ദൈവം മനുഷ്യജീവിതത്തില്‍ ഇടപെടുന്ന കാലം
- ഫാദര്‍ ആന്‍റോ കണ്ണമ്പുഴ വി.സി.
1. ഒരു വ്യാധിയുടെ നടുവിലെ ക്രിസ്തുമസ്
2020 ലെ യേശുവിന്‍റെ പിറവി തിരുനാളിനെ വരവേല്‍ക്കാനായി ദൈവവചനം സ്വീകരിച്ചു കൊണ്ട് “ നമ്മളൊരുങ്ങുകയാണ്. ഈ ക്രിസ്തുമസ് വളരെയധികം പ്രത്യേകതകളുള്ളതാണ്. അനിശ്ചിതത്വത്തിന്‍റെ നടുവിലാണ് ഈ ക്രിസ്തുമസിനെ നമ്മള്‍ വരവേല്‍ക്കാന്‍ ഒരുങ്ങുന്നത്. ചരിത്രത്തെ കീറി മുറിച്ചു, കൊറോണ എന്ന പകര്‍ച്ചവ്യാധി. ഈ വ്യാധിയുടെ നടുവിലാണ് ക്രിസ്തുമസിനെ നമ്മള്‍ സ്വീകരിക്കുന്നത്. ഈ അനിശ്ചിത്വത്തിന്‍റെ നടുവില്‍ ക്രിസ്മസിനെ നാം വരവേല്‍ക്കണ്ടത് എങ്ങിനെയാണ്? വിശുദ്ധ മത്തായിയുടെ സുവിശേഷത്തില്‍ നാലാം അദ്ധ്യായത്തിലെ 12,13 തിരുവചനങ്ങള്‍ ” യോഹന്നാന്‍ ബന്ധനസ്ഥനായെന്ന് കേട്ടപ്പോള്‍ യേശു ഗലീലി യിലേയ്ക്ക് പിന്‍വാങ്ങി. അവന്‍ നസ്രത്ത് ” വിട്ട് സെബുലൂണിന്‍റെയും നഫ്ത്താലിയുടെയും അതിര്‍ത്തിയിൽ സമുദ്ര തീരത്തുള്ള കഫര്‍ണാമില്‍ ചെന്നു പാര്‍ത്തു.
ക്രിസ്തുമസ്സിന്‍റേതാണ് ഈ വചനചിന്തയെങ്കിലും ഈശോയുടെ ശുശ്രൂഷയുടെ ആരംഭത്തിന്‍റെ ഒരു വചന ഭാഗമാണ് നമ്മള്‍ ശ്രവിച്ചത്. സെബിലൂണിന്‍റെയും നഫ്ത്താലിയുടെയും അതിര്‍ത്തിയില്‍ സമുദ്ര തീരത്തുള്ള കഫര്‍ണാം. ഈശോ തന്‍റെ സുവിശേഷവേല ആരംഭിക്കുന്നത് കഫര്‍ണാമില്‍... ഗലീലിയുടെ പ്രത്യേകത, അരാജകത്വത്തിന്‍റെ നടുവിലാണ് ഈ ഗ്രാമം. അന്ധവിശ്വാസത്തിന്‍റെ നിറവാണ് ഈ ഗ്രാമം. ഒരു പ്രതീക്ഷയ്ക്കും വകയില്ലാത്ത വിധത്തില്‍ ദൈവത്തിന്‍റെ ജനം അസ്വസ്ഥരായി കഴിയുന്ന ഒരിടമാണ്. അരാജകത്വത്തിന്‍റെയും അന്ധവിശ്വാസത്തിന്‍റെയും അവിശ്വസ്ഥതയുടെയും നിറവിനെയാണ് അന്ധകാരമെന്ന് സുവിശേഷത്തില്‍ വിളിക്കുന്നത്. വചനം വൃക്തമാക്കിത്തരികയാണ്, ഈ അന്ധവിശ്വാസത്തിന്‍റെയും അരാജകത്വത്തിന്‍റെയും അവിശ്വസ്തതയുടെയും നിറവിലായിരിക്കുന്ന ഗലീലി, കഫര്‍ണാം പ്രദേശത്തേയ്ക്ക് ഈശോ, പ്രകാശമായവന്‍ കടന്നുവരികയാണ്.
2. പ്രത്യാശയോടെ പുല്‍ക്കൂടിനെ സമീപിക്കാം
ഏശയ്യാ പ്രവാചകന്‍റെ പ്രവചനത്തില്‍ നമ്മള്‍ ഇതേ തിരുവചനം തന്നെ ശ്രവിക്കുവാനായിട്ട് സാധിക്കും. വിപ്രവാസത്തില്‍ കഴിയുന്ന ഒരു ജനം പ്രതീക്ഷകള്‍ മുഴുവന്‍ നഷ്ടപ്പെട്ടവരാണ്. വിപ്രവാസത്തില്‍ കഴിയുന്ന ജനം തിരിച്ചുവരുമ്പോള്‍ പ്രത്യാശ മുഴുവന്‍ നഷ്ടപ്പെട്ടവരാണ്. അവിടെ ദൈവം ഇടപെടുന്നത് എങ്ങിനെയാണെന്നറിയാമോ? ഒരു പിതാവിന്‍റെ സ്‌നേഹമായിട്ട്. ഒരു ജീവിത പങ്കാളിയുടെ സ്‌നേഹമായിട്ട്. ഒരു നല്ല കൂട്ടുകാരന്‍റെ സ്നേഹമായിട്ട് ദൈവം ഇടപെടുന്നതാണ് ദൈവത്തിന്‍റെ കരുണയുടെ ചരിത്രമെങ്കില്‍ കാലഘട്ടം എന്തുമാകട്ടെ, ആരുടെ യെക്കെയോ കൈയ്യിലിരിപ്പു മൂലം വന്ന ഒരു കൊറോണ വ്യാധിയാകട്ടെ, അതില്‍ ഇതുവരെ നമ്മള്‍ വിജയം കണ്ടിട്ടില്ല എന്നത് എന്തുമാകട്ടെ. പ്രിയമുള്ള സഹോദരങ്ങളേ ദൈവത്തിന് ഇടപെടാന്‍ കഴിയുന്ന ഒരു കാലമാണിത് എന്നുള്ള തിരിച്ചറിവ് വാസ്തവത്തില്‍ ഒരു ക്രിസ്ത്യാനിക്ക് നല്‍കുന്നത് പ്രത്യാശ തന്നെയാണ്. അതിനാല്‍ ഈ കാലഘട്ടത്തിലെ ക്രിസ്തുമസ്സിനെ വരവേല്‍ക്കേണ്ടത്, ദൈവത്തിന് ഇടപെടാന്‍ കഴിയുമെന്നുള്ള വിശ്വാസം നല്‍കുന്ന പ്രത്യാശയിലായിരിക്കണം. നാം ഇതിനെ വരേവല്‍ക്കേണ്ടതാണ്.
3. പ്രത്യാശയുടെ വഴിയിലെ മൂന്നുഘടകങ്ങള്‍ :
ആ വരവേല്‍പ്പ് പ്രത്യാശയോടെ ആയിരിക്കുവാന്‍ സഹായകമാകുന്ന മൂന്ന് കാര്യങ്ങള്‍.
ആദ്യത്തേത്...
ലൂക്കാ സുവിശേഷത്തില്‍ ഒന്നാം അദ്ധ്യായത്തിലെ 58-Ɔο തിരുവചനം ; ” കര്‍ത്താവ് അവളോടു വലിയ കാരുണ്യം കാണിച്ചിരിക്കുന്നു എന്നു കേട്ട അയല്‍ക്കാരും ബന്ധുക്കളും അവളോടൊത്ത് ” സന്തോഷിച്ചു. ദൈവം ഇടപെടുമെന്നുള്ള ഉറപ്പ് നമുക്കുണ്ടെങ്കില്‍ ആ ഉറപ്പിനെ വിശ്വാസത്തിന്‍റെ കാഴ്ചയില്‍ നീ കാണുന്നു. എങ്കില്‍, വിശ്വാസം കാഴ്ചയാണല്ലോ. കാണാമറയത്തുള്ളത് കാണാനുള്ള കാഴ്ച്ചയാണ്.... കാണാമറയത്തുള്ളത് കാണാനുള്ള കാഴ്ച്ച. ദൈവം ഇടപെടുമെന്നുള്ള പ്രത്യാശയിലാണ് ഞാനും നിങ്ങളുമൊക്കെ ക്രിസ്തുമസിനെ വരവേല്‍ക്കുന്നതെങ്കില്‍, അതെനിക്ക് കാണാന്‍ കഴിയണം. ഞാനത് കാണുമ്പോഴാണ് വാസ്തവത്തില്‍ എന്നില്‍ സന്തോഷം നിറയുക. ദൈവം ഇടപെടുമെന്ന വിശ്വാസത്തിന്‍റെ കാഴ്ചയില്‍ ഞാന്‍ കാണുമ്പോള്‍ എന്നിലും വളരേണ്ടതാണ് സന്തോഷം. 2020 ലെ ഈ ക്രിസ്തുമസിനെ സന്തോഷത്തോടെ വരവേല്‍ക്കാന്‍ ദൈവത്തിന്റെ വചനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
രണ്ടാമത്തെ ഘടകം
ലൂക്കാ 1: 63-Ɔο തിരുവചനം; ” അവനൊരു എഴുത്തുപലക കൊണ്ടുവന്നു അതിലെഴുതി, യോഹന്നാന്‍ എന്നാണ് അവന്‍റെ പേര്. എല്ലാവരും അദ്ഭുതപ്പെട്ടു, എല്ലാവരും വിസ്മയിച്ചു. ദൈവം ഒരോ ദിവസത്തെയും സൃഷ്ടികര്‍മ്മം കഴിഞ്ഞപ്പോള്‍, വചനം പറയുകയാണ്. ദൈവം പറഞ്ഞു നന്നായിരിക്കുന്നു. അര്‍ത്ഥം എന്താണ്? ദൈവം താന്‍ സൃഷ്ടിച്ചതിനെ നോക്കി “നിന്നു വിസ്മയിച്ചു, അദ്ഭുതപ്പെട്ടു. അങ്ങിനെ എങ്കില്‍ ദൈവം ഇടപെടുമെന്ന് വിശ്വാസത്തിന്‍റെ കണ്ണുകളില്‍ നീ കണ്ടാൽ നിന്നില്‍ സന്തോഷം നിറയുക മാത്രമല്ല, രണ്ടാമത് നിനക്ക് വിസ്മയത്തോടെ നോക്കി നില്‍ക്കാന്‍ സാധിക്കും. വിശ്വാസത്തിന്‍റെ കണ്ണുകളില്‍ നിന്നില്‍ നിറയുന്ന മനോഭാവമാണ് വിസ്മയത്വം. ഇതില്‍ രണ്ടാമത്തെ ഭാവമാണ് നമുക്കു വേണ്ടത്. ദൈവം ഇടപെടും എന്ന് വിശ്വാസത്തിന്‍റെ കണ്ണുകളില്‍ നീ കാണുമ്പോള്‍ നീ നില്‍ക്കുന്നത് വിസ്മയത്തില്‍, അത്ഭുതത്തിന്‍റെ നിറവില്‍ നല്കുന്ന മനോഭാവം.
മൂന്നാമത്തെ ഘടകം
ലൂക്കാ തിരുവചനം 1 : 64-Ɔο തിരുവചനം; ” തല്‍ക്ഷണം അവന്‍റെ വായ തുറക്കപ്പെട്ടു, നാവ് സ്വതന്ത്രമായി. അവന്‍ ദൈവത്തെവാഴ്‌ത്തിക്കൊണ്ട് സംസാരിക്കാന്‍ തുടങ്ങി. അയല്‍ക്കാര്‍ക്കെല്ലാം ഭയമുണ്ടായി. ദൈവം ഇടപെടുമെന്ന് വിശ്വാസത്തിന്‍റെ കണ്ണുകളില്‍ നീ കാണുമ്പോള്‍ നിന്നില്‍ ഭയമുണ്ടാകുന്നു. എന്ത് ഭയം? ദൈവഭയം ഉണ്ടാകുന്നു. അങ്ങിനെയെങ്കിലോ ദൈവഭയം നിന്നില്‍ വന്നു ചേരുമെങ്കില്‍ മറ്റ് ഭയങ്ങള്‍ക്കൊന്നിനും സ്ഥാനം ഇല്ലാതായിത്തീരുന്നു. ദൈവഭയം, നമ്മില്‍ വന്നു ചേരുമ്പോള്‍ മറ്റ്, ഈ ലോകത്തിന്‍റെ ഒരു ശക്തികള്‍ക്കും നമ്മെ ഭയപ്പെടുത്താന്‍ കഴിയാത്ത നിര്‍ഭയത്വം വന്നുചേരുന്നു.
2020-ലെ ക്രിസ്തുമസിനെ നീ വരവേല്‍ക്കേണ്ടത് സന്തോഷത്തോടും വിസ്മയ ഭാവത്തോടും, നിര്‍ഭയത്വത്തോടെയും കൂടി ആയിരിക്കട്ടെ. കാരണം, ദൈവത്തിന് ഇടപെടാന്‍ കഴിയും. കാരണം ദൈവം കാരുണ്യവാനാണ്. എങ്കില്‍ വിശ്വാസത്തിന്‍റെ കണ്ണുകളില്‍ അത് കാണാന്‍ കഴിഞ്ഞാല്‍ പ്രിയമുള്ള സഹോദരി സഹോദരന്‍മാരേ ഈ ക്രിസ്തുമസിനെ നമുക്ക് ധൈര്യത്തോടും പ്രത്യാശയോടും കൂടെ വരവേല്‍ക്കുവാന്‍ സാധിക്കും. ഈ കൃപയ്ക്ക് ദൈവം നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. പുല്‍ക്കൂട്ടില്‍ നമുക്കായി പിറന്നു വീണ ദരിദ്രരില്‍ ദരിദ്രനായി പിറന്നുവീണു നമ്മെ സമ്പന്നരാക്കിയ ഈശോയുടെ കൃപ നമ്മളിലോരോരുത്തരുടെയും മേല്‍ സമൃദ്ധമായി ചൊരിയട്ടെ. ആമേന്‍.
--
സന്ദേശത്തിന് ആന്‍റോച്ചന് പ്രത്യേകം നന്ദിപറയുന്നു.
ഗാനം ആലപിച്ചത് ഗീതുവും രമേഷ് മുരളിയുമാണ്. രചന ഹരിപ്പാട് രാജേന്ദ്രന്‍, സംഗീതം ജെറി അമല്‍ദേവ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: