എക്വദോറിലെ ക്വീത്തോ അതിരൂപതാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ റാവൂള്‍ വേലെ ചിറിബോഗ എക്വദോറിലെ ക്വീത്തോ അതിരൂപതാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ റാവൂള്‍ വേലെ ചിറിബോഗ 

എക്വദോറിലെ കര്‍ദ്ദിനാള്‍ വേലെ ചിറിബോഗ കാലംചെയ്തു

പാപ്പാ ഫ്രാന്‍സിസ് അനുശോചനം രേഖപ്പെടുത്തി.

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. ക്വീത്തോയുടെ മുന്‍-അതിരൂപതാദ്ധ്യക്ഷന്‍
തെക്കെ അമേരിക്കന്‍ രാജ്യമായ എക്വദോറിലെ ക്വീത്തോ അതിരൂപതാദ്ധ്യക്ഷനായിരുന്നു കര്‍ദ്ദിനാള്‍ വേലെ ചിറിബോഗ (86)  നവംബര്‍ 15-നാണ് അന്തരിച്ചത്. വാര്‍ദ്ധക്യസഹജമായ രോഗങ്ങള്‍മൂലം 86-Ɔമത്തെ വയസ്സിലായിരുന്ന അന്ത്യം. ക്വീത്തോയുടെ ഇപ്പോഴത്തെ മെത്രാപ്പോലീത്ത ആര്‍ച്ചുബിഷപ്പ് ആല്‍ഫ്രേദൊ മത്തേവൊ എസ്.ഡി.ബി.ക്ക് അയച്ച ടെലിഗ്രാം സന്ദേശത്തിലൂടെയാണ് കര്‍ദ്ദിനാള്‍ ചിറിബോഗയുടെ നിര്യാണത്തില്‍ പാപ്പാ ഫ്രാന്‍സിസ് അനുശോചനം രേഖപ്പെടുത്തിയത്.

2. പാപ്പായുടെ അനുശോചനം
സഭാസ്നേഹിയായ ഈ അജപാലകന്‍റെ നിര്യാണത്തില്‍ അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളെയും അജഗണങ്ങളെയും അനുശോചനവും പ്രാര്‍ത്ഥനയും അറിയിക്കണമെന്ന് പാപ്പാ അഭ്യര്‍ത്ഥിച്ചു. നീണ്ടകാല സഭാശുശ്രൂഷയില്‍ ദൈവത്തോടും സഹോദരങ്ങളോടും  ഏറെ വിശ്വസ്തനും ത്യാഗപൂര്‍ണ്ണനുമായിരുന്ന കര്‍ദ്ദിനാള്‍ ചിറിബോഗയ്ക്ക് കരുണാമയനായ ദൈവം നിത്യശാന്തി നല്കട്ടെ! നിത്യവിധിയാളനായ യേശു തന്‍റെ വിശ്വസ്തദാസനെ മഹത്വത്തിന്‍റെ കിരീടം അണിയിക്കുകയും ചെയ്യട്ടെയെന്നു പ്രാര്‍ത്ഥിച്ചുകൊണ്ടാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്.

3. ജീവിതരേഖ
1934-ല്‍ എക്വദോറിലെ റിയോബാംബയില്‍ ജനിച്ചു.
ചെറുപ്രായത്തിലെ ഡോണ്‍ബോസ്കോ സ്കൂളിലും, സലീഷ്യന്‍ സെമിനാരിയിലും ചേര്‍ന്നു പഠിച്ചു.
1957-ല്‍ വൈദികപട്ടം സ്വീകരിച്ചു. റിയോബാംബ രൂപതയിലെ വൈദികനായി സേവനംചെയ്തു.
1968-ല്‍ എക്വദോറിലെ ദേശീയ മെത്രാന്‍സമിതിയുടെ ഉപകാര്യദര്‍ശിയായി പ്രവര്‍ത്തിച്ചു.
1972-ല്‍ ഔസാഫാ രൂപതയുടെ മെത്രാനും ഗ്വായാക്വിലിന്‍റെ സഹായമെത്രാനുമായി.
1975-ല്‍ അസോഗ്വസ് രൂപതയുടെ മെത്രാനായി നിയമിക്കപ്പെട്ടു.
2003-ല്‍ ക്വീത്തോയുടെ മെത്രാപ്പോലീത്തയായി നിയമിതനായി.
വൈദികരുടെ രൂപീകരണത്തില്‍ ഇക്കാലയളവില്‍ കൂടുതല്‍ ശ്രദ്ധാലുവായി.
2010-ല്‍ മുന്‍പാപ്പാ ബെനഡിക്ട് 16-Ɔമന്‍ ആര്‍ച്ചുബിഷപ്പ് ചിറിബോഗയെ കര്‍ദ്ദിനാള്‍ പദവിയിലേയ്ക്ക് ഉയര്‍ത്തി.
ഇതേ വര്‍ഷം ക്വീത്തോയുടെ മെത്രാന്‍ സ്ഥാനത്തുനിന്നും രാജിവച്ചു. വിശ്രമജീവിതത്തിലേയ്ക്കു പിന്മാറി.
2013-ല്‍ പാപ്പാ ഫ്രാന്‍സിസിനെ സഭാതലവനായി തിരഞ്ഞെടുത്ത കര്‍ദ്ദിനാള്‍ സംഘത്തില്‍ (Consistory) പങ്കുചേര്‍ന്നു.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 November 2020, 07:24