cardinal George Pell cardinal George Pell 

കര്‍ദ്ദിനാള്‍ ജോര്‍ജ്ജു പേലിന്‍റെ "വിടുതല്‍ അപേക്ഷ" നിഷേധിച്ചു

കുട്ടികളുടെ ലൈംഗിക പീഡനക്കേസുമായി ബന്ധപ്പെട്ടു ജയിലിലായ ഓ‍സ്ട്രേലിന്‍ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് പേലിന്‍റെ വിടുതല്‍ നിവര്‍ത്തനം (appeal) കോടതി നിഷേധിച്ചു.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

കുട്ടികളുമായി ബന്ധപ്പെട്ട പീഡനക്കേസ്
വത്തിക്കാന്‍റെ സാമ്പത്തിക കാര്യാലയത്തിന്‍റെ പ്രീഫെക്ടായിരുന്നു  2014-മുതല്‍ 2017-വരെ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് പേല്‍. ഓസ്ട്രേലിയയില്‍ മെല്‍ബോണ്‍ അതിരൂപതയുടെ മെത്രാപ്പോലീത്തയായിരിക്കവെ കത്തീഡ്രലിലെ ദിവ്യബലികഴിഞ്ഞ് സങ്കീര്‍ത്തന മുറിയില്‍ രണ്ടു കുട്ടികളെ പീഡിപ്പിച്ചു എന്ന ആരോപണത്തില്‍ 2019 മാര്‍ച്ചില്‍ കര്‍ദ്ദിനാള്‍ 6 വര്‍ഷത്തേയ്ക്ക് ശിക്ഷിക്കപ്പെട്ടിരുന്നു. നിരപരാധിത്വം അപേക്ഷിച്ച് കര്‍ദ്ദിനാളിന്‍റെ അഭിഭാഷകന്‍ 2019 ജൂണില്‍ കോടതിയില്‍ സമര്‍പ്പിച്ച  "അപ്പീലി"നു  മറുപടിയായിരുന്നു ആഗസ്റ്റ് 21-Ɔο തിയതി ബുധനാഴ്ച പുറത്തു വന്ന വിടുതല്‍ നിഷേധിച്ച  വിധിപ്രസ്താവം.

നിരപരാധിത്വം  ആവര്‍ത്തിക്കുന്ന കര്‍ദ്ദിനാള്‍ പേല്‍
വിചാരണയുടെ ആരംഭംമുതല്‍ എല്ലാ ഘട്ടങ്ങളിലും കര്‍ദ്ദിനാള്‍ പേല്‍ കുറ്റം നിഷേധിച്ചിട്ടുള്ളതും തന്‍റെ നിരപരാധിത്വം  ഏറ്റുപറഞ്ഞിട്ടുള്ളതുമാണ്. ഇനിയും ഔസ്ട്രേലിയയുടെ പരമോന്നത കോടതിയില്‍ കര്‍ദ്ദിനാള്‍ ജോര്‍ജ്ജു പേല്‍ നീതിക്കായി അപേക്ഷിക്കുമെന്നാണ് വത്തിക്കാന്‍റെ പ്രസ്സ് ഓഫീസ് മേധാവി, മത്തെയോ ബ്രൂണി ആഗസ്റ്റ് 21-ന് റോമില്‍ ഇറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചത്.

ദേശീയ മെത്രാന്‍ സമിതിയുടെ പ്രസ്താവന
നിയമത്തിന്‍റെ മുന്നില്‍ എല്ലാവരും തുല്യരാണെന്നും, അതുപ്രകാരം കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് പേലിന് എതിരായ കോടതി വിധിയില്‍ ഖേദമുണ്ടെങ്കിലും, അംഗീകരിക്കുന്നതായി ഓസ്ട്രേലിയയുടെ ദേശീയ മെത്രാന്‍ സമിതിക്കുവേണ്ടി, ബ്രിസ്ബെയിന്‍ അതിരൂപതാദ്ധ്യക്ഷനായ ആര്‍ച്ചുബിഷപ്പ് മാര്‍ക്ക് കോള്‍ഡ്രിജ് ഇറക്കിയ പ്രസ്താവന അറിയിച്ചു.

1996-മുതല്‍ 2001-വരെ കര്‍ദ്ദിനാള്‍ പേല്‍ മെല്‍ബോണ്‍ അതിരൂപതയുടെ മെത്രാപ്പോലീത്തയായിരുന്നു.

സിഡ്നി അതിരൂപതയുടെ പ്രതികരണം
സിഡ്നിയുടെ മുന്‍മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ പേലിന്‍റെ വിടുതല്‍ നിവേദനം ഓസ്ട്രേലിയയുടെ വിക്ടോറിയന്‍ കോടതി തള്ളിക്കളഞ്ഞു. ഇന്നത്തെ കോടതിവിധിയും പരിഗണിക്കാതെ കേസിന്‍റെ ആരംഭംമുതല്‍ കര്‍ദ്ദിനാള്‍ പേല്‍ പ്രസ്താവിച്ചിട്ടുള്ള തന്‍റെ നിരപരാധിത്വം തെളിയിക്കാന്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന തീരുമാനം  വിടുതല്‍ അപേക്ഷ തള്ളിക്കളഞ്ഞ ആഗസ്റ്റ് 21-Ɔο തിയതി ബുധനാഴ്ചയും അദ്ദേഹം ഏറ്റുപറഞ്ഞതായി സിഡ്നി അതിരൂപതാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് ആന്‍റെണി ഫിഷര്‍ ബുധനാഴ്ച ഇറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.

2001-മുതല്‍ 2014-വരെ സിഡ്നി അതിരൂപതയുടെ മെത്രാപ്പോലീത്തയായിരുന്നു കര്‍ദ്ദിനാള്‍ പേല്‍.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 August 2019, 18:07