വിശ്വാസത്തെ ആഴപ്പെടുത്തുന്ന അനുരഞ്ജിതമായ കൂട്ടായ്മ
- ഫാദര്‍ വില്യം നെല്ലിക്കല്‍
അനുരഞ്ജനവഴികളിലെ സഭൈക്യക്കൂട്ടായ്മ
അനുരഞ്ജിതമായ കൂട്ടായ്മയും ദൃശ്യമായ ക്രൈസ്തവൈക്യ ശ്രമങ്ങളും വിശ്വാസത്തെ കൂടുതല്‍ ആഴപ്പെടുത്തുമെന്ന്, യുഎന്നിന്‍റെ ജനീവ കേന്ദ്രത്തിലെ വത്തിക്കാന്‍റെ പ്രതിനിധി, ആര്‍ച്ചുബിഷപ്പ് ഐവന്‍ യര്‍ക്കോവിച് പ്രസ്താവിച്ചു. ജനീവയിലുള്ള ക്രൈസ്തവ സഭകളുടെ ആഗോള കൂട്ടായ്മയായ World Council of Churches, WCC കേന്ദ്രത്തിലേയ്ക്കു 2018-ല്‍ പാപ്പാ ഫ്രാന്‍സിസ് നടത്തിയ സന്ദര്‍ശനത്തിന്‍റെ വാര്‍ഷികനാള്‍ (മെയ് 24, 2018) അുസ്മരിച്ചകൊണ്ടാണ് അവിടെ നടത്തിയ സഭൈക്യ സമ്മേളനത്തില്‍ ആര്‍ച്ചുബിഷപ്പ് യാര്‍ക്കോവിച്ച് ഇങ്ങനെ പ്രസ്താവിച്ചത്.
എല്ലാവരെയും ആശ്ലേഷിക്കുന്നൊരു സാകല്യസംസ്കൃതി
മാനവികതയുടെ കരുത്തെന്നു നാം കരുതിയ സാമൂഹ്യശ്രൃംഖല അതിന്‍റെ സാമൂഹികവും സാംസ്കാരികവും സ്ഥാപനപരവുമായ ബന്ധങ്ങളില്‍ ഏറെ ഉപരിപ്ലവമായി മാറിക്കഴിഞ്ഞു. സാമൂഹ്യമാധ്യമ ശ്രൃംഖലകളിലെ കണ്ണിചേരലുകള്‍ ഇന്ന് സാഹോദര്യത്തിനും സൗഹൃദത്തിനും എന്നപോലെ തന്നെ അതിക്രമങ്ങള്‍ക്കും, ക്രൂരമായ സംഘര്‍ഷങ്ങള്‍ക്കും വഴിതെളിക്കുന്നുണ്ട്. അതിനാല്‍ ദൈവത്തെ “പിതാവേ,” എന്നു അഭിസംബോധന ചെയ്യുകയും, വിശ്വാസത്തില്‍ പൊതുവായ പൈതൃകവും വേരുകളുമുള്ള ക്രൈസ്തവ സമൂഹങ്ങള്‍ സകല മനുഷ്യരെയും ആശ്ലേഷിക്കുന്ന ഒരു പൊതുവായ മാനവസാഹോദര്യത്തിന്‍റെയും സമത്വത്തിന്‍റെയും കൂട്ടായ്മയ്ക്കായി പരിശ്രമിക്കേണ്ടതാണ്.
സഭയുടെ ആഗോളവീക്ഷണവും ലഭ്യതയും
15- Ɔο നാറ്റാണ്ടിന്‍റെ ആരംഭം മുതല്‍ വത്തിക്കാന്‍ രാഷ്ട്രങ്ങളുമായി നയന്ത്രബന്ധങ്ങളില്‍ ഏര്‍പ്പെടുകയും സമാധാനത്തിനും സൗഹൃദബന്ധങ്ങള്‍ക്കുമായി നയന്ത്രപ്രതിനിധികളെ നിയോഗിക്കുകയും ചെയ്തത് സാഹോദര്യത്തിന്‍റെ പാതയിലെ വലിയ കാല്‍വയ്പായിരുന്നു. അങ്ങനെ വത്തിക്കാന്‍, അതായത് കത്തോലിക്കസഭ അതിന്‍റെ നൈയ്യാമിക വ്യക്തിത്വവും, രാജ്യാന്തര വിധേയത്വവും ലോകത്ത് പ്രകടമാക്കിയിട്ടുണ്ട്. ഇതുവഴി ചരിത്രത്തിലെ ആഗോള സഭാദ്ധ്യക്ഷന്മാര്‍, പാപ്പാമാര്‍ സഭയുടെ മാത്രമല്ല, സാമൂഹിക തലത്തില്‍ ആഗോള സമൂഹത്തിന്‍റെ പ്രവര്‍ത്തകരായി മാറുകയുണ്ടായി.
വൈവിധ്യങ്ങളിലും വളര്‍ത്തേണ്ട മാനവിക കൂട്ടായ്മ
സഭയില്‍ത്തന്നെ ഏറെ വൈവിധ്യങ്ങള്‍ നിലനില്ക്കെ, സാഹോദര്യത്തിനും സമാധാനത്തിനുമായുള്ള പരിശ്രമങ്ങള്‍ ഇന്ന് ക്ലേശകരമായി മാറുകയാണെന്ന് ആര്‍ച്ചുബിഷപ്പ് യര്‍ക്കോവിച്ച് സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. രാഷ്ട്രങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളിലും എന്നും ആടിയുലയുന്ന രാഷ്ട്രീയ പരിസ്ഥിതികളിലും, അതിനാല്‍ വത്തിക്കാന്‍ ശ്രദ്ധപതിക്കുന്നത്, ജനങ്ങളുടെ ജീവിതത്തിലും അവരുടെ നന്മയിലുമാണ്. സര്‍ക്കാരുകളുടെ വളരെ അടിസ്ഥാനപരമായ മാറ്റങ്ങളിലും നയങ്ങളിലും ആശയപരമായും, ആദര്‍ശപരമായുമുള്ള തകിടംമറിച്ചിലുകളിലും ജനങ്ങളുടെ നന്മയായിരിക്കും വത്തിക്കാന്‍ ലക്ഷ്യംവയ്ക്കുന്നത്.
വ്യക്തിസ്വാതന്ത്ര്യവും അന്തസ്സും മാനിക്കേണ്ട മതങ്ങള്‍
മനുഷ്യാവകാശത്തിന്‍റെയും മതസ്വാതന്ത്ര്യത്തിന്‍റെയും മേഖലയില്‍ പ്രവര്‍ത്തിച്ചുകൊണ്ട്, സമൂഹത്തില്‍ മനുഷ്യവ്യക്തിക്കുള്ള കേന്ദ്രസ്ഥാനവും, സമഗ്രപുരോഗതിയുമാണ് വത്തിക്കാന്‍ ആഗ്രഹിക്കുന്നത്. ദൈവിക സ്വഭാവത്തില്‍ പങ്കുചേരുന്ന മനുഷ്യന്‍ നിത്യമായ അവിടുത്തെ ദൗത്യത്തിലും ദൈവികാന്തസ്സിലും പങ്കുചേരേണ്ടിയിരിക്കുന്നു. അതിനാല്‍ വ്യക്തികളുടെ സ്വാതന്ത്ര്യവും അന്തസ്സും മാനിക്കത്തക്കവിധം, വിവിധ മതങ്ങളുടെ സ്വാതന്ത്ര്യവും രാഷ്ട്രങ്ങള്‍ മാനിക്കണമെന്നതും വത്തിക്കാന്‍റെ അടിസ്ഥാന നിലപാടാണ്.
ആര്‍ച്ചുബിഷപ്പ് യര്‍ക്കോവിച്ച് വ്യക്തമാക്കി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: