തിരയുക

വിശുദ്ധനാടിന്‍റെ സംരക്ഷണയ്ക്കായുള്ള സ്തോത്രക്കാഴ്ച

സെപ്തംബര്‍ 13, വിശുദ്ധ കുരിശിന്‍റെ മഹത്വീകരണ തിരുനാളില്‍ നടത്തണമെന്ന് വിശുദ്ധസ്ഥലങ്ങളുടെ സംരക്ഷണോത്തരവാദിത്ത്വമുള്ള ഫാദര്‍ ഫ്രാന്‍സിസ് പാറ്റന്‍റെ അഭ്യര്‍ത്ഥന :

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

1. ദുഃഖവെള്ളിയുടെ പിരിവ്
അനുവര്‍ഷം ലോകത്ത് എവിടെയും കത്തോലിക്കാ ദേവാലയങ്ങളില്‍ ദുഃഖവെള്ളിയാഴ്ചത്തെ തിരുക്കര്‍മ്മള്‍ക്കിടയില്‍ പരിശുദ്ധപിതാവിന്‍റെ പേരില്‍ എടുക്കുന്ന സ്തോത്രക്കാഴ്ച, യേശു ജനിച്ചു വളര്‍ന്ന വിശുദ്ധനാട്ടിലെ പുണ്യസ്ഥലങ്ങള്‍ സംരക്ഷിക്കുക എന്ന നിയോഗത്തിനായി മാറ്റിവച്ചിട്ടുള്ളതാണ്. എന്നാല്‍ ഈ വര്‍ഷം ഏപ്രില്‍ മാസത്തില്‍ ലോകത്ത് എവിടെയും മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് തിരുക്കര്‍മ്മങ്ങള്‍ ദേവാലയങ്ങളില്‍ നടക്കായ്കയാല്‍, അത് സെപ്തംബര്‍ 13-ലേയ്ക്ക് മാറ്റിവയ്ക്കുകയും, പുണ്യനാടിന്‍റെ ആവശ്യങ്ങള്‍ക്കായുള്ള സ്തോത്രക്കാഴ്ച ഈ വര്‍ഷവും എല്ലാവരും ഉദാരമായി നിര്‍വ്വഹിക്കണെമെന്ന് പാപ്പാ ഫ്രാന്‍സിസ് അനുസ്മരിപ്പിക്കുകയും ചെയ്തിട്ടുള്ളത് ഫാദര്‍ പാറ്റണ്‍ ആഗസ്റ്റ് 10-ന് ഇറക്കിയ വീഡിയോ സന്ദേശത്തിലൂടെ ഓര്‍പ്പിച്ചു.

2. സുവിശേഷം പൂവണിഞ്ഞ ഭൂമി
സുവിശേഷത്തിന്‍റെ ചരിത്രം പൂവണിഞ്ഞ മണ്ണ് സംരക്ഷിക്കുവാന്‍ വിശ്വാസികള്‍ ഓരോരുത്തരും നല്കുന്ന ചില്ലിക്കാശ് വിലപ്പെട്ടതാണെന്നും, ക്രൈസ്തവലോകം സാഹോദര്യത്തില്‍ കണ്ണിചേരുന്ന മഹത്തായ ഔദാര്യത്തിന്‍റെയും സ്നേഹത്തിന്‍റെയും ഒടുങ്ങാത്ത ശ്രൃംഖലയാണിതെന്നും ഫാദര്‍ പാറ്റണ്‍ വിശേഷിപ്പിച്ചു. ഈ ഭൂമുഖത്ത് ഒരു നല്ല പൊതുനിയോഗത്തിനായി സകലരും ഉദാരമായി കൈതുറക്കുന്ന ഒരു ദിവസവും, ഒരു സ്തോത്രക്കാഴ്ചയുമാണ് ദുഃഖവെള്ളിയാഴ്ച വത്തിക്കാന്‍ ശേഖരിച്ചു നല്കുന്ന ഈ വലിയ സംഭാവനയെന്ന് ഫാദര്‍ പാറ്റണ്‍ വിശേഷിപ്പിച്ചു.

3. വിശുദ്ധ സ്ഥലങ്ങളുടെ സംരക്ഷകര്‍
ജരൂസലേമിലെ കാല്‍വരി, വിശുദ്ധകല്ലറ, ഈശോ പിറന്ന ബെതലേഹം, നസ്രത്ത് എന്നീ പുണ്യസ്ഥലങ്ങള്‍ അതിന്‍റെ സൂക്ഷിപ്പിനായി അനുവര്‍ഷം ഒരു തുക പ്രതീക്ഷിക്കുന്നുണ്ട്. കൂടാതെ വിശുദ്ധനാട്ടിലെ പാവപ്പെട്ടവരുടെ പല ആവശ്യങ്ങള്‍ക്കായും ഈ തുക ഉപയോഗിക്കാറുണ്ടെന്ന് വിശുദ്ധ സ്ഥലങ്ങളുടെ സംരക്ഷകരായ കപ്പൂച്ചിന്‍ സന്ന്യാസ സമൂഹത്തിനുവേണ്ടി കപ്പൂച്ചിന്‍ വൈദികനായി ഫാദര്‍ പാറ്റണ്‍ വെളിപ്പെടുത്തി. തീര്‍ത്ഥാടസ്ഥാനങ്ങള്‍ സംരക്ഷിക്കാന്‍ നൂറ്റാണ്ടുകളായി ഇടതടവില്ലാതെ നടത്തിയിരുന്ന പിരിവ് ചരിത്രത്തില്‍ ആദ്യമായിട്ടാണ് ലോകത്തെ ഭീതിപ്പെടുത്തിയ മഹാമാരിമൂലം തടസ്സപ്പെട്ടതെന്ന് അദ്ദേഹം അനുസ്മരിച്ചു.

4. ക്രിസ്തു പിറന്ന മണ്ണ്
ക്രിസ്തു നമുക്കായി മാംസംധരിച്ച വിശുദ്ധനാടു സംരക്ഷിക്കുന്ന ഈ പുണ്യപ്രവൃത്തിയില്‍ ക്രിസ്തുവിന്‍റെ മൗതികദേഹത്തിലെ അംഗങ്ങളായ സകലര്‍ക്കും ആത്മാര്‍ത്ഥമായും ഉദാരമായും നല്കുന്ന ചെറിയ സംഭാവനകളിലൂടെ പങ്കെടുക്കാന്‍ സാധിക്കട്ടെയെന്ന് ആശംസിച്ചുകൊണ്ടാണ് ഫാദര്‍ ഫ്രാന്‍സിസ് പാറ്റണ്‍ കപ്പൂച്ചിന്‍ തന്‍റെ അഭ്യര്‍ത്ഥന ഉപസംഹരിച്ചത്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 August 2020, 08:03