ക്ലേലിയ മെര്‍ലോണി-വാഴ്ത്തപ്പെട്ടവള്‍!
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
യേശുവിന്‍റെ തിരുഹൃദയത്തിന്‍റെ പ്രഷിതസഹോദരികള്‍ എന്ന സന്ന്യാസിനി സമൂഹത്തിന്‍റെ സ്ഥാപക ക്ലേലിയ മെര്‍ലോണി വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെട്ടു.
റോം രൂപതയുടെ ഭദ്രാസന ദേവാലയമായ വിശുദ്ധ ജോണ്‍ ലാറ്റന്‍ ബസിലിക്കയില്‍ വച്ച് ശനിയാഴ്ച (03/11/18) രാവിലെ ആയിരുന്നു വാഴ്ത്തപ്പെട്ടപദപ്രഖ്യാപന തിരുക്കര്‍മ്മം.
ഫ്രാന്‍സീസ് പാപ്പായെ പ്രതിനിധാനം ചെയ്തുകൊണ്ട്, വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ജൊവാന്നി ആഞ്ചെലൊ ബെച്ചു ഈ തിരുക്കര്‍മ്മത്തില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.
ഇറ്റലിയുടെ മദ്ധ്യപൂര്‍വ്വ ഭാഗത്തുള്ള ഫോര്‍ളിയില്‍ 1861 മാര്‍ച്ച് 10-നായിരുന്നു നവവാഴ്ത്തപ്പെട്ട ക്ലേലിയ മെര്‍ലോണിയുടെ ജനനം.
സമ്പന്നനായിരുന്ന വ്യവസായി ജൊവക്കീനൊ മെര്‍ലോണിയും തെരേസ ബ്രന്തിനേല്ലിയുമായിരുന്നു മാതാപിതാക്കള്‍.
ലൗകികസമ്പന്നതകള്‍ക്കു മദ്ധ്യേയും വിശ്വാസജീവിതത്തില്‍ കരുത്താര്‍ജ്ജിച്ചു വളര്‍ന്ന ക്ലേലിയ നിര്‍ദ്ധനകളും നിരക്ഷരകുക്ഷികളുമായ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും കാര്യത്തില്‍ സവിശേഷ ശ്രദ്ധ ചെലുത്താന്‍ തുടങ്ങുകയും, അങ്ങനെ, അവരെ കൈപിടിച്ചുയര്‍ത്തുക എന്ന ലക്ഷ്യത്തോടുകൂടി മുപ്പത്തിമൂന്നാം വയസ്സില്‍ മൂന്നു സ്നേഹിതകളുമൊത്ത്, വിയരേജൊയില്‍, യേശുവിന്‍റെ തിരുഹൃദയത്തിന്‍റെ പ്രഷിതസഹോദരികള്‍ എന്ന സന്ന്യാസിനി സമൂഹം സ്ഥാപിച്ചു. ഈ സമൂഹം പിന്നീട് തെക്കെ അമേരിക്കയിലേക്കും വടക്കെ അമേരിക്കയിലേക്കും വ്യാപിച്ചു.
നന്മനിറഞ്ഞ ജീവിതമായിരുന്നെങ്കിലും വ്യാജാരോപണങ്ങള്‍ക്കിരയാവുകയും നിന്ദനങ്ങള്‍ ഏല്ക്കേണ്ടിവരികയും ചെയ്ത ക്ലേലിയ മെര്‍ലോണി 1930 നവമ്പര്‍ 21-ന് റോമില്‍ വച്ച് മരണമടഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: