മെത്രാന്മാരുടെ സിനഡിന്‍റെ പതിനഞ്ചാം സമ്മേളനം
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
മെത്രാന്മാരുടെ സിനഡിന്‍റെ പതിനഞ്ചാം സാധാരണ പൊതു സമ്മേളനം ദൈവജനമഖിലത്തിനും സമൂഹത്തിനു മൊത്തത്തിനും കേന്ദ്രപ്രാധാന്യമുള്ള ഒരു സംഭവമാണെന്ന് മെത്രാന്മാരുടെ സിനഡിന്‍റെ പൊതുകാര്യദര്‍ശി കര്‍ദ്ദിനാള്‍ ലൊറേന്‍സൊ ബല്‍ദിസ്സേരി.
ഈ മാസം 3-28 (03-28/10/18) വരെ വത്തിക്കാനില്‍ നടക്കാന്‍ പോകുന്ന ഈ സിനഡുസമ്മേളനത്തെ അധികരിച്ച് തിങ്കളാഴ്ച (01/10/18) വത്തിക്കാനില്‍ പരിശുദ്ധസിംഹാനത്തിന്‍റെ പ്രസ്സ് ഓഫീസില്‍ നടന്ന പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇതു പറഞ്ഞത്.
എന്നും സ്വപ്നം കാണപ്പെടുന്ന സ്നേഹ നാഗരികതയെ മുന്നില്‍ കണ്ടുകൊണ്ട് യുവജനങ്ങളെ ഈ സമ്മേളനത്തിന്‍റെ വിഷയമാക്കിയിരിക്കുന്നതാണ് ഈ പ്രാധാന്യത്തിനു കാരണമെന്ന് കര്‍ദ്ദിനാള്‍ ബല്‍ദിസ്സേരി വിശദീകരിച്ചു.
“യുവജനങ്ങളും വിശ്വാസവും ദൈവവിളി വിവേചിച്ചറിയലും” എന്ന വിചിന്തന പ്രമേയം സ്വീകരിച്ചിരിക്കുന്ന ഈ സിനഡുസമ്മേളനത്തിന്‍റെ ലക്ഷ്യത്തെക്കുറിച്ചു പരാമര്‍ശിച്ച അദ്ദഹം, “യുവജനങ്ങളുടെ സ്വരം ശ്രവിക്കുകയും അവരുടെ സംവേദനക്ഷമതയും വിശ്വാസവും സംശയങ്ങളും വിമര്‍ശനങ്ങളും മനസ്സിലാക്കുകയും” ചെയ്യുന്നതിന് സഭ ഈ സിനഡിനുള്ള ഒരുക്കസമയം മുതല്‍ ശ്രമിച്ചുവരികയാണെന്ന് ഫ്രാന്‍സീസ് പാപ്പായുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് വിശദീകരിച്ചു.
ഈ സിനഡു സമ്മേളനത്തിന്‍റെ റിലേറ്റര്‍ ജനറല്‍ കര്‍ദ്ദിനാള്‍ സേര്‍ജൊ ദ റോഷ്, മെത്രാന്മാരുടെ സിനഡിന്‍റെ ഉപകാര്യദര്‍ശി ബിഷപ്പ് ഫാബിയൊ ഫബേനെ തുടങ്ങിയവരും പത്രസമ്മേളനത്തില്‍ സംസാരിച്ചു.
പ്രബോധന രേഖ
മെത്രാന്മാരുടെ സിനഡുസമ്മേളനങ്ങളുടെ നടത്തിപ്പിനെയും മെത്രാന്മാരുടെ സിനഡിന്‍റെ പൊതുകാര്യാലയത്തിന്‍റെ പ്രവര്‍ത്തനങ്ങളെയും അധികരിച്ച് ഒരു പ്രബോധന രേഖ തിങ്കളാഴ്ച (01/10/18) പ്രകാശിതമായി.
മെത്രാന്മാരുടെ സിനഡിന്‍റെ പൊതുകാര്യദര്‍ശി കര്‍ദ്ദിനാള്‍ ലൊറേന്‍സൊ ബല്‍ദിസ്സേരിയും ഉപകാര്യദര്‍ശി ബിഷപ്പ് ഫാബിയൊ ഫബേനെയും ആണ് ഇതില്‍ ഒപ്പു വച്ചിരിക്കുന്നത്
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: