറിയത്തിനും പന്ത്രണ്ടു വയസ്സുകാരനായ യേശുവിനെ നഷ്ടമായി. ഉല്‍ക്കണ്ഠയോടെ അവനെ തിരഞ്ഞപ്പോള്‍ ദേവാലയത്തില്‍ നിയമജ്ഞരുമായി തര്‍ക്കിക്കുന്ന നിലയില്‍ അവിടുത്തെ കണ്ടെത്തുകയുണ്ടായി. മറിയത്തിനു പുറമെ, അവളുടെ ഭര്‍ത്താവായ യൗസേപ്പല്ലാതെ വേറൊരു വിശുദ്ധനും സഭാ ലിഖിതങ്ങളില്‍ ഇത്രയേറെ സ്ഥാനം പിടിച്ചിട്ടില്ല.

4. മുന്‍സഭാദ്ധ്യക്ഷന്മാരും യൗസേപ്പിതാവും
രക്ഷാകര ചരിത്രത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്‍റെ കേന്ദ്രസ്ഥാനം വിലയിരുത്തുന്നതിനായി തന്‍റെ പൂര്‍വ്വസൂരികള്‍ സുവിശേഷ വചനങ്ങള്‍ നല്‍കുന്ന പരിമിതമായ വിവരണങ്ങളില്‍ വളരെയധികം വിചിന്തനം നടത്തിയിട്ടുള്ളത് പാപ്പാ ഫ്രാന്‍സിസ് ഈ ലിഖിതത്തില്‍ ഏറ്റുപറയുന്നു. വാഴ്ത്തപ്പെട്ട 9-Ɔο പിയൂസ് പാപ്പാ അദ്ദേഹത്തെ ''കത്തോലിക്കാ സഭയുടെ രക്ഷാധികാരിയായി'' പ്രഖ്യാപിച്ചു. ധന്യനായ 12-Ɔο പിയൂസ് അദ്ദേഹത്തെ തൊഴിലാളികളുടെ രക്ഷാധികാരിയായി നിര്‍ദ്ദേശിച്ചു. വിശുദ്ധ ജോണ്‍പോള്‍ 2-Ɔമന്‍ അദ്ദേഹത്തെ ''രക്ഷകന്‍റെ സംരക്ഷകനാ''യാണ് വിശേഷിപ്പിച്ചത്. ''ഭാഗ്യമരണത്തിന്‍റെ മദ്ധ്യസ്ഥനാ''യി വിശുദ്ധ യൗസേപ്പിനെ ഇന്നും വിശ്വാസികള്‍ സാര്‍വ്വലൗകികമായി വണങ്ങുന്നു.

5. പാപ്പാ ഫ്രാന്‍സിസിന്‍റെ വ്യക്തിപരമായ ചിന്തകള്‍
1870 ഡിസംബര്‍ 8ന് വാഴ്ത്തപ്പെട്ട 9-Ɔο പിയൂസ് പാപ്പാ അദ്ദേഹത്തെ ''കത്തോലിക്കാ സഭയുടെ രക്ഷാധികാരിയായി പ്രഖ്യാപിച്ചതിന് 150 വര്‍ഷങ്ങള്‍ക്കുശേഷം ഇപ്പോള്‍, മാനുഷികാനുഭവങ്ങളോടു ചേര്‍ന്നുനില്‍ക്കുന്ന വിശുദ്ധ യൗസേപ്പിന്‍റെ അസാധാരണ വ്യക്തിത്വത്തെക്കുറിച്ച് തന്‍റെ വ്യക്തിപരമായ ചില ചിന്തകളാണ് പങ്കുവെയ്ക്കുന്നത്. യേശു പറയുംപോലെ, ''ഹൃദയം നിറഞ്ഞു കവിയുമ്പോഴാണ് അധരങ്ങള്‍ സംസാരിക്കുന്നത്.'' മഹാമാരിയുടെ ഈ മാസങ്ങളില്‍ നാം അനുഭവിക്കുന്ന പ്രതിസന്ധിയുടെ മദ്ധ്യത്തില്‍ ഇതിനായുള്ള തന്‍റെ ആഗ്രഹം വര്‍ദ്ധിച്ചതായും പാപ്പാ പറയുന്നു. നാം പലപ്പോഴും അവഗണിക്കുന്ന സാധാരണ ജനങ്ങളുമായി നമ്മുടെ ജീവിതം എന്തുമാത്രം ഇഴചേര്‍ന്നിരിക്കുന്നുവെന്നും അവര്‍ എങ്ങനെ നമ്മെ തുണയ്ക്കുന്നുവെന്നും വെളിപ്പെടുത്തുന്നതാണ് ഈ ലിഖിതം.

6. ജീവസമര്‍പ്പണത്തിലെ അണിയറക്കാര്‍
പത്രങ്ങളുടെ തലക്കെട്ടുകളിലോ, ടെലിവിഷന്‍ പരിപാടികളിലോ കാണപ്പെടാത്ത അജ്ഞാതരായ ഏറെ മനുഷ്യര്‍ നമ്മുടെ ചരിത്രത്തിന്‍റെ നിര്‍ണ്ണായകമായ സംഭവങ്ങളെ രൂപപ്പെടുന്നുണ്ട്, പ്രത്യേകിച്ച് ഈ മഹാമാരിയുടെ കാലത്ത്. ഡോക്ടര്‍മാര്‍, നെഴ്‌സുമാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, സന്നദ്ധസേവകര്‍, ശുചീകരണ തൊഴിലാളികള്‍ തുടങ്ങി പുരോഹിതരും സന്ന്യസ്തരും ഉള്‍പ്പെടെ അസംഖ്യം ജനങ്ങള്‍ സേവനത്തിന്‍റെ മുന്നണിയിലുണ്ട്. ഉത്തരവാദിത്വങ്ങള്‍ പങ്കുവെച്ചുകൊണ്ട് ക്ഷമയോടെയും പ്രത്യാശയോടെയും എന്തുമാത്രം ആളുകളാണ് സേവന സന്നദ്ധരായിരിക്കുന്നത്. പ്രശ്‌ന സമയങ്ങളില്‍ വഴികാട്ടിയായും തുണയായും അദൃശ്യസാന്നിദ്ധ്യമായും ആരാലും ശ്രദ്ധിക്കപ്പെടാതെ കടന്നുപോകുന്ന ഈ വ്യക്തികളില്‍ ഓരോരുത്തരിലും നമുക്ക് വിശുദ്ധ യൗസേപ്പിനെ കണ്ടെത്താം. അതിനാല്‍ രക്ഷാകര ചരിത്രത്തിന്‍റെ നിഴലില്‍ നില്‍ക്കുകയോ പ്രത്യക്ഷീഭവിക്കകുകയോ ചെയ്യാത്ത ഒരാള്‍ക്കുപോലും അതുല്യമായ ഒരു പങ്ക് ദൈവികജീവനില്‍ ഉണ്ടെന്ന് വിശുദ്ധ യൗസേപ്പ് ഈ ഒരു വര്‍ഷത്തില്‍ നമ്മെ പ്രത്യേകമായി ഓര്‍മ്മിപ്പിക്കുന്നു.

7. സ്നേഹനിധിയായ പിതാവ്
യേശുവിന്‍റെ പിതാവും മറിയത്തിന്‍റെ ഭര്‍ത്താവുമാണെന്നതാണ് വിശുദ്ധ യൗസേപ്പിന്‍റെ മഹത്വം. ''രക്ഷാകര പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി'' അദ്ദേഹം സ്വയം സമര്‍പ്പിച്ചുവെന്ന് വിശുദ്ധ ക്രിസോസ്റ്റമിന്‍റെ വാക്കുകള്‍ സ്ഥിരപ്പെടുത്തുന്നു.  മനുഷ്യാവതാര രഹസ്യത്തിന്‍റെയും അതിന്‍റെ രക്ഷാകര ഉദ്ദേശ്യത്തിന്‍റെയും പൂര്‍ത്തീകരണത്തിനായി തന്‍റെ ജീവിതം ത്യാഗോജ്ജ്വലമാക്കിയാണ് വിശുദ്ധ യൗസേപ്പ് പിതാവെന്ന കര്‍ത്തവ്യം നിര്‍വ്വഹിച്ചതെന്ന് വിശുദ്ധ പോള്‍ ആറാമന്‍ പാപ്പാ ചൂണ്ടിക്കാട്ടുന്നുണ്ട്. തന്‍റെ ജീവിതവും പ്രവൃത്തിയും തിരുക്കുടുംബത്തിനായി സമര്‍പ്പിച്ചുകൊണ്ട് അദ്ദേഹം കുടുംബനാഥനായി വര്‍ത്തിച്ചു.

രക്ഷാകര ചരിത്രത്തിലുള്ള അദ്ദേഹത്തിന്‍റെ പങ്കിനെ കൃതജ്ഞതാപൂര്‍വ്വം ഓര്‍ത്തുകൊണ്ട് ക്രൈസ്തവ ജനത വിശുദ്ധ യൗസേപ്പിനെ ഒരു പിതാവായാണ് ആരാധിക്കുന്നത്. അദ്ദേഹത്തിന്‍റെ നാമം വഹിക്കുന്ന എണ്ണമറ്റ ദേവാലയങ്ങളും മതസ്ഥാപനങ്ങളും സന്ന്യാസ സമൂഹങ്ങളും ഇതിന് തെളിവാണ്. അദ്ദേഹത്തോടുള്ള ഭക്തി ആവേശത്തോടെ ഹൃദയത്തിലേറ്റിയവരാണ് അസംഖ്യം വിശുദ്ധാത്മാക്കള്‍. ഉദാഹരണത്തിന്, യൗസേപ്പിനോടുള്ള ഭക്തിയാല്‍ പ്രാര്‍ത്ഥിക്കുന്നതെന്തും നേടിയെടുക്കുംവിധം അദ്ദേഹത്തെ വഴികാട്ടിയും മദ്ധ്യസ്ഥനുമായി സ്വീകരിച്ച വിശുദ്ധയാണ് ആവിലയിലെ അമ്മ തെരേസ.

എല്ലാ പ്രാര്‍ത്ഥനാ പുസ്തകങ്ങളിലും വിശുദ്ധ യൗസേപ്പിന് സവിശേഷ സ്ഥാനമുണ്ട്. പരമ്പരാഗതമായി മാര്‍ച്ച് മാസം അദ്ദേഹത്തിന്‍റെ വണക്കത്തിനായി സമര്‍പ്പിച്ചു വരികയും എല്ലാ ബുധനാഴ്ചകളിലും പ്രത്യേക പ്രാര്‍ത്ഥന നടത്തുകയും ചെയ്തുവരുന്നു. ഫറവോ ചക്രവര്‍ത്തിയോട് ഈജിപ്തുകാര്‍ അന്നത്തിനായി യാചിച്ച ക്ഷാമകാലത്തെ  ഓര്‍മ്മപ്പെടുത്തുന്നതാണ് വിശുദ്ധ യൗസേപ്പിനോടുള്ള സ്തുതിയായി ചൊല്ലുന്ന ''ജോസഫിന്‍റെ പക്കല്‍ പോകുവിന്‍'' Ite ad Joseph എന്ന പ്രാര്‍ത്ഥന. ''ജോസഫിന്‍റെ അടുക്കല്‍ പോകുവിന്‍, അയാള്‍ പറയുന്നത് ചെയ്യുവിന്‍'' എന്ന് ഫറവോ പ്രതിവചിച്ചതായി ഉല്‍പ്പത്തി പുസ്തകം പറയുന്നു. ദാവീദിന്‍റെ വംശപരമ്പരയിലെ അനന്തരഗാമി എന്ന നിലയില്‍ രക്ഷകന്‍റെ പിതൃസ്ഥാനത്തിന് അര്‍ഹനായ വിശുദ്ധ യൗസേപ്പ് പഴയ നിയമത്തിനും പുതിയ നിയമത്തിനും ഇടയിലെ ദശാസന്ധിയില്‍ നിര്‍ണായക കണ്ണിയാണ്.

8. ആര്‍ദ്രഹൃദയനായ പിതാവ്
ദൈവികവും മാനുഷികവുമായ ഗുണങ്ങളിലും പ്രായത്തിലും അറിവിലും യേശു അനുദിനം വളരുന്നത് യൗസേപ്പ് കണ്ടു. അദ്ദേഹം യേശുവിന് നല്‍കിയത് ഇസ്രായേലിന് ദൈവം ചെയ്തതു പോലെയാണ്. അവന്‍റെ കൈപിടിച്ച് അദ്ദേഹം അവനെ നടക്കാന്‍ പഠിപ്പിച്ചു. ഒരു പിതാവ് കുഞ്ഞിനെ വളര്‍ത്തുംപോലെ കുനിഞ്ഞ് അവന്‍റെ കവിളില്‍ തലോടുകയും അവനെ ഊട്ടുകയും ചെയ്തു.

ദൈവത്തിന്‍റെ ആര്‍ദ്രമായ സ്‌നേഹമാണ് യേശു യൗസേപ്പില്‍ കണ്ടത്. തന്‍റെ മക്കളോട് പിതാവിന് അലിവുള്ളതുപോലെ, തന്നെ ഭയപ്പെടുന്നവരുടെമേല്‍ ദൈവത്തിനും അലിവുണ്ടാകും.
ആര്‍ദ്രഹൃദയനാണ് ഇസ്രായേലിന്‍റെ ദൈവമെന്ന് സങ്കീര്‍ത്തനങ്ങള്‍ പ്രാര്‍ത്ഥനയായ് ദേവാലയത്തില്‍ ഉരുവിടുമ്പോള്‍ യൗസേപ്പ് വീണ്ടും വീണ്ടും ഓര്‍ത്തുകാണും. ''തന്‍റെ എല്ലാ സൃഷ്ടികളുടെയുംമേല്‍ അലിവുള്ളവനും എല്ലാവര്‍ക്കും നല്ലവനുമാണ് ദൈവം''.  നമ്മുടെ നല്ല വശങ്ങളിലൂടെയാണ് ദൈവം പ്രവര്‍ത്തിക്കുകയെന്ന് നാം പലപ്പോഴും ചിന്തിക്കുമെങ്കിലും, നമ്മുടെ ദൗര്‍ബല്യങ്ങളിലൂടെയാണ് ദൈവത്തിന്‍റെ പദ്ധതികള്‍ സാക്ഷാത്ക്കരിക്കപ്പെടുന്നത്.  നമ്മുടെ ദൗര്‍ബല്യങ്ങളെ കാണുവാനും ശപിക്കുവാനും തിന്മയുടെ ശക്തി നമ്മളെ പ്രേരിപ്പിക്കുമ്പോള്‍, പരിശുദ്ധാത്മാവ് അതിനെ ആര്‍ദ്രമായ സ്‌നേഹത്തോടെ വെളിച്ചത്തിലേക്ക് നയിക്കുന്നു. നമുക്കുള്ളിലെ ദൗര്‍ബല്യങ്ങളെ സ്പര്‍ശിക്കുവാനുള്ള ഏറ്റവും നല്ല മാര്‍ഗം ആര്‍ദ്രതയാണ്.

9. വിധേയനായ പിതാവ്
മറിയത്തിനോടു വെളിപ്പെടുത്തിയപോലെ ദൈവം യൗസേപ്പിനെയും അറിയിച്ചിരുന്നു. അവിടുത്തെ തിരുവുള്ളം അറിയിക്കാന്‍ പരിഗണിച്ചിരുന്ന ഒരു രീതി സ്വപ്നങ്ങള്‍ ഉപയോഗിച്ചായിരുന്നുവെന്ന് ബൈബിളിലും പ്രാചീന ജനതകള്‍ക്കിടയിലും കാണുന്നു. മറിയത്തിന്‍റെ നിഗൂഢമായ ഗര്‍ഭധാരണത്തില്‍ യൗസേപ്പും ആഴത്തില്‍ അസ്വസ്ഥനായിരുന്നു. പൊതുദൃഷ്ടിയില്‍ അവളെ അപമാനിതയാക്കാന്‍ അദ്ദേഹം ആഗ്രഹിക്കാതിരുന്നതിനാല്‍, രഹസ്യമായി മറിയത്തെ ഒഴിവാക്കുവാന്‍ തീരുമാനിച്ചു (മത്തായി 1:19).

ആദ്യസ്വപ്നത്തില്‍ മാലാഖ അദ്ദേഹത്തിന്‍റെ സന്നിഗ്ധാവസ്ഥയ്ക്ക് പരിഹാരം കാണാന്‍ സഹായിച്ചു. ''മറിയത്തെ നിന്‍റെ ഭാര്യയായി സ്വീകരിക്കുന്നതില്‍ ഭയപ്പെടേണ്ട, പരിശുദ്ധാത്മാവിനാലാണ് അവള്‍ ശിശുവിനെ ഗര്‍ഭം ധരിച്ചിരിക്കുന്നത്. അവള്‍ ഒരു പുത്രനെ പ്രസവിക്കും, നീവന് യേശുവെന്ന് പേരിടണം, അവന്‍ ജനങ്ങളെ അവരുടെ പാപങ്ങളില്‍നിന്ന് മോചിപ്പിക്കും'' (മത്തായി 1:2021). യൗസേപ്പ് തല്‍ക്ഷണം പ്രതികരിച്ചു. ''ഉറക്കമുണര്‍ന്നപ്പോള്‍ ദൈവത്തിന്‍റെ മാലാഖ കല്പിച്ചതുപോലെ യൗസേപ്പ് പ്രവര്‍ത്തിച്ചു.'' (മത്തായി 1:24). തന്‍റെ ക്ലേശങ്ങളെ മറികടക്കാന്‍ അനുസരണയാണ് അദ്ദേഹത്തെ സഹായിച്ചത്.

രണ്ടാമത്തെ സ്വപ്നത്തില്‍ മാലാഖ യൗസേപ്പിനോട് പറഞ്ഞു: ''എഴുന്നേറ്റ്, കുട്ടിയെയും അമ്മയെയുംകൊണ്ട് ഈജിപ്തിലേക്ക് രക്ഷപ്പെടൂ, ഞാന്‍ പറയുന്നതുവരെ അവിടെത്തന്നെ തുടരൂ. ശിശുവിനെ നശിപ്പിക്കാന്‍ ഹെറോദേസ് അന്വേഷിച്ചുകൊണ്ടിരിക്കയാണ്'' (മത്തായി 2:13). ഇതുമൂലമുള്ള കഷ്ടതകള്‍ പരിഗണിക്കാതെ യൗസേപ്പ് അനുസരിക്കാന്‍ തയ്യാറായി. ''എഴുന്നേറ്റ് രാത്രിയില്‍ത്തന്നെ ശിശുവിനെയും അമ്മയെയും കൂട്ടി ജോസഫ് ഈജിപ്തിലേക്ക് പോയി, ഹെറോദേസിന്‍റെ മരണംവരെ അവിടെ തുടര്‍ന്നു (മത്തായി 2:14-15) . സുരക്ഷിതമായി സ്വദേശത്തേക്ക് മടങ്ങാന്‍ അദ്ദേഹം മാലാഖയുടെ അറിയിപ്പിനായി ക്ഷമാപൂര്‍വ്വം ഈജിപ്തില്‍ കാത്തിരുന്നു.

മൂന്നാമത്തെ സ്വപ്നത്തില്‍, ശിശുവിനെ കൊല്ലാന്‍ അന്വേഷിച്ചിരുന്നവര്‍ മരണമടഞ്ഞതായി മാലാഖ പറഞ്ഞു. എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടി ഇസ്രായേല്‍ നാട്ടിലേക്ക് മടങ്ങാനും അദ്ദേഹത്തോട് ആജ്ഞാപിച്ചു. ഒരിക്കല്‍ക്കൂടി യൗസേപ്പ് അക്ഷരംപ്രതി അനുസരിച്ചു.

അഗസ്റ്റസ് ചക്രവര്‍ത്തിയുടെ ജനസംഖ്യാ കണക്കെടുപ്പിന് തന്‍റെ കുടുംബത്തിന്‍റെ ജന്മനഗരമായ ബത്‌ലഹേമിലേക്ക് നസ്രത്തില്‍നിന്ന് യൗസേപ്പ് നടത്തിയ ക്ലേശകരമായ യാത്ര ലൂക്കാ സുവിശേഷകന്‍ വിവരിക്കുന്നുണ്ട്. അവിടെ യേശു ജനിക്കുകയും മറ്റേതൊരു കുട്ടിയെയും പോലെ ചക്രവര്‍ത്തിയുടെ രേഖയില്‍ പേരു ചേര്‍ക്കുകയും ചെയ്തു. നിയമാനുസൃതമായ എല്ലാ നിര്‍ദ്ദേശങ്ങളും യേശുവിന്‍റെ മാതാപിതാക്കള്‍ പാലിച്ചുവെന്ന് വിശുദ്ധ ലൂക്കാ നമ്മോട് പ്രത്യേകം പറയുന്നുണ്ട്. ആദ്യജാതനെ ദൈവത്തിനായി സമര്‍പ്പിക്കുന്നതും, യേശുവിന്‍റെ ചേലാകര്‍മ്മവും മറിയത്തിന്‍റെ പ്രസവാനന്തര ശുദ്ധീകരണവും അവര്‍ സാമൂഹിക മുറപോലെ നിര്‍വ്വഹിച്ചു. കുടുംബനാഥന്‍ എന്നനിലയില്‍, മാതാപിതാക്കളെ അനുസരിക്കാന്‍ യൗസേപ്പ് യേശുവിനെ പഠിപ്പിച്ചു. നസ്രത്തിലെ അജ്ഞാതവാസ കാലത്ത്, പിതാവിന്‍റെ തിരുവുള്ളം നിറവേറ്റാന്‍ യേശുവിന് യൗസേപ്പിന്‍റെ ശിക്ഷണം ലഭിച്ചു.

ഇതെല്ലാം വ്യക്തമാക്കുന്നത് പിതാവെന്ന നിലയില്‍ യേശുവിന്‍റെ വ്യക്തിത്വത്തെയും ദൗത്യത്തെയും സഹായിക്കാന്‍ ദൈവത്താല്‍ നിയോഗിക്കപ്പെട്ടവനാണ് വിശുദ്ധ യൗസേപ്പ് എന്നാണ്. ഈ രീതിയില്‍ കാലത്തിന്‍റെ തികവില്‍ രക്ഷാകര ദൗത്യത്തിന്‍റെ മഹാരഹസ്യം ഉള്‍ക്കൊള്ളുകയും രക്ഷയുടെ സേവനത്തിനായി വിശുദ്ധ യൗസേപ്പ് വിശ്വസ്തനായി വര്‍ത്തിക്കയും ചെയ്തു. 

10. ഉപസംഹാരം
മഹാനായ ഈ വിശുദ്ധനോടുള്ള നമ്മുടെ സ്‌നേഹം വര്‍ദ്ധിപ്പിക്കുകയും, അദ്ദേഹത്തിന്‍റെ നന്മകളെയും സ്ഥൈര്യത്തെയും അനുകരിക്കാന്‍ നമ്മെ പ്രചോദിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ അപ്പോസ്തലിക ലിഖിതത്തിന്‍റെ ലക്ഷ്യം. വിശുദ്ധന്മാരുടെ ദൗത്യമെന്നത് അനുഗ്രഹങ്ങളും അത്ഭുതങ്ങളും നേടിത്തരിക മാത്രമല്ല, അബ്രഹാമിനെയും മോശയെയും യേശുവിനെയും പോലെ ദൈവത്തിനു മുന്നില്‍ നമുക്കായി മാദ്ധ്യസ്ഥം വഹിക്കുക എന്നുകൂടിയാണ്. ദൈവത്തിനോട് നമുക്കായി വാദിക്കുന്ന, എല്ലായിപ്പോഴും നമുക്കായി ഇടപെടുവാന്‍ തയ്യാറായി ജീവിച്ച യേശുവിനെപ്പോലെയാണ് തീര്‍ച്ചയായും വിശുദ്ധന്മാരുടെ ദൗത്യവും. ''എന്നെ അനുഗമിക്കുക'' എന്ന് വിശുദ്ധ പൗലോസ് വ്യക്തമായി പറയുന്നുണ്ട് (കൊറീന്ത്യര്‍ 1, 4:16) അര്‍ത്ഥഗര്‍ഭമായ മൗനത്തിലൂടെ വിശുദ്ധ യൗസേപ്പും പറയുന്നത് അതുതന്നെയാണ്, ''എന്നെ അനുഗമിക്കുക''!

നിരവധി വിശുദ്ധന്മാരുടെയും വിശുദ്ധകളുടെയും ദൃഷ്ടാന്തം മുന്‍നിര്‍ത്തി വിശുദ്ധ അഗസ്റ്റിന്‍ സ്വയം ചോദിച്ചു ''അവര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത് നിനക്കും ചെയ്യാനാവില്ലേ?'' അങ്ങനെ അദ്ദേഹം തന്‍റെ സുദൃഢമായ മനഃപരിവര്‍ത്തനത്തിലേക്ക് നീങ്ങി. അപ്പോള്‍ അദ്ദേഹം അത്ഭുതപ്പെട്ടു: ''ചിരപുരാതനവും, നിത്യനൂതനവുമായ സൗന്ദര്യമേ, നിന്നെ സ്‌നേഹിക്കാന്‍ ഞാന്‍ എത്ര വൈകി...?!''  അതിനാല്‍, വിശുദ്ധ യൗസേപ്പിനോട് നമ്മള്‍ ചോദിക്കേണ്ടത് അനുഗ്രഹങ്ങളുടേയും അനുഗ്രഹമായ ഒന്നാണ്: നമ്മുടെ മനഃപരിവര്‍ത്തനം...!!

11.  യൗസേപ്പിതാവിനോടു നമുക്കു പ്രാര്‍ത്ഥിക്കാം
രക്ഷകന്‍റെ കാവല്‍ക്കാരനേ, സ്വസ്തീ!
കന്യാമറിയത്തിന്‍റെ അനുഗൃഹീതനായ ഭര്‍ത്താവേ,
അങ്ങയെ ആണല്ലോ തന്‍റെ ഏകജാതനു സംരക്ഷകനായി ദൈവം ഭരമേല്‍പ്പിച്ചത്. അങ്ങിലാണല്ലോ മറിയം വിശ്വാസമര്‍പ്പിച്ചത്.
അങ്ങയോടൊപ്പമാണല്ലോ ക്രിസ്തു മനുഷ്യനായ് വളര്‍ന്നത്.
അനുഗൃഹീതനായ യൗസേപ്പിതാവേ, ഞങ്ങള്‍ക്കും അങ്ങു പിതാവാകണമേ! ജീവിതപാതയില്‍ ഞങ്ങളെ നയിക്കണമേ!
അനുഗ്രഹവും കരുണയും ധൈര്യവും ഞങ്ങള്‍ക്കായ് നേടിത്തരണമേ,
എല്ലാ തിന്മയില്‍നിന്നും ഞങ്ങളെ കാത്തുപാലിക്കണമേ!  ആമേന്‍.

ആന്‍റെണി ഐസക്സും സ്മിത ആലപ്പുഴയും സംഘവും ആലപിച്ചഗാനം. രചന ഫാദര്‍ ജോസഫ് മനക്കില്‍, സംഗീതം ജെറി അമല്‍ദേവ്.

പിതാവിന്‍റെ ഹൃദയത്തോടെ... patris Corde : എന്ന പേരില്‍ പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിച്ച അപ്പസ്തോലിക ലിഖിതത്തിലെ ചിന്താമലരുകള്‍ - ആദ്യഭാഗം.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 January 2021, 14:30