സമാധാനമില്ലാതെ ഭാവിയില്ല! ഇറാക്കിലെ കര്‍ദ്ദിനാള്‍ സാഖോ പ്രഥന്‍
- ഫാദര്‍ വില്യം നെല്ലിക്കല്‍
പാത്രിയര്‍ക്കിസിന്‍റെ സമാധാനാഹ്വാനം
കഴിഞ്ഞ ജൂണ്‍ മാസത്തില്‍ കര്‍ദ്ദിനാള്‍ സ്ഥാനം ഏറ്റശേഷം, ജൂലൈ 7-ന് ഇറ്റലിയിലെ ബാരിയില്‍ പാപ്പാ ഫ്രാന്‍സിസ് വിളിച്ചുകൂട്ടിയ മദ്ധ്യപൂര്‍വ്വദേശത്തിനുവേണ്ടിയുള്ള സമാധാന പ്രാര്‍ത്ഥനയില്‍ പങ്കെടുത്തശേഷവുമാണ് ബാബിലോണിലെ കാല്‍ഡിയന്‍ കത്തോലിക്കാ സഭാദ്ധ്യക്ഷന്‍, പാത്രിയര്‍ക്കിസ് സാഖോ പ്രഥമന്‍ ഇറാക്കിലെ ജനങ്ങള്‍ക്ക് പൊതുവായ കത്തിലൂടെ സമാധാനത്തിനുള്ള ആഹ്വാനം നല്കിയത്.
മുസ്ലീം സഹോദരങ്ങള്‍ക്കുള്ള സമ്മാനം
പാത്രിയര്‍ക്കിസായി നിയോഗിച്ച പാപ്പാ ഫ്രാന്‍സിസ് തന്നെയാണ് ഇപ്പോള്‍ കര്‍ദ്ദിനാള്‍ സ്ഥാനത്തേയ്ക്കും, യുവജനങ്ങളെ കേന്ദ്രീകരിച്ചുള്ള സിനഡു സമ്മേളനത്തിന്‍റെ പ്രസിഡന്‍റായും തന്നെ ഉയര്‍ത്തിയത്. ഇറാക്കിലെ ജനങ്ങളോട് - ഇവിടത്തെ ബഹുഭൂരിപക്ഷം മുസ്ലിം സഹോദരങ്ങളോടും ന്യൂനപക്ഷമായ ക്രൈസ്തവരോടും പാപ്പായ്ക്കുള്ള വാത്സല്യവും ആദരവുമാണ് ഇതിനു കാരണം. ജൂലൈ 25-Ɔο തിയതി ബുധനാഴ്ച അറബിയിലും ഇംഗ്ലിഷിലും പ്രസിദ്ധപ്പെടുത്തിയ കത്തിലൂടെ ഇറാക്കിലെ ജനങ്ങളോടു കര്‍ദ്ദിനാള്‍ സാഖോ പൊതുവായി ആഹ്വാനംചെയ്തു.
സമാധാനമില്ലെങ്കില്‍ ജീവിതമില്ല!
ഇറാക്കില്‍ ഭൂമിയും കെട്ടിടങ്ങളും യുദ്ധം മൂലം തകര്‍ന്നു തരിപ്പണമായി കിടക്കുകയാണ്. വംശീയയതയുടെയും തീവ്രവാദത്തിന്‍റെയും യുദ്ധമാണ് നമ്മെ നശിപ്പിച്ചത്. അതിനാല്‍ ഇവിടെ സമാധാനം വളര്‍ത്തണം. നമുക്കിവിടെ പാര്‍ക്കണമെങ്കില്‍ ഇനി യുദ്ധമല്ല, സമാധനം വേണം. സമാധാനമുണ്ടെങ്കില്‍ ഈ മണ്ണില്‍ മുസല്‍മാനും ക്രിസ്ത്യാനിക്കും മറ്റാര്‍ക്കും സന്തോഷമായി പാര്‍ക്കാം. മദ്ധ്യപൂര്‍വ്വദേശം പുരാതന മതങ്ങളുടെ പിള്ളത്തൊട്ടിലാണ്.
പാപ്പാ ഫ്രാന്‍സിസ് തന്നെ അണിയിച്ച കര്‍ദ്ദിനാളിന്‍റെ സ്ഥാനിക തൊപ്പി, ചുവന്നതാണ്. അത് രക്ഷസാക്ഷ്യത്വത്തിന്‍റെയും ജീവസമര്‍പ്പണത്തിന്‍റെയും പ്രതീകമാണ്. ഒപ്പം സ്നേഹത്തിന്‍റെയും ....!. തന്‍റെ ജനത്തിന്‍റെ സമാധാനത്തിനും നന്മയ്ക്കുമായി ജീവന്‍ സമര്‍പ്പിക്കാന്‍ സഭ തന്നെ ഏല്പിക്കുന്ന ഉത്തരവാദിത്ത്വമാണ് ഈ നവകര്‍ദ്ദിനാള്‍ പദവി. പാത്രിയര്‍ക്കിസ് സാഖോ പ്രസ്താവിച്ചു.
സമാധാനമില്ലാതെ ഭാവിയില്ല
യുജനങ്ങളെ സംബന്ധിച്ച സിനഡു സമ്മേളനം ഒക്ടോബറില്‍ ആരംഭിക്കും. അവരുടെ വിശ്വാസവും ജീവിതതിരഞ്ഞെടുപ്പുമാണ് പഠനവിഷയം. യുവജനങ്ങള്‍ ഭാവിയുടെ പ്രത്യാശയാണ്. ഇറാക്കിന്‍റെ മണ്ണില്‍ സമാധാനം വളര്‍ത്താനും ഒരുമിച്ചു പാര്‍ക്കാനുമുള്ള അന്തരീക്ഷം വിരിയിക്കാനും മദ്ധ്യപൂര്‍വ്വദേശത്തെ പ്രത്യേകിച്ച് ഇറാക്കിലെ എല്ലാ യുവജനങ്ങളോട്.... അവര്‍ ഇസ്ലാമാവട്ടെ, ക്രിസ്ത്യാനിയാവട്ടെ, ഏതു വംശീയനുമാകട്ടെ,
ഈ ചരിത്രഭൂമിയില്‍ നമുക്കു പാര്‍ക്കാവുന്ന സമാധാനം വളര്‍ത്താന്‍ ഒരുമിച്ചു പരിശ്രമിക്കാം, കൈകോര്‍ക്കാം... മൗലികവാദം വെടിഞ്ഞ് അനുരഞ്ജനത്തിലൂടെ സമാധാനം വളര്‍ത്താം. മതവും അതിക്രമങ്ങളും ഒരുമിച്ചു പോകില്ല...!! ഒരുമിച്ചു പാര്‍ക്കാതെയും സമാധാനമില്ലാതെയും നമുക്കീ മണ്ണില്‍ ഭാവിയില്ല... അതിനാല്‍ ഒരുമയോടെ സഹോദരങ്ങളായി വസിക്കാം...!!
ഈ ആഹ്വാനത്തോടെയാണ് കര്‍ദ്ദിനാള്‍ സാക്കോ തന്‍റെ സന്ദേശം ഉപസംഹരിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: