കുടുംബങ്ങള്‍ക്കു പിന്‍തുണയായൊരു പ്രേഷിതയാത്ര
- ഫാദര്‍ വില്യം നെല്ലിക്കല്‍
ആനന്ദം പരത്തുന്ന അപ്പസ്തോലിക യാത്ര
ലോകത്ത് സന്തോഷവും സമാധാനവും പരത്താന്‍ കുടുംബങ്ങളെ പ്രോത്സാഹികപ്പിക്കുന്നതായിരിക്കും പാപ്പാ ഫ്രാന്‍സിസിന്‍റെ അയര്‍ലന്‍ഡ് അപ്പസ്തോലിക യാത്രയെന്ന്, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ പ്രസ്താവിച്ചു. ആഗസ്റ്റ് 22-Ɔο തിയതി ബുധനാഴ്ച വത്തിക്കാന്‍റെ വാര്‍ത്താവിഭാഗത്തിനു നല്കിയ അഭിമുഖത്തിലാണ് കര്‍ദ്ദിനാള്‍ പരോളിന്‍ ഇങ്ങനെ പ്രസ്താവിച്ചത്.
സിനഡിലൂടെയും, “സ്നേഹത്തിന്‍റെ ആനന്ദം” (Amoris Laetitiae) എന്ന സിനഡിനുശേഷം പുറത്തുവിട്ട പ്രബോധനത്തിലൂടെയും പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിക്കുന്ന കുടുംബങ്ങള്‍ക്കുള്ള സുവിശേഷം തന്നെയായിരിക്കും അയര്‍ലന്‍ഡ് സന്ദര്‍ശനത്തിന്‍റെയും സന്ദേശം. പാപ്പായ്ക്കൊപ്പം അയര്‍ലണ്ടില്‍ പോകാനുള്ള കര്‍ദ്ദിനാള്‍ പരോളിന്‍ അഭിമുഖത്തില്‍ പങ്കുവച്ചു.
കുടുംബങ്ങള്‍ക്കുള്ള പ്രത്യേക സ്ഥാനം
സമൂഹത്തിലും സഭയിലും കുടുംബങ്ങള്‍ക്കുള്ള പ്രത്യേക സ്ഥാനം ചൂണ്ടിക്കാട്ടുന്നതിലായിരിക്കും പാപ്പായുടെ ശ്രദ്ധ. അത് ഇന്നു കുടുംബങ്ങള്‍ സാരമായി കണക്കിലെടുക്കേണ്ട അവരുടെ സ്നേഹത്തിനും വിശ്വസ്തതയ്ക്കും, പിന്നെ കുടുംബത്തിലെ ജീവസന്ധാരണം, വിദ്യാഭ്യാസം, ലോകത്തോടുള്ള ഉത്തരവാദിത്ത്വം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതായത് അവസാനം മനുഷ്യര്‍ ആഗ്രഹിക്കുന്ന, അത് വ്യക്തിയായാലും സമൂഹമായാലും ലോകത്തു മൊത്തമായും വളര്‍ത്തേണ്ട സന്തോഷത്തിന്‍റെയും സമാധാനത്തിന്‍റെയും വലിയ ഉത്തരവാദിത്വം തന്നെയാണതെന്ന്.... കര്‍ദ്ദിനാള്‍ പരോളിന്‍ ചൂണ്ടിക്കാട്ടി.
മനുഷ്യരുടെ ഏകാന്തത അകറ്റാന്‍
മറ്റുള്ളവരോടു ഇണങ്ങി ഭൂമിയില്‍ വസിക്കുന്നതും അവര്‍ക്ക് സന്തോഷം പകരുന്നതുമാണ് കുടുംബജീവിതത്തിന്‍റെ യഥാര്‍ത്ഥമായ ആനന്ദവും സംതൃപ്തിയും. ലോകത്ത് ഇന്ന് മനുഷ്യര്‍ ഏകാന്തതയും സഹോദരങ്ങളില്‍നിന്നുള്ള ഒറ്റപ്പെടലും അനുഭവിക്കുന്നുണ്ട്. അതോടൊപ്പം ദൈവത്തില്‍നിന്നുള്ള അകല്‍ച്ചയും മനുഷ്യരെ കൂടുതല്‍ ഏകാന്തതയില്‍ ആഴ്ത്തുന്നുണ്ട്. അങ്ങനെയുള്ള സാമൂഹിക പരിസരത്ത് കൂട്ടായ്മയും സ്നേഹസ്പന്ദനവും വളര്‍ത്താന്‍ കുടുംബങ്ങള്‍ക്കു സാധിക്കണം. പ്രത്യേകിച്ച് ക്രൈസ്തവ കുടുംബങ്ങള്‍ക്ക് സാധിക്കണമെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ ചൂണ്ടിക്കാട്ടി.
ജീവിച്ചുകാട്ടേണ്ട സ്നേഹം
സ്നേഹം ജീവിച്ചു കാണിക്കുകയാണ് കുടുംബങ്ങളുടെ ദൗത്യം. വാക്കുകളില്‍ ഒതുങ്ങുന്ന തത്വമല്ലത്. മറിച്ച് പ്രവൃത്തിപഥത്തില്‍ ജീവകാരുണ്യ പ്രവൃത്തികളായി പ്രതിഫലിപ്പിക്കേണ്‌ട ജീവിതമാണത്. ഇങ്ങനെ കുടുംബങ്ങള്‍ സ്നേഹത്തിന്‍റെ മാതൃകയും സന്ദേശവുമായി നിലകൊള്ളേണ്ടതാണ്. ജീവിതചുറ്റുപാടുകളില്‍ ക്രൈസ്തവര്‍ സഹോദരങ്ങളിലേയ്ക്ക് ഇറങ്ങിത്തിരിക്കുമ്പോള്‍, പാപ്പാ ഫ്രാന്‍സിസിന്‍റെ വാക്കുകളില്‍ സഭ “യുദ്ധഭൂമിയിലെ താല്ക്കാലിക ആശുപത്രിപോലെ…” ജീവനെ തുണയ്ക്കുന്ന പ്രകൃയയില്‍ വ്യാപൃതയാകുന്നു. അങ്ങനെ യഥാര്‍ത്ഥസനേഹം ത്യാഗം ആവശ്യപ്പെടുന്നു.
തന്‍റെ സഭാശുശ്രൂഷയുടെ ആരംഭത്തില്‍ പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചിട്ടുള്ള ചിന്തകളും കര്‍ദ്ദിനാള്‍ പരോളിന്‍ അഭിമുഖത്തില്‍ അനുസ്മരിച്ചു….
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: