മ്യാന്മാറിലെ  സലീഷ്യന്‍ കര്‍ദ്ദിനാള്‍ - ചാള്‍സ് മവൂങ് ബോ മ്യാന്മാറിലെ സലീഷ്യന്‍ കര്‍ദ്ദിനാള്‍ - ചാള്‍സ് മവൂങ് ബോ 

മഹാമാരിയുടെ പ്രതിസന്ധികള്‍ മറികടക്കാന്‍ സാഹോദര്യം വളര്‍ത്താം

ഏഷ്യയിലെ കത്തോലിക്കാ സമിതികളുടെ സമ്മേളനത്തിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ചാള്‍സ് മവൂങ് ബോ സഭയോടും പൗരസമൂഹത്തോടും...

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. സാഹോദര്യത്തിനുള്ള ആഹ്വാനം
പാപ്പാ ഫ്രാന്‍സിസിന്‍റെ “എല്ലാവരും സഹോദരങ്ങള്‍” Fratelli Tutti എന്ന നവമായ സാമൂഹിക പ്രബോധനത്തിന്‍റെ ചുവടുപിടിച്ച് ഏഷ്യയിലെ കത്തോലിക്കാ മെത്രാന്‍ സമിതികള്‍ക്ക് ഓക്ടോബര്‍ ആദ്യവാരത്തില്‍ അയച്ച കത്തിന്‍റെ പ്രസക്തഭാഗങ്ങളാണിത്.  ഏഷ്യയിലെ സഭാസമൂഹങ്ങളെയും സാമൂഹ്യനേതാക്കളെയുമാണ്  മ്യാന്മാറിലെ യങ്കൂണ്‍ അതിരൂപതാദ്ധ്യക്ഷന്‍ കൂടിയായ കര്‍ദ്ദിനാള്‍ ബോ  ഈ കത്തിലൂടെ അഭിസംബോധനചെയ്തത്.

2. പൊതുനന്മ ലക്ഷ്യംവയ്ക്കാം
ഏഷ്യയിലെ എല്ലാരാജ്യങ്ങളും തന്നെ വിവിധങ്ങളായ സാമൂഹ്യ പ്രതിസന്ധികളിലാണ്, പ്രത്യേകിച്ച് ഈ മഹാമാരിയുടെ കാലഘട്ടത്തിലെന്ന് കര്‍ദ്ദിനാള്‍ ആമുഖമായി പ്രസ്താവിച്ചു. പാപ്പായുടെ നവമായ ചാക്രികലേഖനം, “എല്ലാവരും സഹോദരങ്ങള്‍” Fratelli Tutti ഏഷ്യന്‍ യാഥാര്‍ത്ഥ്യങ്ങള്‍ പ്രതിഫലിപ്പിക്കുന്നുണ്ടെന്നും, അതിനാല്‍ നാം തിരഞ്ഞെടുക്കുന്ന പാതയാണ് നമ്മുടെ ഭാവിയുടെ ഭാഗധേയമായി തീരുവാന്‍ പോകുന്നതെന്ന് കര്‍ദ്ദിനാള്‍ ബോ കത്തില്‍ ചൂണ്ടിക്കാട്ടി. പൊതുവായ നന്മയുടെ സ്ഥാനത്ത് വ്യക്തിഗത നേട്ടവും സ്വാര്‍ത്ഥതയുമാണോ സമൂഹങ്ങളും നേതാക്കളും ലക്ഷ്യമിടുന്നതെന്ന് കര്‍ദ്ദിനാള്‍ ബോ ചോദിക്കുന്നുണ്ട്. ആഗോള നന്മയും പൊതുനന്മയും ലക്ഷ്യമിടുന്ന നേതാക്കളെയും അജപാലകരെയുമാണ് ഇന്ന് സമൂഹത്തിനാവശ്യം. ജനങ്ങളുടെ നന്മ ലക്ഷ്യംവയ്ക്കുന്ന രാഷ്ട്രീയവും, സമൂഹത്തിന് ജീവന്‍ നല്കുമാറ് സമൂഹത്തിന്‍റെ സമ്പത്തും, സാമൂഹ്യ സാംസ്കാരിക സംവിധാനങ്ങളും സ്ഥായീഭാവത്തോടെ ജനനന്മയ്ക്കായി ഉപയോഗിക്കുന്ന നേതൃസ്ഥാനത്തിനു മാത്രമേ പ്രസക്തിയുള്ളൂവെന്ന് പാപ്പായുടെ നവമായ പ്രബോധനത്തിന്‍റെ വെളിച്ചത്തില്‍ കര്‍ദ്ദിനാള്‍ ബോ ഉദ്ബോധിപ്പിച്ചു.

3. സാഹോദര്യത്തിന്‍റെ വഴികള്‍
മഹാമാരി കാരണമാക്കിയിരിക്കുന്ന കെടുതികള്‍ വലുതും, ജീവിതത്തിന്‍റെ എല്ലാമേഖലകളെയും തകര്‍ക്കുന്നതുമാണെന്ന് കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടി. അടച്ചുപൂട്ടലും, നിയന്ത്രണങ്ങളും സാമ്പത്തിക തകര്‍ച്ചയ്ക്കൊപ്പം സാമൂഹിക ജീവിതത്തെ സ്തംഭിപ്പിച്ചിട്ടുണ്ട്. എന്നാല്‍ നേതാക്കളും സഭാശുശ്രൂഷകരും കൂടുതല്‍ സജീവമാവുകയും, ത്യാഗത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും വഴികളിലൂടെ സാഹോദര്യത്തില്‍ ജനങ്ങളെ ആശ്ചര്യപ്പെടുത്തേണ്ട സമയമാണിതെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. ജനങ്ങള്‍ ക്ലേശങ്ങളാല്‍ കേഴുമ്പോവും അജപാലകരുടെ സുവിശേഷ സന്തോഷം കൈവെടിയരുതെന്നും, നിസംഗതിയുടെ രീതികള്‍ വെടിഞ്ഞ്, സാഹോദര്യത്തിന്‍റെ തീവ്രമായ ചൈതന്യം ഉള്‍ക്കൊള്ളണമെന്ന് കര്‍ദ്ദിനാള്‍ ആഹ്വാനംചെയ്തു. ചുറ്റുമുള്ള സഹോദരീ സഹോദരന്മാരോടു കാണിക്കേണ്ട കരുതലും കരുണയും ആദരവുമാണ് സാഹോദര്യമെന്ന് അദ്ദേഹം വ്യക്തമാക്കി. സഹോദര്യം സമാധാനത്തിലേയ്ക്കുള്ള വഴിയും, ഐക്യദാര്‍ഢ്യവും സംവാദവുമാണെന്നും അദ്ദേഹം വ്യക്തമാക്കി.

4.   “വലിച്ചെറിയല്‍ സംസ്ക്കാരം” ഇല്ലാതാക്കാം
മഹാമാരിയുടെ കെടുതിക്കിടെ സമൂഹത്തില്‍ വംശീയതയുടെയും അസമത്വത്തിന്‍റെയും, വെറുപ്പിന്‍റെയും, പാവങ്ങളുടെയും വയോജനങ്ങളുടെയും അവഗണനയുടെയും, ഭ്രൂണഹത്യയുടെയും, മനുഷ്യക്കടത്തിന്‍റെയും ബാലപീഡനത്തിന്‍റെയും പ്രശ്നങ്ങള്‍ ഏഷ്യയില്‍ തലപൊക്കുന്നത് കര്‍ദ്ദിനാള്‍ കത്തില്‍ ചൂണ്ടിക്കാട്ടി. അതുപോലെ ഏഷ്യിലെ 18 രാജ്യങ്ങളില്‍ ഇനിയും നിലനില്ക്കുന്ന വധശിക്ഷയും സമൂഹത്തില്‍ ഇന്നും വളരേണ്ട ജീവനോടുള്ള ആദരവിന്‍റെയും സാഹോദര്യത്തിന്‍റെയും മൂല്യത്തിന് വിരുദ്ധമാണെന്ന് അദ്ദേഹം ചണ്ടിക്കാട്ടി. ലോകം ഉണരുകയും സാഹോദര്യത്തില്‍ അന്യോന്യം കൈപിടിച്ച് ഉയരുവാന്‍ പോരുവോളം പരസ്പരാദരവിന്‍റെയും സാഹോദര്യത്തിന്‍റെയും വഴി തുറക്കേണ്ട സമയമാണിതെന്ന് കര്‍ദ്ദിനാള്‍ ബോ ഉദ്ബോധിപ്പിച്ചു.

5.  അതിരുകടന്ന ആര്‍ദ്രത
ഇന്നത്തെ ലോകത്തിന്‍റെ ഇരുട്ടിലേയ്ക്ക് പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രബോധനം നല്ല സമരിയക്കാരന്‍റെ ഉപമയിലൂടെ വെളിച്ചം വിശുന്നത് കര്‍ദ്ദിനാള്‍ ബോ ചൂണ്ടിക്കാട്ടി. വേദനിക്കുന്നവര്‍ക്കെതിരെ മുഖം തിരിക്കുകയും വഴിമാറിപ്പോവുകയും ചെയ്യുന്ന ഇന്നത്തെ സമൂഹത്തിന്‍റെ രീതിക്കു പകരം തനിക്ക് അറിയുകപോലുമില്ലാത്ത മുറിപ്പെട്ട വ്യക്തിയെ അനുകമ്പയാല്‍ പരിചരിച്ച നല്ല സമരിയക്കാരന്‍റെ   മനോഭാവവും സാഹോദര്യവും സമൂഹത്തില്‍ വളര്‍ത്തണമെന്നും കര്‍ദ്ദിനാള്‍ ബോ ആഹ്വാനംചെയ്തു. അനുകമ്പയുള്ളവര്‍ ആവശ്യത്തിലായിരിക്കുന്നവന്‍റെ സഹായം സ്വയം ഏറ്റെടുക്കുന്ന ഫലപ്രദവും ക്രിയാത്മകവുമായ സ്നേഹപ്രവൃത്തികളാണ് ലോകത്തിനു ഈ മഹാമാരിയുടെ കെടുതിയില്‍ വേണ്ടതെന്നും, പരിത്യക്തരായ സകലരിലും ക്രിസ്തുവിന്‍റെ മുഖം ദര്‍ശിക്കണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.

6. മതവൈവിധ്യങ്ങളുള്ള ഭൂഖണ്ഡം
മഹാമാരിയില്‍നിന്നും ഉണരേണ്ട സമൂഹം അടിസ്ഥാനപരമായും സാഹോദര്യത്തിന്‍റെതാണെന്നും, അതിനാല്‍ മതവൈവിധ്യങ്ങളുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ മതാന്തര സംവാദത്തിന്‍റെയും, മതസൗഹാര്‍ദ്ദത്തിന്‍റെയും മാര്‍ഗ്ഗങ്ങള്‍ തുറക്കുകയും മാനവസമൂഹത്തിന്‍റെ നന്മയ്ക്കായി ഒത്തൊരുമയോടെ  പ്രവര്‍ത്തിക്കുകയും ചെയ്യേണ്ട സമായമാണിതെന്നു  അനുസ്മരിപ്പിച്ചുകൊണ്ടാണ്  കര്‍ദ്ദിനാള്‍ ബോ  സന്ദേശം ഉപസംഹരിച്ചത്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 October 2020, 15:42