മാനവികതയ്ക്കു പരാജയമായി ലാമ്പേര്‍ട്ടിന്‍റെ മരണം
- ഫാദര്‍ വില്യം നെല്ലിക്കല്‍
നിശ്ചേതമായ മനുഷ്യജീവന്‍
മെഡിക്കല്‍ നെഴ്സായിരുന്ന വിന്‍സെന്‍റ് ലാമ്പര്‍ട്ട് 10 വര്‍ഷങ്ങല്‍ക്കു മുന്‍പാണ് ബൈക്ക് അപകടത്തില്‍ പെട്ടത്. തുടര്‍ന്ന് നിശ്ചേതമായ ലാംമ്പര്‍ട്ടിന്‍റെ നില മസ്തിഷ്ക്ക മരണമാണെന്നു വൈദ്യശാസ്ത്ര മേഖലയിലെ ചിലരും, എന്നാല്‍ ഭാഗികമായ മസ്തിഷ്ക്ക മരണമാണെന്നു മറ്റുചിലരും വാദിച്ചിരുന്നു. ജീവന്‍ സ്വാഭാവിക മരണംവരെ പരിരക്ഷിക്കണമെന്ന കുടുംബത്തിന്‍റെ വാദത്തിന് എതിരായി ആശുപത്രിയും ഡോക്ടര്‍മാരും സര്‍ക്കാരും കൈകോര്‍ത്തു നടത്തിയ നിയമയുദ്ധത്തില്‍ കുടുംബം പരാജയപ്പെട്ടു. ജൂലൈ 2-ന് എല്ലാ ജീവസംരക്ഷണോപാധികളും നിയമത്തിന്‍റെ പിന്‍ബലത്തോടെ ഡോക്ടര്‍മാര്‍ പിന്‍വലിച്ചതിനെ തുടര്‍ന്നാണ് ജൂലൈ 11-ന് വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ 8.24-ന് വിന്‍സെന്‍റ് ലാമ്പര്‍ട്ട് മരണമടഞ്ഞത്.
ജീവനെ തുണയ്ക്കുന്നവരെ നന്ദിയോടെ അനുസ്മരിക്കാം
വിന്‍സെന്‍റ് ലാമ്പേര്‍ട്ടിന്‍റെ മാതാപിതാക്കള്‍ക്കുവേണ്ടിയും, പരിചരിച്ച ഡോക്ടര്‍മാര്‍ക്കും മറ്റു ശുശ്രൂഷകര്‍ക്കും വത്തിക്കാന്‍റെ ശാസ്ത്ര അക്കഡമിയുടെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് വിന്‍സെന്‍റ് പാലിയ പ്രാര്‍ത്ഥന നേര്‍ന്നു. ലാമ്പേര്‍ട്ടിന്‍റെ മരണവും അദ്ദേഹത്തിന്‍റെ 10 വര്‍ഷത്തിലധികം നിശ്ചേതമായി നീണ്ട ജീവിതം മാനവികതയുടെ പരാജയമെന്നു ആര്‍ച്ചുബിഷപ്പ് പാലിയ വിശേഷിപ്പിച്ചു. ലാമ്പേര്‍ട്ടിന്‍റെ കേസില്‍ അപകടത്തിന്‍റെ അഘാതത്തില്‍ നിശ്ചേതനമായ ജീവന്‍ എത്രയും വേഗം ഇല്ലാതാക്കണമെന്നു ചിന്തിക്കുന്നവരുടെ മര്‍ക്കടമുഷ്ടി ഒരു ഭാഗത്തും, മറുഭാഗത്ത് ജീവന്‍ സ്വാഭാവിക മരണംവരെ സംരക്ഷിക്കണമെന്ന കൊടുംവാശി മറുഭാഗത്തും കാണാമായിരുന്നെന്നു ആര്‍ച്ചുബിഷപ്പ് പാലിയ നിരീക്ഷിച്ചു.
ഏത് അവസ്ഥയിലും ജീവന്‍ പരിരക്ഷിക്കപ്പെടണം
ലാമ്പേര്‍ട്ടിന്‍റെ നിലഗുരുതരമാണെന്ന് അറിഞ്ഞ പാപ്പാ ഫ്രാന്‍സിസ്, മരണത്തിന് ഒരു ദിവസംമുന്‍പ് പ്രാര്‍ത്ഥനാപൂര്‍വ്വം പങ്കുവച്ച സന്ദേശം ശ്രദ്ധേയമായിരുന്നു. “മനുഷ്യത്ത്വമുള്ള സമൂഹം ജീവനെ അവസാനംവരെ പരിരക്ഷിക്കാന്‍ പരിശ്രമിക്കണം. ജീവന്‍റെ കാര്യത്തില്‍ ആരംഭം മുതല്‍, അവസാനം സ്വാഭാവിക മരണം സംഭവിക്കുംവരെ ജീവിക്കാന്‍ ഒരാള്‍ അര്‍ഹനാണോ അല്ലയോ എന്നൊരു മാനുഷിക വിധിതീര്‍പ്പിന് പ്രസക്തിയില്ല. കാരണം ജീവന്‍ ദൈവിക ദാനമാണ്. അതിനാല്‍ ഡോക്ടര്‍മാര്‍ ജീവന്‍റെ ശുശ്രൂഷകരാണ്, മറിച്ച് അതിനെ നശിപ്പിക്കുന്നവരാകരുത്.” മരണത്തിനു പരിത്യക്തരായ രോഗികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തിരുന്നു! ജൂലൈ 10, ബുധനാഴ്ച ട്വിറ്ററിലൂടെ ഈ സന്ദേശം പാപ്പാ പങ്കുവച്ചിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: