ആഗമനകാലം രണ്ടാംവാരം ആഗമനകാലം രണ്ടാംവാരം 

അനുതാപത്തോടെ ഹൃദയം തുറന്നാല്‍ ദൈവം വരാന്‍ മടിക്കില്ല

ആഗമനകാലം രണ്ടാംവാരം ഞായറാഴ്ചത്തെ സുവിശേഷചിന്തകള്‍ - ശബ്ദരേഖയോടെ... വിശുദ്ധ മര്‍ക്കോസ് 1, 1-18.

- ഫാദര്‍ ജസ്റ്റിന്‍ ഡോമിനിക്ക് നെയ്യാറ്റിന്‍കര

ആഗമനകാലം 2-Ɔοവാരം വചനചിന്തകള്‍

ആഗമന കാലത്തിലെ രണ്ടാം വാരത്തിലേയ്ക്ക് നാം പ്രവേശിക്കുന്ന ഈ ഞായറാഴ്ച ആശ്വാസത്തിന്‍റെയും പ്രത്യാശയുടേയും വചനങ്ങളാണ് നാം ശ്രവിക്കുന്നത്. "കർത്താവ് തന്‍റെ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ താമസം വരുത്തുന്നില്ല" എന്ന് രണ്ടാം വായനയിൻ നാം ശ്രവിക്കുന്ന വിശുദ്ധ പത്രോസ് അപ്പസ്തോലന്‍റെ വാക്കുകൾ, നിരവധിയായ നിയോഗങ്ങളുമായി ദിവ്യബലിയിൽ പങ്കെടുക്കുന്ന നമുക്ക് പ്രത്യാശപകരുന്നതാണ്. നാം അനുവദിക്കുകയാണെങ്കിൽ നമ്മുടെ ജീവിതത്തിൽ പ്രവർത്തിക്കുവാൻ ദൈവം ഒരിക്കലും വൈകുന്നില്ല. അനുതാപത്തിന്‍റെ സ്നാനം സ്വീകരിച്ച്, കർത്താവിന്‍റെ വഴികൾ നേരെയാക്കുവാൻ സുവിശേഷം നമ്മോട് ആവശ്യപ്പെടുകയാണിന്ന്. സുവിശേഷം ആവശ്യപ്പെടുന്ന ആ ജീവിത വഴികളെക്കുറിച്ച് അൽപ്പം ധ്യാനിക്കാം.

വിശുദ്ധ മർക്കോസിന്‍റെ സുവിശേഷത്തിലെ ഒന്നാമദ്ധ്യായത്തിലെ ആദ്യ തിരുവചനങ്ങളാണ് നാം ശ്രവിച്ചത്. വളച്ചുകെട്ടൊന്നുമില്ലാതെ താൻ അറിയിക്കുന്ന സദ്വാർത്തയ്ക്ക് വളരെ ലളിതമായ ഒരാമുഖം സുവിശേഷകൻ നൽകുന്നു - "ദൈവപുത്രനായ യേശുക്രിസ്തുവിന്‍റെ സുവിശേഷത്തിന്‍റെ ആരംഭം...."

2. സുവിശേഷം നൽകുന്ന മുഖ്യസന്ദേശം

"കർത്താവിന്‍റെ വഴിയൊരുക്കുവിൻ അവന്‍റെ പാത നേരെയാക്കുവിൻ" - ഇതാണ് ഇന്നത്തെ സുവിശേഷത്തിലെ മുഖ്യസന്ദേശം. ഏശയ്യാ പ്രവാചകന്‍റെ പുസ്തകത്തിലെ 40-Ɔο അദ്ധ്യായത്തിലെ 3-Ɔο വാക്യമാണിത്. ഇന്നത്തെ ഒന്നാം വായനയിൽ ഈ വചനം പൂർണ്ണമായും നാം ശ്രവിക്കുകയുണ്ടായി. പ്രവാസത്തിൽ കഴിഞ്ഞിരുന്ന ഇസ്രായേൽ ജനത്തിന് സന്തോഷവും പ്രതീക്ഷയും പ്രദാനംചെയ്യുവാൻ അരുൾ ചെയ്യപ്പെട്ട പ്രവാചക വാക്യങ്ങളെ ആവർത്തിച്ചുകൊണ്ട്, യേശു മനുഷ്യകുലത്തിന് മുഴുവൻ സന്തോഷവും പ്രതീക്ഷയും നൽകാൻ ജാതനായ, പ്രവാചകന്മാരിലൂടെ വെളിവാക്കപ്പെട്ട ദൈവപുത്രനായ മിശിഹായാണെന്ന് സുവിശേഷകൻ വ്യക്തമാക്കുന്നു. ദൈവം മനുഷ്യനുവേണ്ടി മനുഷ്യന്‍റെ ഇടയിലേയ്ക്ക് ഇറങ്ങിവരുവാൻ തെരഞ്ഞെടുത്ത പാതയാണ് ക്രിസ്തുമസ്. അതേസമയം, ദൈവത്തിനുവേണ്ടി മനുഷ്യൻ തെരഞ്ഞെടുക്കുന്നതാകട്ടെ അവന്‍റെ ജീവിതവഴികളുമാണ്.

3. ദൈവം വരുന്നത് മനുഷ്യന്‍റെ ജീവിത വഴികളിലൂടെ

വഴികളും, പാതകളും നമ്മുടെ നിത്യജീവിതത്തിൽ എത്രമാത്രം പ്രാധാന്യം അർഹിക്കുന്നുവെന്ന് നമുക്കറിയാം. അതിനെക്കാൾ പ്രധാനമാണ് ദൈവത്തിന് കടന്നുവരുവാൻ നാം ഒരുക്കുന്ന ജീവിതവഴി. കൊട്ടാര സമാനമായ ഒരാഡംബര ഭവനം പണിതുയർത്തിയിട്ട് ആ ഭവനത്തിലേയ്ക്ക് കടന്നു വരുവാൻ വഴിയില്ലങ്കിൽ എന്ത് പ്രയോജനം? മറ്റുള്ളവരുമായി ബന്ധമില്ലാതെ ആ ഭവനം വാസയോഗ്യമല്ലാതെയാകും. എത്ര ഉന്നതമായ സ്ഥാപനമാണെങ്കിലും വഴിയില്ലെങ്കിൽ ആ സ്ഥാപനം ജനസമ്പർക്കമില്ലാതെ അടച്ച് പൂട്ടേണ്ടിവരും. ആവശ്യക്കാരന് കടന്ന് വരുവാൻ വഴിയില്ലാത്ത ഒരു കച്ചവട കേന്ദ്രത്തിന്‍റെ അവസ്ഥ എന്താണെന്ന് നമുക്കറിയാം. ഇതു തന്നെയാണ് ദൈവത്തിന് ഇറങ്ങി വരുവാൻ വഴിയില്ലാത്ത മനുഷ്യജീവിതത്തിന്‍റെ അവസ്ഥയും. നമ്മുടെ ജീവിതത്തിൽ ദൈവത്തിന് വരുവാൻ വഴിയില്ലങ്കിൽ നാം ആത്മീയമായി നശിക്കുകയും, കാലക്രമേണ അത് നമ്മുടെ ഭൗതിക ജീവിതത്തെയും ബാധിക്കുകയും, അവസാനം നാം സംപൂർണ്ണ നാശത്തിലേയ്ക്ക് നിപതിയ്ക്കുകയും ചെയ്യും.  അഹങ്കാരത്തിന്‍റെ ആഘോഷങ്ങളോ, പാപത്തിന്‍റെ കുഴികളോ, വെറുപ്പ് സൃഷ്ടിക്കുന്ന തടസങ്ങളോ ദൈവത്തിനുവേണ്ടി നാം തീർത്ത സഞ്ചാര പാതയിലുണ്ടെങ്കിൽ അതിനെയെല്ലാം നേരെയാക്കുവാനും ആവശ്യമെങ്കിൽ പുതിയ പാതകൾ നിർമ്മിക്കുവാനുമുള്ള ഒരവസരമാണ് ഈ ആഗമനകാലം. ഓർമ്മിക്കുക, ദൈവം വരുന്നത് മേഘങ്ങൾക്കിടയിലൂടെയല്ല നമ്മുടെ ഓരോരുത്തരുടേയും ജീവിത വഴികളിലൂടെയുമാണ്.

4. സ്നാപക യോഹന്നാൻ എന്ന മാർഗദർശി

മരുഭൂമിയിൽ പ്രത്യക്ഷപ്പെടുന്ന ഒട്ടകരോമംകൊണ്ടുള്ള വസ്ത്രം ധരിച്ച സ്നാപക യോഹന്നാൻ ഈ ആഗമന കാലത്ത് നമുക്ക് നല്ലൊരു മാർഗ്ഗദർശിയാണ്. പഴയനിയമത്തിൽ മരുഭൂമി ഏകാന്തതയുമായി ബന്ധപ്പെട്ട ഒരു ഒറ്റപ്പെട്ട സ്ഥലമല്ല, മറിച്ച് ദൈവം തന്‍റെ ജനത്തിന് കല്പനകൾ നൽകി, അവരുമായി ഉടമ്പടിയുണ്ടാക്കിയ, ദൈവവും മനുഷ്യനുമായി സമാഗമിക്കുന്ന ഒരു സവിശേഷ സ്ഥലമാണ്.  ഈ മരുഭൂമിയിലേയ്ക്കാണ് യൂദയായിലേയും, ജറുസലേം പട്ടണത്തിലേയും നിവാസികൾ തങ്ങളുടെ ദൈനംദിന പ്രവർത്തികൾ ഉപേക്ഷിച്ച് സ്നാപക യോഹന്നാനെ കാണുവാൻ ഓടിയണയുന്നത്. ദൈവാനുഭവത്തിനും, ദൈവവചനം ശ്രവിക്കുന്നതിനും, ദൈവവുമായി സമാഗമിക്കുന്നതിനും, നാം ദേവാലയത്തിലേയ്ക്ക് വരുമ്പോഴും ഈ മരുഭൂമി അനുഭവത്തിലേയ്ക്ക് ക്ഷണിക്കപ്പെടുകയാണ്. മരുഭൂമിയിൽ മനുഷ്യൻ ദൈവത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എല്ലാ ലൗകീക സമ്പർക്കങ്ങളിൽ നിന്നും മാറിനിൽക്കുന്നു. പലപ്പോഴും ഈ ദൈവാനുഭവത്തെ സംരക്ഷിക്കുന്നതിനാണ് ദേവാലയത്തിൽ ഫോൺ ഉപയോഗിക്കരുത്, ദേവാലയത്തിൽ മാന്യമായ വസ്ത്രധാരണം വേണമെന്നൊക്കെ നിർദ്ദേശിക്കപ്പെടുന്നതും.

5. സ്നാപകയോഹന്നാൻ ദൗത്യം ആരംഭിക്കുന്നു

രക്ഷകനായ മിശിഹാ വരുന്നതിനുമുൻപ് സ്വർഗ്ഗത്തിലേയ്ക്ക് എടുക്കപ്പെട്ട ഏലിയാ പ്രവാചകൻ വീണ്ടും വരുമെന്ന് എല്ലാവരും വിശ്വസിച്ചിരുന്നു. അതുകൊണ്ടാണ് ഏലിയ ആഗ്നേയ രഥങ്ങളാൽ സ്വർഗ്ഗത്തിലേയ്ക്കെടുക്കപ്പെട്ട അതേ ജോർദ്ദാൻ നദിക്കരയിൽവച്ച് സ്നാപകയോഹന്നാൻ തന്‍റെ ദൗത്യമാരംഭിക്കുന്നത്. വളരെ ചുരുങ്ങിയ വാക്കുകളിൽ അതിശക്തമായ സന്ദേശം സ്നാപകയോഹന്നാൻ നൽകുകയാണ്: "എന്നെക്കാൾ ശക്തനായവൻ എന്‍റെ പിന്നാലെ വരുന്നു, കുനിഞ്ഞ് അവന്‍റെ ചെരുപ്പിന്‍റെ വള്ളികൾ അഴിക്കുവാൻ പോലും ഞാൻ യോഗ്യനല്ല". മത്സര്യത്തിന്‍റെയും, ഒന്നാമനാകുവാനുള്ള പരക്കം പാച്ചിലിന്‍റെയും ഈ ലോകത്ത് സ്നാപകൻ നൽകുന്ന എളിമയുടെ സന്ദേശം വളരെ പ്രസക്തമാണ്. മനുഷ്യജീവിതത്തിന്‍റെ എല്ലാ മേഖലകളിലും നമ്മുടെ ഇടയിൽ ആരാണ് വലിയവൻ? എന്ന ചോദ്യം ഉയരാറുണ്ട്. പിൽക്കാലത്ത് ക്രിസ്തുവിന്‍റെ ശിഷ്യന്മാർക്കിടയിൽപ്പോലും ഈ തർക്കമുണ്ടായി. ഇതേ ചോദ്യം നമ്മുടെ കൂട്ടായ്മകളിലും, ബന്ധങ്ങളിലും എന്തിനേറെ കുടുംബങ്ങളിലും ഉയർന്നു വരാറുണ്ട്. ഇതിന് ഉത്തരമായി എളിമയുടെ ഒരു വലിയ മാതൃക സ്നാപകയോഹന്നാൻ കണിച്ചുതരുന്നു. മറ്റെല്ലാ പുണ്യങ്ങളുടെയും താക്കോലാണ് എളിമ. തന്‍റെ അനുഗ്രഹങ്ങൾ വർഷിക്കുന്നതിനുമുമ്പ് ദൈവം മനുഷ്യഹൃദയത്തിന്‍റെ എളിമ കണ്ടറിയുന്നു. അതുകൊണ്ടാണ് അനുതാപത്തിന്‍റെ സ്നാനം സ്വീകരിച്ചവർക്കു മുമ്പിൽ സ്നാപകന്‍ സ്വയം എളിമപ്പെടുന്നത്.

6. സ്നാപകൻ പ്രഘോഷിക്കുന്ന യേശു

"എന്നെക്കാൾ ശക്തനായവൻ എന്‍റെ പിന്നാലെ വരുന്നു" എന്ന സ്നാപകന്‍റെ വാക്കുകൾ ഒന്നുകൂടി ഓർക്കാം. വാക്കുകളിൽനിന്ന് വ്യക്തമാണ് കടന്നുവരുവാനിരിക്കുന്നവന്‍റെ വലുപ്പം. ശക്തനാണ് യേശു. ആർദ്രതയാണ് അവിടുത്തെ ശക്തി. അതുകൊണ്ടാണ് അവിടുത്തേയ്ക്ക് ഹൃദയങ്ങളോട് സംസാരിക്കാൻ സാധിക്കുന്നത്. അവന്‍റെ ഭാഷ സൗമ്യമാണ്. അവനു മുൻപും പിൻപും വന്നവരുടെ സംസാരങ്ങൾ പുറമേ നിന്നും വരുന്ന ശബ്ദങ്ങളായി അനുഭവപ്പെടുന്നു. പക്ഷേ അവിടുത്തെ വാക്കുകൾ ആത്മാവിന്‍റെയുള്ളിൽ ആന്ദോളനം ഉണ്ടാക്കുന്നു. മനുഷ്യഹൃദയത്തിന്‍റെ അടിത്തട്ടിലാണ് അവരുടെ വാക്കുകൾ പ്രകമ്പനം കൊള്ളുന്നത്. ആ വാക്കുകളെ ഉൾക്കൊണ്ടവർക്ക് വെറുപ്പിന്‍റെയോ, വിദ്വേഷത്തിന്‍റെയോ ഭാഷ സംസാരിക്കാൻ പറ്റില്ല. അവരുടെ ചിന്തകളിൽ സാഹോദര്യത്തിന്‍റെ പൂവിടലുണ്ടാകും. അവരുടെ മനോഭാവങ്ങൾ കരുണയുടെ തെളിനീരുറവയായിരിക്കും. അവരുടെ പ്രവൃത്തികൾ ആർദ്രതയുടെ ആഘോഷമായിരിക്കും. യേശുവെന്ന സുവിശേഷം ഹൃദയത്തെ സ്പർശിക്കുമ്പോൾ ആർദ്രതയുടെ കെടാവിളക്കായി നമുക്കും തെളിഞ്ഞു നിൽക്കാൻ സാധിക്കും.

7. ഉപസംഹാരം

കൊറോണാ മഹാമാരിയുടെ കാലത്ത് ഫ്രാൻസിസ് പാപ്പാ നൽകിയ "എല്ലാവരും സഹോദരങ്ങൾ" എന്ന ചാക്രിക ലേഖനം നമ്മുടെ ജീവിതത്തിനും ഇന്നത്തെ ലോകത്തിനും വഴിവിളക്കാകണം. പരസ്പര സ്നേഹത്തിന്‍റെയും, കൂട്ടായ്മയുടെയും സുന്ദരലോകം സാധ്യമാകണമെങ്കിൽ എളിമയുടെ കനിവ് ഓരോ മനുഷ്യന്‍റെയും ജീവിതഭാഗമായി മാറണം. ക്രിസ്തുമസിന് ഉണ്ണിയേശുവിനെ നന്മുടെ ഹൃദയങ്ങളിൽ സ്വീകരിക്കുവാൻ തക്കവിധത്തിൽ നമുക്ക് നമ്മുടെ ജീവിതങ്ങളെ എളിമപ്പെടുത്താം. അങ്ങനെ നമ്മുടെ ജീവിതത്തിലേയ്ക്കുള്ള യേശുവിന്‍റെ പാതകൾ നേരെയാക്കാം.

ആമേൻ.

ആഗമനകാലം രണ്ടാംവാരം ഞായറാഴ്ചത്തെ സുവിശേഷചിന്തകള്‍.

ഗാനം ആലപിച്ചത് ജെറി അമല്‍ദേവിന്‍റെ സിങ് ഇന്ത്യാ (SingIndia) കോറസാണ്. രചന ആര്‍. കെ. ദാമോദരന്‍, സംഗീതം ജെറി അമല്‍ദേവ്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 December 2020, 12:59